അന്വേഷണം തടസപ്പെടുത്തിയ മുഖ്യമന്ത്രിക്കെതിരെ ഇഡി ക്രിമിനല്‍ കേസെടുക്കണം: എംഎം ഹസൻ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം തടസപ്പെടുത്തിയ മുഖ്യമന്ത്രിയെ പ്രതിയാക്കി ക്രിമിനല്‍ കേസെടുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തയാറാകണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍. വികസനം ചര്‍ച്ചചെയ്യണമെന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളി പ്രതിപക്ഷം സ്വീകരിക്കുന്നു. എന്നാല്‍ അതിന്റെ മറവില്‍ നടന്നിട്ടുള്ള അഴിമതിയെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകണം.
വികസനമെന്ന് കൊട്ടിഘോഷിക്കുന്നതല്ലാതെ വന്‍കിട പദ്ധതികളൊന്നും പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്നിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതിയുടെ കപ്പലിലെ കപ്പിത്താനാണ്. മുഖ്യമന്ത്രിയുടെ ഊതിപ്പെരുപ്പിച്ച പ്രതിച്ഛായ എന്നത് കുറ്റം ചെയ്ത പ്രതിയുടെ മുഖച്ഛായ അണ്.

പി.ആര്‍. ഏജന്‍സിവഴി മുഖം മിനുക്കാനുള്ള ശ്രമം പാഴായി. അഴിമതി നടത്തി കോടികൾ സമ്പാദിച്ച് കേരളത്തിൻ്റെ പൊതുമുതൽ കൊള്ളയടിച്ച മുഖ്യമന്ത്രി വോട്ട് അട്ടിമറിക്കാനും ശ്രമിക്കുന്നു. തുടര്‍ ഭരണത്തിന് വോട്ടുചേദിക്കാന്‍ അദ്ദേഹത്തിന് അവകാശമില്ല. സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പടെ കൃത്യമായി അന്വേഷണം നടന്നാല്‍ മുഖ്യമന്ത്രി പ്രതിയാകും. ഇരട്ടവോട്ടുകളുടെ കാര്യത്തില്‍ സി.പി.എം നിലപാട് സംശയാസ്പദമാണ്. കള്ളവോട്ടിന് വേണ്ടിയാണ് ഇരട്ടവോട്ട്. സി.പി.എം ഉണ്ടായകാലം മുതലാണ് ഇരട്ടവോട്ടുണ്ടായത്. കള്ളവോട്ടും സി.പി.എമ്മും ഇരട്ടക്കുട്ടികളാണ്. സി.പി.എം-ബി.ജെ.പി ഡീൽ ഉണ്ടെന്ന ആർ.എസ്.എസ് സൈദ്ധാന്തികൻ ബാല ശങ്കറിൻ്റെ ആരോപണത്തോട് പ്രധാനമന്ത്രി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും ഹസൻ ചോദിച്ചു.












Click it and Unblock the Notifications