പകരുന്നത് കുരങ്ങില്‍ നിന്നല്ല, എന്നിട്ടും പേര് മങ്കിപോക്‌സ്; കാരണം ഇതാണ്
തിരുവനന്തപുരം: വിദേശത്ത് നിന്ന് കേരളത്തിലെത്തിയയാള്‍ക്ക് വാനര വസൂരിയുടെ (മങ്കിപോക്സ്) സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് പുതിയ ആശങ്ക ഉടലെടുത്തിരിക്കുകയാണ്. യു എ ഇയില്‍ നിന്നും തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ രണ്ട് ദിവസം മുന്‍പ് എത്തിയ 35 വയസുള്ള പുരുഷനിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെതുടര്‍ന്ന് പൂണയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത്.
കേരളത്തിന് വീണ്ടും ഞെട്ടൽ, സംസ്ഥാനത്ത് മങ്കി പോക്‌സ് രോഗം സ്ഥിരീകരിച്ചു, രാജ്യത്ത് ആദ്യം
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് അഥവാ വാനരവസൂരി. എന്നാല്‍ ഈ രോഗത്തിന് കുരങ്ങുമായി യാതൊരു ബന്ധമില്ല, എന്നിട്ടും പേര് മങ്കിപോക്‌സ് എന്നാണ് വിളിക്കുന്നത്. അത് എന്തുകൊണ്ടായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ. കാരണം എന്താണെന്ന് പരിശോധിക്കാം..
മെയ് ആദ്യം മുതല്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് പുറത്ത് മനുഷ്യരില്‍ കുരങ്ങുപനി സ്ഥിരീകരിച്ച നൂറിലധികം കേസുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ആഫ്രിക്കയ്ക്ക് പുറത്ത് കുരങ്ങുപനി കേസുകള്‍ വിരളമാണ്, അതുകൊണ്ട് തന്നെ ലോകം ആശങ്കയിലായിരുന്നു. കുരങ്ങു പനി മനുഷ്യരില്‍ മാത്രമല്ല ബാധിക്കുന്നത്. കുരങ്ങുകള്‍ക്കും ഈ രോഗം മൃഗങ്ങളില്‍ നിന്നും പകരും. അതുകൊണ്ടാണ് ഈ രോഗത്തിന് മങ്കി പോക്‌സ് എന്ന് വിളിക്കുന്നത്.
1958ല്‍ ഡെന്‍മാര്‍ക്കിലേക്ക് ഇറക്കുമതി ചെയ്ത ഗവേഷണത്തിനായി ഉപയോഗിച്ച കുരങ്ങുകളുടെ കോളനിയിലാണ് മങ്കി പോക്‌സിന് കാരണമാകുന്ന വൈറസ് ആദ്യമായി കണ്ടെത്തിയത്. വസൂരിക്ക് സമാനമായാണ് ഈ രോഗം കണ്ടുവരുന്നത്. 1970ല്‍ ആണ് മനുഷ്യര്‍ക്ക് ആദ്യമായി മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഒരു കുട്ടിയിലാണ് ഇത് കണ്ടെത്തിയത്.
വനപ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് ഈ ചെറിയ മൃഗങ്ങളുമായി ഇടപഴകുന്നത് കൊണ്ട് ഇടയ്ക്കിടെ രോഗബാധിതരാകുന്നു. ഏത് മൃഗങ്ങളില്‍ നിന്നാണ് ഈ രോഗം പകരുന്നത് എന്നതിനെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. പടിഞ്ഞാറന്‍ ആഫ്രിക്കയിലും മധ്യ ആഫ്രിക്കയിലും ഇവ അടങ്ങിയിരിക്കുന്നതായി ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു.
വൈറല്‍ രോഗമായതിനാല്‍ മങ്കി പോക്‌സിന് പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുന്നതിനും, ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ തടയുന്നതിനും വാനരവസൂരിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. മങ്കി പോക്‌സിന് വാക്സിനേഷന്‍ നിലവിലുണ്ട്.
സാധാരണഗതിയില്‍ മങ്കി പോക്‌സിന്റെ ഇന്‍കുബേഷന്‍ കാലയളവ് 6 മുതല്‍ 13 ദിവസം വരെയാണ്. എന്നാല്‍ ചില സമയത്ത് ഇത് 5 മുതല്‍ 21 ദിവസം വരെയാകാം. 2 മുതല്‍ 4 ആഴ്ച വരെ ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കാറുണ്ട്. മരണ നിരക്ക് പൊതുവെ കുറവാണ്. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്‍ജങ്ക്റ്റിവ, കോര്‍ണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.
എന്താണ് മങ്കിപോക്‌സ്, എന്തൊക്കെയാണ് ലക്ഷണങ്ങള്‍, മുന്‍കരുതലുകള്‍ എന്തൊക്കെ; വിശദമായറിയാം