രാഷ്ട്രീയം മാറ്റിവച്ചാല്‍ ചര്‍ച്ചയാകാം: റിയാസിന് ഏത് സമയവും ഓഫീസില്‍ എത്താമെന്ന് വി മുരളീധരന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ് വികസന വിഷയങ്ങളില്‍ രാഷ്ട്രീയം മാറ്റി നിര്‍ത്തിയാല്‍ ചര്‍ച്ചയാകാമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍. പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന് ചര്‍ച്ചകള്‍ക്കായി ഏത് സമയവും തന്റെ ഓഫീസില്‍ എത്താമെന്നും മന്ത്രി പ്രതികരിച്ചു.
മുന്‍കാല സര്‍ക്കാരുകളേക്കാള്‍ ദേശീയപാതവികസനത്തിനായി കേരളത്തെ പരിഗണിക്കുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. മുന്‍വര്‍ഷങ്ങളേക്കാള്‍ തുക റോഡ് വികസനത്തിനായി സംസ്ഥാനത്തിന് അനുവദിക്കപ്പെട്ടിട്ടുണ്ട്. കുതിരാന്‍ അടക്കം സംസ്ഥാനത്തിനായുള്ള കേന്ദ്രഇടപെടലുകള്‍ ഇതിന് തെളിവാണ്. ദേശീയപാത വികസനത്തില്‍ പോരായ്മകളുണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് കേന്ദ്രം തയാറാണ്.

ദേശീയപാത അതോറിറ്റിക്ക് നിഷേധാത്മക നിലപാടെന്ന വാദം അംഗീകരിക്കാനാകില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ദേശീയപാതയിലെ കുഴികള്‍ക്ക് പൂര്‍ണ ഉത്തരവാദി കരാറുകാരാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വിശ്വസിക്കുന്നുണ്ടെങ്കില്‍ കേന്ദ്രത്തിന് പരാതി നല്‍കണമെന്നും വിഷയത്തില്‍ ഇടപെടലുണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു.
അതേസമയം, ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം റിയാസ് കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. കരാറുകാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും പേരുവിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ ദേശീയപാത അതോറിറ്റിയും കേന്ദ്ര സര്‍ക്കാരും തയ്യാറാകണമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. തെറ്റായ പ്രവണത പിന്തുടരുന്ന കരാറുകാരെ ബ്ലാക്ക് ലിസ്റ്റില്‍പെടുത്തണം. നെടുമ്പാശേരിയില്‍ ദേശീയപാതയിലെ കുഴിയില്‍ വീണു ഇരുചക്രവാഹന യാതക്കാരന്‍ മരണമടഞ്ഞ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.
ആളെ മനസിലായോ; എജ്ജാതി മേക്കോവർ..ഇന്ദു ചിത്രങ്ങൾ ഒരു രക്ഷയുമില്ല
സംസ്ഥാനത്ത് പൊതുമരാമത്ത് പ്രവര്‍ത്തികളിലെ തെറ്റായ പ്രവണതകള്‍ക്കെതിരെ പരാതി പറയാന്‍ ഫലപ്രദമായ സംവിധാനമാണ് സ്വീകരിച്ചിട്ടുള്ളത്. പരിപാലന കാലാവധി, കരാറുകാരന്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരും ഫോണ്‍ നമ്പറും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന 3000 ത്തിലധികം ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ മാതൃക പിന്തുടരാന്‍ ദേശീയപാത അതോറിറ്റിയും കേന്ദ്രസര്‍ക്കാരും തയ്യാറാകണം. എന്നാല്‍ വീഴ്ച വരുത്തുന്ന കരാറുകാരോട് മൃദു സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications