'തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരിച്ച 56 പേര്‍ എവിടെപ്പോയി?' കണക്കുകൾ ചോദ്യം ചെയ്ത് മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് മരണക്കണക്കുകളില്‍ പൊരുത്തക്കേട് ആരോപിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രി പറയുന്ന കണക്കും ഡോക്ടര്‍മാര്‍ പറയുന്ന കണക്കും വ്യത്യസ്തമാണ് എന്നാണ് മുരളീധരന്റെ ആരോപണം.
വി മുരളീധരന്റെ വാക്കുകൾ: കോവിഡ് മരണനിരക്ക് പിടിച്ചുനിര്‍ത്താനായി എന്നതാണ് മറ്റുസംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്‍റെ നേട്ടമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ച് അവകാശപ്പെടുന്നു. രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാം നിരയില്‍ എത്തിയപ്പോളും ഈ അവകാശവാദം ഉന്നയിക്കപ്പെട്ടു. യഥാര്‍ഥത്തില്‍ കേരളത്തിലെ മരണനിരക്ക് എത്രയാണ്?
മുഖ്യമന്ത്രിയുടെ വൈകുന്നേര വാര്‍ത്താസമ്മേളനങ്ങളില്‍ പറയുന്ന കണക്കുമായി ഒട്ടും പൊരുത്തപ്പെടാത്തതാണ് കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്‌ടര്‍മാര്‍ വെളിപ്പെടുത്തിയ കണക്ക്. ഈ മേയ് മാസം പന്ത്രണ്ടാം തിയതി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 70 കോവിഡ് മരണങ്ങളുണ്ടായിരുന്നെന്ന് ഡോക്‌ടര്‍മാര്‍ പറയുന്നു. എന്നാല്‍ അന്നേ ദിവസം സര്‍ക്കാര്‍ കണക്കനുസരിച്ച് തിരുവനന്തപുരം ജില്ലയിലാകെ മരിച്ചത് 14 പേരാണ്.

സംസ്ഥാനത്ത് ആകെ മരണം അന്ന് ഔദ്യോഗിക കണക്കനുസരിച്ച് 95 ആണ്.
അപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരിച്ച 56 പേര്‍ എവിടെപ്പോയി ?
എന്തുകൊണ്ട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ ഡോക്‌ടര്‍മാര്‍ പറയുന്നതു പോലെ മൃതദേഹം സൂക്ഷിക്കാന്‍ ഇടമില്ലാത്ത സാഹചര്യമുണ്ടായി?
ഡോക്‌ടര്‍മാരാണോ സര്‍ക്കാരാണോ കള്ളം പറയുന്നത് ? കേരളം മരണക്കണക്കുകള്‍ മറച്ചുവയ്ക്കുന്നു എന്ന് ആരോഗ്യരംഗത്തെ പലരും അനൗപചാരിക സംസാരത്തിനിടെ പറഞ്ഞിട്ടുണ്ട്.
പത്രങ്ങളുടെ ചരമക്കോളങ്ങള്‍ നിറഞ്ഞുവകവിയുന്നതായി ചില സുഹൃത്തുക്കളും ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി. ഇതെല്ലാം ശരിവയ്ക്കുന്നതാണ് തിരുവനന്തപുരത്തെ ഡോക്‌ടര്‍മാരുടെ വെളിപ്പെടുത്തല്‍. മറച്ചുവയ്ക്കലുകളും കള്ളക്കണക്കുകളുമാണ് കേരളം പോലൊരു ചെറിയ സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാക്കിയ ഒരു ഘടകം. കോവിഡ് പ്രോട്ടോക്കോളില്‍ വെള്ളം ചേര്‍ത്ത് വ്യാജനേട്ടമുണ്ടാക്കാനുള്ള ശ്രമം തുടക്കം മുതല്‍ കണ്ടതുമാണ്.
ഇനിയെങ്കിലും ഈ പ്രവണത കേരള സര്‍ക്കാര്‍ അവസാനിപ്പിക്കണം. മരണനിരക്ക് കുറച്ചുകാട്ടുന്നത് സര്‍ക്കാരിന്‍റെ പ്രചാരവേലയ്ക്ക് മാത്രമെ ഗുണപ്പെടൂ. കേരളത്തില്‍ എല്ലാം സുരക്ഷിതമാണ് എന്ന വ്യാജപ്രതീതി സൃഷ്ടിക്കുന്നത് ജനങ്ങളില്‍ ജാഗ്രതക്കുറവുണ്ടാക്കും. മാധ്യമസുഹൃത്തുക്കള്‍ ആരും തിരുവനന്തപുരത്തെ മരണക്കണക്കുകളിലെ പൊരുത്തക്കേട് ചോദ്യം ചെയ്തില്ല എന്നതും അദ്ഭുതപ്പെടുത്തുന്നു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മൃതദേഹങ്ങളുടെ വാര്‍ത്ത ഒന്നാം പേജില്‍ നല്‍കുന്ന ആരും ഇക്കാര്യത്തില്‍ ആശങ്കപ്പെട്ടതായി കാണുന്നില്ല. കേന്ദ്രസര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുകയും കേരളസര്‍ക്കാരിനെ വീഴ്ചകള്‍ "ചൂണ്ടിക്കാണിക്കുക"യും ചെയ്യുമെന്ന നിലപാടുള്ള ശ്രീ.വി.ഡി സതീശന്‍റെ പ്രതിപക്ഷം, മരണക്കണക്കിലെ പൊരുത്തക്കേട് നിയമസഭയില്‍ "ചൂണ്ടിക്കാണി"ക്കുമെന്ന് പ്രതീക്ഷിക്കുകയാണ്.
വേറിട്ട ലുക്കില്‍ റായി ലക്ഷ്മി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications