സമവായ സാധ്യതകള്‍ അടയ്ക്കരുതെന്ന് യുഡിഎഫ്: ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുക്കില്ലെന്നുറപ്പിച്ച് ജോസ്
തിരുവനന്തപുരം: പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ സമവായ സാധ്യതകള്‍ അടയക്കരുതെന്ന് കേരള കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വം. പ്രകോപനപരമായ പ്രസ്താവനകള്‍ ഇരുവിഭാഗത്ത് നിന്നും ഉണ്ടാവാന്‍ പാടില്ല. പ്രശ്നപരിഹാരത്തിനായി ചര്‍ച്ചകള്‍ തുടരണം. പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നേട്ടുപോകണമെന്നും യുഡിഎഫ് നേതൃത്വം ജോസ് കെ മാണിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനം ജോസഫിന് വിട്ടുകൊടുത്തുകൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നാണ് ജോസ് കെ മാണി പക്ഷം അറിയിച്ചത്.
നേതൃത്വത്തിലുണ്ടായ പിളര്‍പ്പ് പാര്‍ട്ടിയുടെ ജില്ലാതലങ്ങളിലേക്കും പോഷക സംഘടനകളിലേക്കും വ്യാപിക്കാന്‍ തുടങ്ങിയതോടെയായിരുന്നു സമവായ ശ്രമങ്ങളുമായി യുഡിഎഫ് നേതൃത്വം രംഗത്ത് എത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി ജോസഫും ജോസും രംഗത്ത് എത്തിയതിന്‍റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു യുഡിഎഫ് നേതൃത്വത്തിന്‍റെ സമവായ ശ്രമങ്ങള്‍.

പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം പിന്തുടര്‍ച്ചാവകശാമല്ലെന്നും ഒരു ബോര്‍ഡ് വെച്ച് അതിന് കീഴിലിരുന്നാല്‍ ചെയര്‍മാനാകില്ലെന്നുമായിരുന്നു പിജെ ജോസഫ് കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ സംസാരിച്ചത്. കെഎം മാണി ചോരയുംനീരും കൊടുത്തു വളര്‍ത്തിയ പ്രസ്ഥാനത്തെ തകര്‍ക്കാനാണ് ചിലരുടെ ശ്രമം. ജോസ് കെ മാണിയുടെ ചെയർമാൻ സ്ഥാനം മരണ കിടക്കയിലാണ്. കോടതി വിധി വന്നതിന് ശേഷം ചെയര്‍മാന്‍ സ്ഥാനം വെന്‍റിലേറ്ററിലായെന്നും പി ജെ ജോസഫ് പരിഹസിച്ചു.
രാഷ്ട്രീയ ജീവിതത്തില്‍ പലവട്ടം വെന്‍റിലേറ്ററില്‍ കഴിഞ്ഞ പിജെ പിജെ ജോസഫിന് പുതുജീവന്‍ നല്‍കിയ രക്ഷിച്ചത് കെഎം മാണിയാണെന്ന കാര്യം മറക്കരുതെന്നായിരുന്നു 'വെന്‍റിലേറ്റര്‍' പരിഹാസത്തിനുള്ള ജോസ് കെ മാണിയുടെ മറുപടി. ചെയർമാൻ എന്ന പദവി ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ വിലക്കിയ തൊടുപുഴ മുൻസിഫ് കോടതിയുടെ ഉത്തരവിനെതിരെ ജോസ് കെ മാണി കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് ഉടൻ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോസ് കെ മാണി അഡ്വാൻസ് പെറ്റീഷൻ നൽകിയത്.












Click it and Unblock the Notifications