കണ്ണൂര്‍ അഴീക്കലിലേക്ക് രണ്ട് വിദേശ കപ്പലുകള്‍: അടുപ്പിക്കരുതെന്ന് നാട്ടുകാര്‍, ആശങ്ക
കണ്ണൂര്‍: കൂടുതല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ കടുത്ത നിയന്ത്രണങ്ങളാണ് കണ്ണൂര്‍ ജില്ലയിലും തുടരുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ച 28 പേരില്‍ അഞ്ചുപേര്‍ കണ്ണൂര്‍ ജില്ലക്കാരാണ്. 5 പേരും ദുബായില്‍നിന്ന് എത്തിയവരാണ്. കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 6149 ആയി. ഇവരില്‍ 49 പേര്‍ ആശുപത്രിയിലും 6100 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 26 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 14 പേരും ജില്ലാ ആശുപത്രിയില്‍ 9 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്നും പുറത്തുനിന്നുമായി പരിശോധന നടത്തിയ സാമ്പിളുകളില്‍ ഇതുവരെ ജില്ലക്കാരായ പത്തിലേറെ പേര്‍ക്കും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

കണ്ണൂർ തീരത്തേക്ക്
വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള ശക്തമായ നടപടികളുമായി ജില്ലാ ഭരണകൂടം മുന്നോട്ട് പോവുകയാണ്. ഇതിനിടയിലാണ് കണ്ണൂർ തീരത്തേക്ക് രണ്ട് കപ്പലുകള്‍ അടുക്കുന്നത്. കണ്ണൂർ അഴീക്കലിലേക്ക് രണ്ട് വിദേശ ചരക്ക് കപ്പലുകൾ അടുക്കുന്നത്. ഇതോടെ വലിയ ആശങ്കയാണ് നാട്ടുകാരില്‍ ഉയര്‍ന്നിരിക്കുന്നത്.

ആശങ്കയ്ക്ക് ആധാരം
അഴീക്കല്‍ സില്‍ക്കിലെ കപ്പല്‍ പൊളി ശാലയിലേക്കാണ് വിദേശ കപ്പലുകള്‍ എത്തുന്നത്. മാലിദ്വീപില്‍ നിന്നുള്ളവരും ഈ കപ്പലില്‍ ഉണ്ടെന്നുള്ളതാണ് പ്രദേശവാസികളുടെ ആശങ്കയ്ക്ക് ആധാരം. കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കപ്പല്‍ പൊളി ശാലയിലേക്ക് രണ്ട് കപ്പലുകളും അടുപ്പിക്കരുതെന്ന ആവശ്യം പ്രദേശവാസികള്‍ ശക്തമാക്കിയിട്ടുണ്ട്.

നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി
അതേസമയം, സംസ്ഥാനത്തുടനീളം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ഉംറ കഴിഞ്ഞ് വന്നവര്‍, വിദേശ രാജ്യങ്ങളില്‍നിന്ന് നേരത്തേ വന്നവര്‍ എന്നിവരാകെ അക്കാര്യം സ്വയം ജില്ലാ ഭരണസംവിധാനത്തെ അറിയിക്കണം. അവരെ അറിയാവുന്നവര്‍ വിവരം അധികൃതര്‍ക്ക് നല്‍കണം. ഇക്കാര്യത്തില്‍ പഞ്ചായത്തുകള്‍ മുന്‍കൈ എടുക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു

144
ആള്‍ക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല. അനിയന്ത്രിതമായ ആള്‍ക്കൂട്ടം എവിടെ ഉണ്ടായാലും അത് തടയാന്‍ 144 പ്രഖ്യാപിക്കുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാകും.
താല്‍ക്കാലികമായതും അല്ലാത്തതുമായ ഐസൊലേഷന്‍ സംവിധാനം നിലവില്‍ വരുന്നു എന്നതാണ് ഇന്നത്തെ ഒരു പ്രധാന പ്രത്യേകത.

രോഗപകര്‍ച്ചയ്ക്ക്
രോഗപകര്‍ച്ചയ്ക്ക് സാധ്യത സംശയിക്കുന്ന ആളുകളെ താല്‍ക്കാലിക ഐസൊലേഷന്‍ സെന്‍ററുകളിലാണ് ആക്കുക. കൂടുതല്‍ രോഗബാധാ സാധ്യതയുള്ളവരെ നിരീക്ഷിക്കാനായി കൂടുതല്‍ സൗകര്യങ്ങളുള്ള ഐസൊലേഷന്‍ കേന്ദ്രങ്ങളിലാണ് പാര്‍പ്പിക്കുക. ഐസൊലേഷനില്‍ ഉള്ളവരെ നിരീക്ഷിക്കുന്ന കാര്യം നേരത്തേ ചൂണ്ടിക്കാട്ടി. അതില്‍ സാമൂഹ്യ ജാഗ്രതക്കാണ് പ്രാധാന്യം നല്‍കുന്നത്. നിരീക്ഷണത്തിലുള്ളവരുടെ ലിസ്റ്റ് അയല്‍ക്കാര്‍ക്ക് കൊടുക്കുമെന്നും മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നുള്ള വിവരങ്ങള്‍കൂടി പങ്കുവെച്ചുകൊണ്ട് കളക്ടര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.












Click it and Unblock the Notifications