യുഎഇ സർക്കാർ ഔദ്യോഗികമായി ക്ഷണിച്ചു: മുഖ്യമന്ത്രിയും മന്ത്രിമാരും വീണ്ടും ഗള്‍ഫിലേക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും യു എ ഇയിലേക്ക്. നാല് ദിവസത്തെ സന്ദർശനത്തിനായി മേയ് മാസമാണ് അദ്ദേഹം യാത്രപുറപ്പെടുക. യുഎഇ സര്‍ക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദര്‍ശനം. മേയ് ഏഴിന് മുഖമന്ത്രി അബുദാബിയിലെത്തും. പിണറായി വിജയന് പുറമെ വ്യവസായ മന്ത്രി പി രാജീവ്, പൊതുമാരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി ഡോ. വി പി ജോയി തുടങ്ങിയവരും സംഘത്തിലുണ്ടാവും.
അബുദാബി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിലും വിവിധ സംഘടനകള്‍ സംഘടിപ്പിക്കുന്ന പരിപാടികള മുഖ്യമന്ത്രിയും മന്ത്രിമാരും അടങ്ങുന്ന സംഘം പങ്കെടുക്കും. മേയ് 8 മുതല്‍ പത്തു വരെ അബുദാബി നാഷണല്‍ എക്‌സ്ബിഷന്‍ സെന്ററിലാണ് ഇന്‍വെസ്റ്റ്‌മെന്റ് മീറ്റ് നടക്കുന്നത്. യുഎഇ മന്ത്രി ഡോ. താനി അഹമ്മദ് അല്‍ സെയൂദിയാണ് ഔദ്യോഗികമായി മുഖ്യമന്ത്രിയെ ക്ഷണിച്ചതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ഇടതു സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായും അബുദാബിയില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. അബുദാബി കേരള സോഷ്യല്‍ സെന്റര്‍ മേയ് ഏഴിന് വൈകിട്ട് ഏഴുമണിക്ക് നാഷണല്‍ തീയറ്ററിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. മെയ് പത്തിന് ദുബായിലും രണ്ടാം വാര്‍ഷിക പരിപാടിയുണ്ട്. രണ്ട് പരിപാടികളിലും മുഖ്യമന്ത്രി പൊതുജനങ്ങളുമായി സംവദിക്കും.
അതേസമയം, ലോക കേരളസഭയുടെ മേഖലാ സമ്മേളനങ്ങളിൽ പങ്കെടുക്കാനും മുഖ്യമന്ത്രിയും സംഘവും വിദേശത്തേക്ക് പോവുന്നുണ്ട്. . ജൂണിൽ യുഎസിലും സെപ്റ്റംബറിൽ സൗദി അറേബ്യയിലും മേഖലാ സമ്മേളനങ്ങൾ നടത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പ്രവാസികാര്യവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്കു പുറമേ, ഏതെല്ലാം മന്ത്രിമാർ പങ്കെടുക്കുമെന്നതിൽ അന്തിമ തീരുമാനമായില്ല.












Click it and Unblock the Notifications