എംഎൽഎക്കും എംപിമാർക്കും പ്രത്യേക കോടതി; അഴിമതി കേസുകൾ ഇവിടെ... ആദ്യ പ്രത്യേക കോടതി കൊച്ചിയില്‍!
കൊച്ചി: ഇനി എംഎൽഎമാരും എംപിമാരും ഉൾപ്പെട്ട അഴിമതി കേസുകൾ സാധാരണ കോടതി കേൾക്കില്ല. കൊച്ചിയിൽ പ്രത്യേക കോടതിക്ക് തുടക്കമായി. ഇവര്‍ക്കെതിരായ ക്രിമിനല്‍ കേസുകളുടെ വിചാരണക്ക് പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ കഴിഞ്ഞ നവംബറില്‍ ആണ് ഉത്തരവിട്ടത്.
തുടർന്നാണ് സംസ്ഥാനത്തെ ആദ്യ കോടതി കൊച്ചിയിൽ തുടങ്ങിയത്. ജനപ്രതിനിധികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യുന്ന അതീവ ഗുരുതര കുറ്റകൃത്യങ്ങള്‍ ഒഴികെയുള്ള കേസുകള്‍ വിചാരണ ചെയ്യാനാണ് പ്രത്യേക കോടതി സ്ഥാപിച്ചത്. അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഗണത്തില്‍ പെടുന്ന കോടതിയില്‍ കൊലപാതകം, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ പരിഗണനയ്ക്ക് വരില്ല. അഴിമതിയടക്കമുള്ള മറ്റ് കേസുകളാകും കോടതി പരിഗണിക്കുക.

ക്രിമിനലുകള്‍ രാഷ്ട്രീയ പ്രവേശം നടത്തുന്ന കേരളത്തില്‍ ഇത്തരമൊരു കോടതി അനിവാര്യമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുരേന്ദ്ര മോഹന്‍ പറഞ്ഞു. സംസ്ഥാനത്ത് എംഎൽഎമാർക്കും എംപിമാർക്കും എതിരായ കേസുകൾ നിരവധിയാണ്. ഏകദേശം 87 കേസുകൾ നിലവിലുണ്ടെന്നാണ് കണക്ക്. പ്രത്യേക കോടതി പ്രവർത്തന സജ്ജമാകുന്നതോടെ കേസുകൾക്ക് പെട്ടെന്ന് തീർപ്പുണ്ടാകും.
സാമാജികര്‍ക്കെതിരായ കേസുകള്‍ കെട്ടികിടക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും ഇത്തരം കേസുകളില്‍ ഒരുവര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നുമായിരുന്നു കോടതി നിര്‍ദേശം. ഈ നിർദേശം പാലിക്കാൻ 12 കോടതികളാണ് കേരളത്തിൽ സ്ഥാപിക്കുന്നത്. ഇതിൽ ഒന്നാണ് കൊച്ചിയിൽ നിലവിൽ വന്നത്.












Click it and Unblock the Notifications