ഇരയും മാനസാന്തരം വന്ന വേട്ടകാരനും ഒരു വേദിയില്‍
തളിപ്പറമ്പ്; ഭാരത ജനതയുടെ ഉണങ്ങാത്ത മുറിവുകളിലൊന്നാണ് ഗുജറാത്ത് കലാപം. പക്ഷെ അതിന്റെ ഇരയും വേട്ടക്കാരനും എല്ലാം മറന്നു. സി പി എം നേതൃത്വത്തിലുള്ള സംസ്‌കാര വേദികള്‍ സംഘടിപ്പിച്ച 'വംശഹത്യവും വ്യാഴവട്ടവും' എന്ന സെമിനാറില്‍ ഗുജറാത്ത് കലാപത്തിലെ ഇരുയുടെ പ്രതീകമായിരുന്ന കുത്തബുദ്ദീന്‍ അനന്‍സാരിയും കലാപകാരികളുടെ പ്രതീകമായ അശോക് മോച്ചിയയും ഒരുമിച്ചെത്തി.
ഗുജറാത്ത് കലാപത്തിന്റെ പന്ത്രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായിരുന്നു സെമിനാര്‍. കൈ കോര്‍ത്തു പിടിച്ചും കവിതകള്‍ ചൊല്ലിയും കെട്ടിപിടിച്ചും ഇരുവരും വേദി പങ്കിട്ട് മനുഷ്യത്വമാണ് ഏറ്റവും വലിയ മതമെന്ന് പ്രഖ്യാപിച്ചപ്പോള്‍ സദസിന് അതുരൊ പുതിയ കാഴ്ചയും അുഭവവുമായിരുന്നു. അന്‍സാരി കുടിച്ച വെള്ളത്തിന്റെ ബാക്കി വച്ചു നീട്ടിയപ്പോള്‍ സന്തോഷത്തോടെ മോച്ചി അത് വാങ്ങിച്ചു കുടിച്ചു. സംഘാടകര്‍ നല്‍കിയ ഉപഹാരങ്ങള്‍ ഇരുവരും പരസ്പരം കൈമാറി.
മനുഷ്യത്വത്തിന്റെ ഭാഷ സംസാരിക്കാന്‍ ശബ്ദം പോലും വേണ്ടെന്ന് പറഞ്ഞുകൊണ്ടാണ് മോച്ചി വേദിയെ അഭിസംബോദനചെയ്ത് സംസാരിച്ചു തുടങ്ങിയത്. ഗുജറാത്തില്‍ വലിയ വികസനമാണെന്ന് മോദി പ്രചരിപ്പിക്കുന്നുണ്ടെങ്കിലും 2002ല്‍ ഗുജറാത്തില്‍ കലാപകാലത്ത് എവിടെ താമസിച്ചുവോ അതേ ചേരിയില്‍ തന്നെയാണ് ഇപ്പോഴും ജീവിക്കുന്നതെന്ന് മോച്ചി പറഞ്ഞു. കലാപകാരികള്‍ക്കുവേണ്ടി വാളെടുത്തത് തെറ്റാണെന്ന് തോന്നിയപ്പോള്‍ മുതല്‍ ഇതുവരെ വോട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരര്‍ത്ഥത്തില്‍ മോച്ചിയും കലാപത്തിന്റെ ഇരയാണെന്ന് അന്‍സാരി പറഞ്ഞു. ഗുജറാത്തില്‍ ഒരുമിച്ച് നടക്കാന്‍ അനുവാദമില്ലാത്ത ഞങ്ങളെ ഒരു വേദിയിലെത്തിച്ചതിന് അന്‍സാരി കേരളത്തോട് നന്ദി പറഞ്ഞു. ഇവരുടെ ഹിന്ദിയിലുള്ള പ്രഭാഷണം മാധ്യമ പ്രവര്‍ത്തകന്‍ സയ്യിദ് റൂമിയാണു പരിഭാഷപ്പെടുത്തിയത്. 'ഞാന്‍ കുത്തബദ്ദീന്‍ അന്‍സാരി' എന്ന പേരില്‍ അന്‍സാരി എഴുതിയ ആത്മകഥയുടെ മലയാളം പതിപ്പും ചടങ്ങില്‍ പ്രകാശനും ചെയ്തു.