യുപിയില്‍ ബിജെപി സഖ്യം വിടാനൊരുങ്ങി സഖ്യക്ഷി; തീരുമാനം അടുത്തമാസം; വലവീശി കോണ്‍ഗ്രസ്
ലക്‌നൗ: 2014 ല്‍ ഉത്തര്‍പ്രദേശില്‍ നേടിയ വലിയ വിജയമായിരുന്നു ലോക്‌സഭയിയില്‍ ബിജെപിയെ തനിച്ച് ഭൂരിപക്ഷത്തിലെത്തിച്ചത്. സംസ്ഥാനത്ത് ആകെയുള്ള 80 സീറ്റില്‍ 72 ഉം ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് രണ്ട് സീറ്റുകള്‍ മാത്രമായിരുന്നു.
കേന്ദ്ര ഭരണം നിലനിര്‍ത്തണമെങ്കില്‍ 2019 ലും ഉത്തര്‍പ്രദേശിലും ബിജെപിക്ക് മികച്ച വിജയം നേടണം. എന്നാല്‍ എസ്പി-ബിഎസ് സഖ്യവും കോണ്‍ഗ്രസും ശക്തമായ വെല്ലുവിളിയാണ് ഇത്തവണ ഉയര്‍ത്തുന്നത്. ഇതിന് പുറമെയാണ് സഖ്യകക്ഷികളും ബിജെപിക്ക് തലവേദന സൃഷ്ടിക്കുന്നത്.. വിശദാംശങ്ങള്‍ ഇങ്ങനെ..

എസ്ബിഎസ്പി
സഖ്യകക്ഷിയായ അപ്‌നാദളിന്റെ പിന്‍മാറ്റ സൂചനകള്‍ക്ക് പിന്നാലെയാണ് എന്‍ഡിഎയ്ക്ക് മുന്നറിയിപ്പുമായി മറ്റൊരു സഖ്യകക്ഷിയായ എസ്ബിഎസ്പിയും രംഗത്തെക്കിയിരിക്കുന്നത്. നേരത്തെ വാരണാസിയിലും ഗാസിപൂറിലും നടന്ന നരേന്ദ്ര മോദിയുടെ പരിപാടിയില്‍ നിന്നും എസ്ബിഎസ്പി വിട്ടിരുന്നു.

യുപിയിലെ 80 സീറ്റുകളിലും
ഇതിന് പിന്നാലെയാണ് സ്വരം കൂടുതല്‍ കടുപ്പിച്ച് പാര്‍ട്ടി നേതാവായ രാജ്ബര്‍ രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അടുത്തമാസം 24 ന് മുമ്പ് അംഗീകരിച്ചില്ലെങ്കില്‍ യുപിയിലെ 80 സീറ്റുകളിലും തനിച്ച് മത്സരിക്കുമെന്നാണ് രാജ്ബര്‍ വ്യക്തമാക്കുന്നത്.

ബിജെപിക്കൊപ്പം നില്‍ക്കാന്‍
ഒബിസി ക്വട്ടയില്‍ 27 ശതമാനം സംവരണം നടപ്പാക്കണമെന്നാണ് എസ്ബിഎസ്പി മുന്നോട്ടു വെക്കുന്ന ആവശ്യം. ഇത് അംഗീകരിച്ചാല്‍ മാത്രമെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം ഉണ്ടാവുകയുള്ളു എന്നും രാജ്ബര്‍ കൂട്ടിച്ചേര്‍ത്തു.

100 ദിവസത്തെ സമയം
ഒബിസി ക്വാട്ടയില്‍ 27 ശതമാനം സംവരണമെന്ന് ആവശ്യം നടപ്പിലാക്കാന്‍ 100 ദിവസത്തെ സമയമായിരുന്നു എസ്ബിഎസ്പി അധ്യക്ഷനും പിന്നോക്കക്ഷേമ വകുപ്പ് മന്ത്രിയുമായ ഒം പ്രകാശ് രാജ്ബര്‍ ബിജെപിക്ക് നല്‍ക്കിയിരുന്നത്.

നിഷേധാത്മകം
മുന്നണിയിലെ ചെറുപാര്‍ട്ടികളോട് ബിജെപി നിഷേധാത്മകമായ നിലപാടാണ് തുടരുന്നത്. തിരിഞ്ഞെടുപ്പ് സമയത്തു മാത്രം ബിജെപി സഖ്യകക്ഷികളെ ഉപയോഗപ്പെടുത്തുന്നു. കഴിഞ്ഞ 21 മാസമായി ഞങ്ങള്‍ക്ക് അത് മനസ്സിലായിട്ടുണ്ട്

നിര്‍ബന്ധം തങ്ങള്‍ക്കില്ല
വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ കൂടെ വേണോ എന്ന് ബിജെപിക്ക് തിരുമാനിക്കാം,സഖ്യം തുടരണമെന്ന നിര്‍ബന്ധം തങ്ങള്‍ക്കില്ല. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും ഓംപ്രകാശ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. യോഗിയുമായി ചില കാര്യങ്ങളില്‍ യോജിപ്പുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അങ്ങനെയല്ലെന്നും രാജ്ബര്‍ പറഞ്ഞു.

