യുക്രൈനിൽ നിന്ന് എത്തുന്നവർക്ക് കേരളത്തിൽ മികച്ച ചികിത്സ; വിദഗ്ധ സേവനം ലഭ്യമാക്കും - വീണാ ജോര്‍ജ്
തിരുവനന്തപുരം: യുക്രൈനില്‍ നിന്നും വരുന്നവര്‍ക്ക് മെഡിക്കല്‍ കോളേജുകളില്‍ വിദഗ്ധ സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇത് സംബന്ധിച്ച് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ക്രമീകരണം ഏര്‍പ്പെടുത്തി.
യുദ്ധ സാഹചര്യത്തില്‍ നിന്നും വരുന്നവര്‍ക്കുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന രീതിയിലാണ് ചികിത്സയെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ നിർദ്ദേശ പ്രകാരം, ഇതിനായി എല്ലാ മെഡിക്കല്‍ കോളജുകളിലും പ്രത്യേക ടീമിനെ സജ്ജമാക്കി. യുക്രൈനില്‍ നിന്നും മടങ്ങി വരുന്നവരുമായി ബന്ധപ്പെട്ട കോളുകള്‍ ഏകോപിപ്പിക്കാന്‍ മെഡിക്കല്‍ കോളേജുകളിലെ കണ്‍ട്രോള്‍ റൂമുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എന്തെങ്കിലും ബുദ്ധിമുട്ടുള്ളവര്‍ ഈ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടേണ്ടതാണ്. കൊവിഡ് ഐസിയുവിലും നോണ്‍ കൊവിഡ് ഐസിയുവിലും പേ വാര്‍ഡുകളിലും ഇവര്‍ക്കായി കിടക്കകള്‍ മാറ്റി വയ്ക്കും. അതേസമയം, ഏതെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ട്രയേജ് ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ക്കും കാഷ്വാലിറ്റി ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ക്കും മുന്നറിയിപ്പ് നല്‍കും. സഹായത്തിനായി പ്രത്യേക സ്റ്റാഫ് നഴ്‌സിനെ നിയോഗിക്കും. ആംബുലന്‍സ് ക്രമീകരിക്കും. ഇവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പരിശോധിക്കുന്നതാണ്.

ആവശ്യമായവര്‍ക്ക് കൗണ്‍സിലിംഗ് സേവനങ്ങളും നല്‍കും. കൗണ്‍സിലിംഗ് ആവശ്യമായവര്‍ക്ക് ദിശ 104, 1056 നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും മന്ത്രി പറയുന്നു. സംസ്ഥാനത്തെ നാല് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളിലും ഡൊമസ്റ്റിക് എയര്‍പോര്‍ട്ടുകളിലും ഇവരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കാന്‍ സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി എയര്‍പോര്‍ട്ടുകളില്‍ ഹെല്‍ത്ത് ഡെസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തുടര്‍ ചികിത്സ ആവശ്യമായവര്‍ക്കും നേരിട്ടെത്തുന്നവര്‍ക്കും മെഡിക്കല്‍ കോളജുകള്‍ വഴി ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, യുക്രൈയിനിൽ നിന്ന് ഡല്‍ഹിയില്‍ എത്തുന്ന വിദ്യാർത്ഥികൾ അടക്കമുള്ളവരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ഇന്ന് മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ സംസ്ഥാന സർക്കാർ ഏർപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യ വിമാനം രാവിലെ 9.30 - നും രണ്ടാമത്തേത് ഉച്ചക്ക് 3.30നും ഇന്ന് ഡൽഹിയില്‍ നിന്നും തിരിച്ചിരുന്നു. മൂന്നാമത്തേത് വൈകുന്നേരം 6.30 നാണ് തിരിക്കുന്നത്. എത്തിചേരുന്നവർക്കായി കൊച്ചി വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും കാസര്‍ഗോട്ടേക്കും ബസ്സ് സര്‍വീസുണ്ടാകും.
Recommended Video


കൊച്ചിയിലെത്തുന്നവരെ സ്വീകരിക്കാന്‍ വനിതകളടക്കമള്ള നോര്‍ക്ക ഉദ്യോഗസ്ഥ സംഘം 24 മണിക്കൂറും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും നോര്‍ക്കയുടെ പ്രത്യേക ടീമുകൾ പ്രവര്‍ത്തനനിരതമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ, യുക്രൈയിൽ നിന്ന് 154 മലയാളി വിദ്യാർത്ഥികൾ കൂടി ഇന്നലെ രാജ്യത്തേക്ക് മടങ്ങിയെത്തിയിരുന്നു. 'ഓപ്പറേഷൻ ഗംഗ' എന്ന പദ്ധതി പ്രകാരമാണ് ിവരെ നാട്ടിൽ എത്തിച്ചത്. രക്ഷാദൗത്യം ആരംഭിച്ചതിന് ശേഷം ഇതുവരെ 398 മലയാളി വിദ്യാർത്ഥികൾ നാട്ടിൽ എത്തി. രക്ഷാദൗത്യം പുരോഗമിക്കുകയാണ്.

കൂടുതൽ വിദ്യാർത്ഥികൾ ഇതിന്റെ ഭാഗമായി നാട്ടിൽ എത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിലേക്കുള്ള ഇവരുടെ യാത്ര വേഗത്തിലാക്കുന്നതിന് സംസ്ഥാന സർക്കാർ പ്രത്യേക ചാർട്ടേഡ് വിമാനം ഒരുക്കിയിരുന്നു. ഇന്നലെ വൈകിട്ട് 4.30 - ന് പുറപ്പെട്ട വിമാനം രാത്രി 8.15 - ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയിരുന്നു. എയർ ഏഷ്യയുടെ ചാർട്ടേഡ് വിമാനം ആണിത്. ഇതിൽ 168 വിദ്യാർത്ഥികളെയാണ് നാട്ടിലെത്തിച്ചത്.

അതേസമയം, റഷ്യ - യുക്രൈൻ യുദ്ധം ഇന്ന് ഏട്ടാം ദിവസത്തിൽ എത്തി നിൽക്കുകയാണ്. ഫെബ്രുവരി 24 നായിരുന്നു യുക്രൈന് എതിരെയുളള റഷ്യ ആക്രമണം ആരംഭിച്ചത്. ഇതിന് പിന്നാലെ, ഒരു ദശലക്ഷം പേർ യുക്രൈനിൽ നിന്നും പലായനം ചെയ്തു. ഐക്യ രാഷ്ട്രസഭയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുക്രൈനിന്റെ തെക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന കെർസൺ നഗരം റഷ്യൻ സൈന്യം പിടിച്ചെടുത്തു. ഏകദേശം, 250,000 പേരാണ് കെർസണിൽ താമസിക്കുന്നത്. ഇതോടെ, റഷ്യയുടെ കൈകളിൽ എത്തുന്ന ആദ്യത്തെ പ്രധാന നഗരമായി കെർസൺ.












Click it and Unblock the Notifications