ഉത്ര കൊലക്കേസിൽ വിധി, ഭർത്താവ് സൂരജ് കുറ്റക്കാരൻ, ഉത്രയുടെ അച്ഛനും സഹോദരനും വിധിക്ക് സാക്ഷി
കൊല്ലം: കേരളത്തെ നടുക്കിയ ഉത്ര കൊലക്കേസില്‍ വിധി. ഉത്രയുടെ ഭര്‍ത്താവും കേസിലെ ഒന്നാം പ്രതിയുമായ സൂരജ് കുറ്റക്കാരനെന്ന് കോടതി. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് കേരളം ഉറ്റ് നോക്കിയ കേസില്‍ വിധി പറഞ്ഞിരിക്കുന്നത്. ശിക്ഷ 13ാം തിയ്യതി പ്രഖ്യാപിക്കും. സൂരജിന് മേൽ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിയിക്കപ്പെട്ടതായി കോടതി പറഞ്ഞു. ഉത്രയുടെ അച്ഛനും സഹോദരനും വിധി കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു. ഉത്രയുടെ അമ്മ വീട്ടിലിരുന്ന് ടെലിവിഷനിലാണ് വിധി കേട്ടത്.
വിധിക്ക് മുന്‍പ് കുറ്റങ്ങള്‍ വായിച്ച് കേള്‍പ്പിച്ചതിന് ശേഷം എന്തെങ്കിലും പറയാനുണ്ടോ എന്നുളള കോടതിയുടെ ചോദ്യത്തിന് ഒന്നും പറയാനില്ലെന്നാണ് സൂരജ് മറുപടി നല്‍കിയത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് ആണെന്നും വധശിക്ഷ നല്‍കണം എന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. വിചിത്രവും പൈശാചികവും ദാരുണവുമായ സംഭവമാണെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. അതേസമയം അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസെന്ന് പറയാനാകില്ലെന്ന് പ്രതിഭാഗവും വാദിച്ചു
വൻ ജനക്കൂട്ടമാണ് വിധി കേൾക്കാനായി കോടതി പരിസരത്ത് എത്തിയത്. 12.15ഓടെ പ്രതി സൂരജിനെ കോടതിയിൽ എത്തിച്ചു. 2020 മെയ് ഏഴിനാണ് കൊല്ലം അഞ്ചല്‍ സ്വദേശിനിയായ ഉത്ര കൊല്ലപ്പെട്ടത്. ഇരുപത്തിമൂന്നുകാരിയായ ഉത്രയെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് സൂരജ് പാമ്പിനെ ഉപയോഗിച്ച് ഉത്രയെ കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയത്. ഡമ്മി പരീക്ഷണം അടക്കമുളള ശാസ്ത്രീയ അന്വേഷണ രീതിയിലൂടെയായിരുന്നു സൂരജിനെ പോലീസ് കുടുക്കിയത്.
സൂരജിന് ക്രൂരമനസ്സ്, അതിസമര്‍ത്ഥനായ കുറ്റവാളി, കേസ് അന്വേഷിച്ച എസ്പിയുടെ വെളിപ്പെടുത്തല്‍
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്ന് തന്നെ വിളിക്കാവുന്നതാണ് ഉത്ര കൊലക്കേസ്. ഭിന്നശേഷിക്കാരി ആയിരുന്ന ഉത്രയെ തന്റെ ജീവിതത്തില്‍ നിന്നും ഒഴിവാക്കുന്നതിന് വേണ്ടിയും ഉത്രയുടെ സ്വത്തുക്കള്‍ സ്വന്തമാക്കുന്നതിന് വേണ്ടിയും ഭര്‍ത്താവ് സൂരജ് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് ഉത്രയുടെ കൊലപാതകം എന്നാണ് പ്രോസിക്യൂഷന്‍ കേസ്. കിടപ്പുമുറിയില്‍ വെച്ച് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ച് സൂരജ് കൊലപ്പെടുത്തുകയായിരുന്നു.
കേസില്‍ സൂരജിന് വധശിക്ഷ തന്നെ നല്‍കണം എന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. കേസിന്റെ തുടക്കം മുതല്‍ താന്‍ നിരപരാധിയാണ് എന്നാണ് സൂരജ് അവകാശപ്പെടുന്നത്. കൊല്ലപ്പെടുന്നതിന് രണ്ട് മാസങ്ങൾക്ക് മുന്‍പും ഉത്രയ്ക്ക് പാമ്പ് കടി ഏറ്റിരുന്നു. എന്നാല്‍ അന്ന് ആരും സൂരജിനെ സംശയിച്ചിരുന്നില്ല. പാമ്പ് പിടിത്തക്കാരനായ ചാവരുകാവ് സുരേഷില്‍ നിന്നാണ് സൂരജ് പാമ്പുകളെ വാങ്ങിച്ചത്.
മീനാക്ഷിയെ കാണാനുളള യാത്രയാണോ? ദിലീപ്-കാവ്യ താരദമ്പതികളുടെ പുതിയ ചിത്രവും വൈറൽ
ആദ്യം കേസിൽ പ്രതി ചേർത്ത സുരേഷിനെ പിന്നീട് കേസില്‍ മാപ്പ് സാക്ഷിയാക്കി. 2018 മാര്‍ച്ച് 25നാണ് ഉത്രയും സൂരജും തമ്മിലുളള വിവാഹം കഴിഞ്ഞത്. 2020 മാര്‍ച്ച് രണ്ടിനാണ് ഉത്രയ്ക്ക് ആദ്യമായി പാമ്പ് കടിയേല്‍ക്കുന്നത്. അണലിയെ കൊണ്ടായിരുന്നു അന്ന് സൂരജ് ഉത്രയെ കടിപ്പിച്ചത്. അന്ന് പക്ഷേ ഉത്രയെ കൊലപ്പെടുത്താന്‍ സൂരജിന് സാധിച്ചില്ല. മെയ് മാസത്തിൽ സൂരജ് അടുത്ത പദ്ധതി തയ്യാറാക്കി. ഉത്രയുടെ സ്വന്തം വീട്ടില്‍ വെച്ചായിരുന്നു സൂരജിന്റെ അടുത്ത ശ്രമം.