അപ്‌നാ ദളും
യോഗിക്ക് പശുക്കളെ മാത്രം രക്ഷിച്ചാല്‍ മതിയെന്നും തനിക്ക് പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടതുണ്ടെന്നും തങ്ങള്‍ വ്യത്യസ്തരാണെന്നും രാജ്ഭര്‍ തുറന്നടിച്ചു. എസ്ബിഎസ്പിക്ക് പുറമെ അപ്‌നാ ദളും ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നേരത്തെ രംഗത്തെത്തിയിരുന്നു.

എസ്പി-ബിഎസ്പി സഖ്യം
എസ്പി-ബിഎസ്പി സഖ്യം നിലവില്‍ വന്നതോടെ സംസ്ഥാനത്ത് ബിജെപിയുടെ നില അല്‍പം പരുങ്ങലിലാണ്. ഈ അവസരം മുതലെടുത്ത് ആവശ്യങ്ങള്‍ നേടിയെടുക്കുക എന്ന തന്ത്രമാണ് എസ്ബിഎസ്പിയും അപ്‌നാ ദളും പയറ്റുന്നത്.

കോണ്‍ഗ്രസ് ശ്രമം
ബിജെപിയുമായി ഉടക്കി നില്‍ക്കുന്ന കക്ഷികളെ എന്‍ഡിഎയില്‍ നിന്ന് അടര്‍ത്തിയെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തുന്നുണ്ട്. എസ്പിയും ബിഎസ്പിയും സഖ്യം രൂപീകരിച്ചു കഴിഞ്ഞതിനാല്‍ മറ്റു പ്രാദേശിക പാര്‍ട്ടികളിലേക്കാണ് കോണ്‍ഗ്രസ് നോട്ടം ഉന്നയിച്ചിരിക്കുന്നത്.

തനിച്ച് മത്സരിക്കും
സഖ്യത്തിന് ആരും തയ്യാറായില്ലെങ്കില്‍ തനിച്ച് മത്സരിക്കാന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ തീരുമാനം. സംസ്ഥാനത്തെ 80 ലോക്സഭാ സീറ്റുകളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായബറേലിയും മാത്രം കോണ്‍ഗ്രസിന് വിട്ടുനല്‍കാം എന്നായിരുന്നു എസ്പി-ബിഎസപി സഖ്യം തീരുമാനിച്ചിരുന്നത്

കോണ്‍ഗ്രസ്സിനെ ഒഴിവാക്കി
ഈ വാഗ്ദാനം അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവാതിരുന്നതോടെ എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസ്സിനെ ഒഴിവാക്കി സഖ്യം രൂപീകരിക്കുകയായിരുന്നു. മുന്‍പ് 20 സീറ്റ് വരെ മത്സരിച്ചിരുന്ന സ്ഥാനത്ത് 2 സീറ്റിലേക്ക് ഒതുങ്ങാന്‍ ഒരുക്കമല്ലെന്നാണ് കോണ്‍ഗ്രസ്സിന്റെ നിലപാട്.

മുന്നറിയിപ്പ്
കോണ്‍ഗ്രസ്സിനെ ഒഴിവാക്കി സഖ്യ ചര്‍ച്ചകളുമായി മുന്നോട്ടുപോയ എസ്പിക്കും ബിഎസ്പിക്കും മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി നേരത്തെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ്സിനെ വിലകുറച്ച് കാണാന്‍ ആരും ശ്രമിക്കരുതെന്നായിരുന്നു രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്.

അധികാരത്തില്‍ നിന്ന് അകറ്റുക
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സംഘടാന സംവിധാനങ്ങള്‍ വളരെ ശക്തമാണ്. തിരഞ്ഞെടുപ്പ് ഫലം പുത്തുവരുമ്പോള്‍ ജനങ്ങലെ അമ്പരിപ്പിക്കുന്ന പ്രകടനം കാഴ്ച്ചവെക്കാന്‍ സംസ്ഥാനത്ത് കോണ്‍ഗ്ര്സിന് കഴിയും. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റുക എന്നതാണ് തങ്ങളുടെ പ്രാഥമിക ലക്ഷ്യം. ഉത്തര്‍പ്രദേശില്‍ തനിച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് സജ്ജമാണെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു.












Click it and Unblock the Notifications