വി4 പീപ്പിള്‍ പാര്‍ട്ടി, നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് V4 കേരള
കൊച്ചി: ട്വന്റി ട്വന്റി കിഴക്കമ്പലം മോഡലില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരത്തിന് ഇറങ്ങിയ വി ഫോര്‍ കേരള കൂട്ടായ്മ നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കാനുളള തയ്യാറെടുപ്പിലാണ്. കൊച്ചി കോര്‍പറേഷനില്‍ പത്ത് ശതമാനം വോട്ട് നേടാന്‍ വി ഫോര്‍ കേരളയ്ക്കായി. വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് മുൻപ് തുറന്ന് കൊടുത്ത് വി ഫോർ കേരള വിവാദത്തിലായിരുന്നു. പിന്നാലെ നേതാവ് നിപുൺ ചെറിയാനെതിരെ കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വി ഫോര്‍ പീപ്പിള്‍ പാര്‍ട്ടി എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടിയും ഇവര്‍ രൂപീകരിച്ചിട്ടുണ്ട്. കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം എന്നാ മൂന്നിടങ്ങളിലായാണ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടന്നത്. എറണാകുളം, കൊച്ചി, തൃക്കാക്കര, തൃപ്പൂണിത്തുറ മണ്ഡലങ്ങളിൽ വി ഫോർ കേരള സ്ഥാനാർത്ഥികളെ നിർത്തും എന്നാണ് സൂചന. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് വി ഫോര്‍ കേരള നേതാവ് നിപുണ്‍ ചെറിയാന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.
"V4 കേരള എന്ന ജനകീയ മുന്നേറ്റം ഇന്നേ ദിവസം V4 People Party (വി4 പീപ്പിൾ പാർട്ടി) രൂപീകരിച്ചതായി പ്രഖ്യാപിക്കുന്നു. അപ്രസക്തമായ പരമ്പരാഗത രാഷ്‌ട്രീയ സംസ്‌കാരത്തിന് എതിരെ, ജനനന്മക്കായി ഉയർന്നു വന്ന V4 മുന്നേറ്റം കേരളത്തിലെ ജനങ്ങൾ ഹൃദയത്തിലേറ്റിയിരിക്കുന്നു. "അധികാരം ജനങ്ങളിലേക്ക് " എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിന് ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് രാഷ്‌ട്രീയ, സാമൂഹ്യ ഇടപെടലുകൾ നടത്തേണ്ടത് അനിവാര്യതയാണ്.
ഇൻഡ്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ ഉറച്ചു നിന്നു കൊണ്ട് ഈ പാർട്ടി അഴിമതിക്കെതിരെ പോരാടി, ഭരണ പ്രക്രിയയിൽ സുതാര്യതയും ജനപങ്കാളിത്തവും ഉറപ്പുവരുത്തി ജനക്ഷേമത്തിനും നാടിന്റെ വികസനത്തിനും സാമൂഹ്യ നീതിക്കും വേണ്ടി എന്നും സമൂഹത്തിന്റെ മുൻ നിരയിൽ തന്നെ ഉണ്ടാകും എന്ന് ഈ ദിനത്തിൽ ദൃഢ പ്രതിജ്ഞ ചെയ്യുന്നു." കേരളത്തിന്റെ വടക്കൻ, മധ്യ, തെക്കൻ മേഖലകളെ പ്രതിനിധീകരിച്ച് കണ്ണൂർ, കൊച്ചി, തിരുവനന്തപുരം എന്നിവടങ്ങളിൽ V4 People Party പ്രഖ്യാപനം നടന്നു''.