ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സില്‍ പുതിയ 2 പ്ലാന്റുകള്‍ കൂടി, വൻ കുതിപ്പിന് വഴിയൊരുക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: രാസവ്യവസായ മേഖലയിലെ പ്രധാനപ്പെട്ട സ്ഥാപനമായ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സില്‍ പുതിയ രണ്ട് പ്ലാന്റുകള്‍ കൂടി പ്രവര്‍ത്തനസജ്ജമായി. നവീകരണത്തിലൂടെയും ആധുനികവല്‍ക്കരണത്തിലൂടെയും നമ്മുടെ പൊതുമേഖലാ വ്യവസായങ്ങള്‍ കുതിക്കുകയാണ് എന്ന് വ്യവസായ മന്ത്രി ഇപി ജയരാജൻ പ്രതികരിച്ചു. ഹൈഡ്രോ ക്ലോറിക്ക് ആസിഡ് ഉല്‍പാദിപ്പിക്കുന്നതിനൊപ്പം ഉയര്‍ന്ന അളവില്‍ നീരാവിയും ഉല്‍പാദിപ്പിക്കുന്ന പ്ലാന്റും 48 ശതമാനം വീര്യമുള്ള കോസ്റ്റിക് സോഡ നിര്‍മ്മിക്കാനുള്ള പ്ലാന്റുമാണ് പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്നത്.
സ്റ്റീം കോ-ജനറേറ്റിംഗ് സൗകര്യമുള്ള രാജ്യത്തെ തന്നെ ആദ്യത്തെ പ്ലാന്റാണ് നവീകരിച്ച ഹൈട്രോക്ലോറിക് സിന്തസിസ് പ്ലാന്റ്. 60 ടണ്‍ ഹൈഡ്രോക്ലോറിക് ആസിഡിനോടൊപ്പം 33 ടണ്‍ നീരാവിയും ദിവസേന ഉല്‍പ്പാദിപ്പിക്കാനാകും. ഇതോടെ നിരാവിക്ക് വേണ്ടി ഉപയോഗിക്കുന്ന ഇന്ധനമായ ഫര്‍ണസ് ഓയില്‍ ഉപയോഗം കുറയ്ക്കാനാകും. പ്രതിദിനം 2.5 കിലോ ലിറ്റര്‍ ഫര്‍ണസ് ഓയില്‍ ഇത്തരത്തില്‍ മിച്ചം വെക്കാം. വര്‍ഷം 2 കോടിയോളം രൂപ ഈ ഇനത്തില്‍ മിച്ചം പിടിക്കാനാകുമെന്നും ഇപി ജയരാജൻ വ്യക്തമാക്കി.
48% വീര്യമുള്ള കോസ്റ്റിക്ക് സോഡയ്ക്കാണ് ഇന്ന് വിപണിയില്‍ മൂല്യമുള്ളത്. ഇത് തിരിച്ചറിഞ്ഞാണ് പ്രതിദിനം 100 ടണ്‍ ശേഷിയുള്ള കോണ്‍സന്‍ട്രേഷന്‍ പ്ലാന്റ് ഒരുക്കിയത്. നിലവില്‍ 32 ശതമാനം വീര്യമുള്ള കോസ്റ്റിക്ക് സോഡയാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. വിദേശ രാജ്യങ്ങളിലേക്ക് കോസ്റ്റിക്ക് സോഡ കയറ്റുമതി ആരംഭിച്ച സാഹചര്യത്തില്‍ പുതിയ പ്ലാന്റ് വലിയ കുതിപ്പിന് വഴിയൊരുക്കും. കയറ്റുമതിയിലൂടെ ഈ കാലയളവില്‍ 2.40 കോടി രൂപ വിദേശ നാണ്യം സ്ഥാപനം നേടിക്കഴിഞ്ഞു. കോസ്റ്റിക്ക് സോഡ ഉല്‍പാദനം 175 ടണ്ണില്‍ നിന്നും 250 ടണ്ണായി ഉയര്‍ത്തുന്നതിനുള്ള 75 ടണ്‍ ശേഷിയുള്ള പ്ലാന്റിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. കാലാനുസൃതമായ മാറ്റത്തിലൂടെ പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ് ടി.സി.സി എന്നും ഇപി ജയരാജൻ വ്യക്തമാക്കി.