'സമരത്തിൽ പങ്കെടുക്കുന്നവർ ശമ്പളം വാങ്ങാമെന്ന് കരുതേണ്ട'; കെഎസ്ആർടിസി സമരത്തിനെതിരെ ഗതാഗത മന്ത്രി
ഇടുക്കി: കെഎസ്ആർടിസി തൊഴിലാളി പണിമുടക്കിനെ വിമർശിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. സിംഗിൾ ഡ്യൂട്ടി സിസ്റ്റത്തിനെതിരെ ടിഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന സമരം അംഗീകരിക്കാനാവില്ല. സിംഗിൾ ഡ്യൂട്ടി സിസ്റ്റം എന്നത് യൂണിയനുകൾ നേരത്തെ അംഗീകരിച്ചതാണ്. സമരത്തിൽ പങ്കെടുക്കുന്നവർ അഞ്ചാം തിയതി ശമ്പളം വാങ്ങാമെന്ന് കരുതണ്ടന്നും ആന്റണി രാജു പറഞ്ഞു.
സിംഗിൾ ഡ്യൂട്ടി സിസ്റ്റത്തിൽ ഒരു വിട്ടുവീഴ്ചക്കും സർക്കാർ തയ്യാറല്ലന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആര്‍ടിസിയില്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിക്കെതിരെ ഒക്ടോബര്‍ ഒന്നാം തിയതി മുതൽ സമരം നടത്താനാണ് തൊഴിലാളികളുടെ തീരുമാനം. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
രണ്ട് മാസത്തിനിടെ എത്ര പേർ മരിച്ചു? എഞ്ചിനീയർമാർക്ക് എന്താണ് പണി? രൂക്ഷ വിമർശനവുമായി ഹൈക്കോടതി
സിംഗിള്‍ ഡ്യൂട്ടിയില്‍ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു. ഡ്യൂട്ടി പാറ്റേണിലെ മാറ്റങ്ങളില്‍ ഉള്‍പ്പെടെ ജീവനക്കാര്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനിശ്ചിതകാല പണിമുടക്കുമായി തൊഴിലാളികള്‍ രംഗത്തെത്തുന്നത്. 28 ശതമാനം തൊഴിലാളികളാണ് ടിഡിഎഫില്‍ അംഗങ്ങളായുള്ളത്. മുഖ്യമന്ത്രിയുമായുള്ള ചര്‍ചയില്‍ എല്ലാ മാസവും 5 ന് മുമ്പ് ശമ്പളം കിട്ടുമെന്ന ഉറപ്പുള്ളതിനാല്‍ തല്‍ക്കാലം പണിമുടക്കേണ്ട എന്നാണ് സിഐടിയു, ബിഎംഎസ്, എഐടിയുസി എന്നീ സംഘടനകളുടെ തീരുമാനം.
അതേസമയം കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. സർക്കാർ സഹായിച്ചിട്ടും ശമ്പളം പോലും നൽകാനാവാത്തത് കെഎസ്ആര്‍ടിസി മാനേജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതയാണെന്ന് മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തൽ. സത്യങ്ങൾ മറച്ചുവച്ചാണ് ചില സംഘടനകളുടെ പ്രചാരണം. 2011-2022 കാലയളവില്‍ മാത്രം 2076 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കിയത്.
എന്നാല്‍, ജീവനക്കാര്‍ക്ക് ശമ്പളം പോലും നൽകാനാവാത്തത് കെഎസ്ആര്‍ടിസി മാനേജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതയാണ്. കെഎസ്ആര്‍ടിസിയെ പൊതുമേഖലയില്‍ നിലനിര്‍ത്തുകയാണ് ലക്ഷ്യമെന്നും ചിന്ത വാരികയിലെ ലേഖനത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.