ഉത്രയ്ക്ക് ഒപ്പം വീട്ടിലെത്തിയ സുരേഷ് ഒരു ബാഗിലാക്കിയായിരുന്നു വിഷപ്പാമ്പിനെ കൊണ്ടുവന്നത്. ഉത്രയുടെ അമ്മ ചോദിച്ചപ്പോള്‍ ബാഗില്‍ വസ്ത്രങ്ങളാണ് എന്നാണ് സൂരജ് പറഞ്ഞത്. രാത്രി ഉത്ര ഉറങ്ങിയതിന് ശേഷം സൂരജ് പാമ്പിനെ പുറത്തെടുത്ത് ഉത്രയുടെ കയ്യില്‍ രണ്ട് തവണ കടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പാമ്പിനെ അലമാരയുടെ അടിയിലേക്ക് വലിച്ചെറിഞ്ഞു. രാത്രി മുഴുവന്‍ ഉത്രയുടെ മൃതദേഹത്തിനൊപ്പം സൂരജ് ആ മുറിയില്‍ കഴിഞ്ഞു.
തൊട്ടടുത്ത ദിവസം രാവിലെ സൂരജ് എഴുന്നേറ്റ് ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ താഴേക്ക് ചെന്ന് ഉത്രയുടെ അച്ഛനോടും അമ്മയോടും സംസാരിച്ചു. ഏറെ വൈകിയിട്ടും ഉത്ര എഴുന്നേറ്റ് വരുന്നത് കാണാത്തത് കൊണ്ട് അമ്മ മുറിയില്‍ ചെന്ന് നോക്കിയപ്പോഴാണ് മകള്‍ അനക്കമറ്റ് കിടക്കുന്നത് കാണുന്നത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ പാമ്പ് കടിയേറ്റതാണെന്ന് മനസ്സിലായി. തുടര്‍ന്ന് ഉത്രയും സഹോദരനൊപ്പം സൂരജ് വീട്ടിലെത്തി പാമ്പിനെ കണ്ടെത്തി തല്ലിക്കൊല്ലുകയും ചെയ്തു.
സൂരജിന്റെ പെരുമാറ്റത്തില്‍ തുടക്കത്തില്‍ തന്നെ ഉത്രയുടെ വീട്ടുകാര്‍ക്ക് സംശയം തോന്നിയിരുന്നു. ജനലുകള്‍ അടക്കം അടച്ചിട്ട മുറിയില്‍ എങ്ങനെ പാമ്പ് കയറി എന്ന ചോദ്യവും ബാങ്കില്‍ നിന്ന് ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂരജ് എടുത്തതും അടക്കം കുടുംബത്തിന് സംശയമുണ്ടാക്കി. തുടര്‍ന്ന് ഉത്രയുടെ മാതാപിതാക്കള്‍ റൂറല്‍ എസ്പി ഹരിശങ്കറിന് മകളുടെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കി. ഇതോടെയാണ് സൂരജ് കുടുങ്ങിയത്.
സൂരജ് നേരത്തെയും ഉത്രയെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയതായും പാമ്പുകളെ കുറിച്ച് നിരന്തരം ഇന്റര്‍നെറ്റില്‍ തിരഞ്ഞതായും പോലീസ് കണ്ടെത്തി. പാമ്പ് ഒരാളെ സ്വയം കടിക്കുന്നതും പ്രകോപിപ്പിച്ച് കടിക്കുന്നതും തമ്മിലുളള വ്യത്യാസം തെളിയിക്കാന്‍ മൂന്ന് പാമ്പുകളെ ഉപയോഗിച്ച് ഡമ്മി പരീക്ഷണം അടക്കം അന്വേഷണ സംഘം നടത്തുകയുണ്ടായി. പാമ്പുകളെ പ്രകോപിപ്പിച്ച് കടിപ്പിക്കുമ്പോള്‍ മുറിവില്‍ വരുന്ന വ്യത്യാസം കാണിക്കാനായിരുന്നു ഈ ഡമ്മി പരീക്ഷണം.
ഉത്ര കേസില്‍ ഭര്‍ത്താവ് സൂരജ് മാത്രമാണ് പ്രതി. ഐപിസി 302 ഗൂഢാലോചന നടത്തിയുളള കൊലപാതകം, ഐപിസി 307 നരഹത്യാശ്രമം, ഐപിസി 326 കഠിന ദേഹോപദ്രവം അടക്കമുളള കുറ്റങ്ങളാണ് സൂരജിന് മേല്‍ ചുമത്തിയത്. ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രത്തില്‍ തന്നെ ഇടംപിടിച്ച കേസായാണ് ഉത്ര കേസ് വിലയിരുത്തപ്പെടുന്നത്. ജീവനുളള ഒരു വസ്തുവിനെ ഉപയോഗിച്ച് നടത്തിയ കൊലപാതകം എന്നതാണ് ഉത്ര കേസിനെ വ്യത്യസ്തമാക്കുന്നത്. ഉത്ര കേസില്‍ 87 സാക്ഷികളാണ് ഉളളത്. 288 രേഖകളും 40 തൊണ്ടി മുതലുകളുമായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഓഗസ്റ്റ് 14ന് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
Recommended Video