കേരളം കീഴാറ്റൂരിലേക്ക്; തടയാന്‍ ധൈര്യമുണ്ടോ എന്ന് സമരക്കാര്‍, മന്ത്രി സുധാകരന് ചുട്ടമറുപടി
വയലില്‍ നിന്ന് അവസാന വയല്‍ക്കിളിയെയും പോലീസ് കൂട്ടിലടച്ചുകൊണ്ടുപോയ ശേഷമാണ് സമരപ്പന്തല്‍ കത്തിച്ചതെന്ന കാര്യം ഓര്‍ക്കണം.
കണ്ണൂര്‍: സമരങ്ങളുടെ ചരിത്രം പറയുമ്പോള്‍ ഒരുപടി മുന്നിലാണ് ഇടതുപക്ഷം. കര്‍ഷകന്റെയും തൊഴിലാളി വര്‍ഗത്തിന്റെയും മുന്നേറ്റങ്ങള്‍ക്ക് വീര്യം പകര്‍ന്ന പോരാളികള്‍ എന്ന വിളിപ്പേര് ഇനി ഇടതുപക്ഷത്തിന് എത്രനാളുണ്ടാകുമെന്ന ചോദ്യമാണ് തളിപ്പറമ്പ് കീഴാറ്റൂരില്‍ നിന്ന് ഉയരുന്നത്. കീഴാറ്റൂരില്‍ സമരം നടത്തുന്ന വയല്‍ക്കിളികള്‍, വയല്‍ കഴുകന്‍മാരാണെന്ന ജി സുധാകരന്റെ പ്രസ്താവന, പിന്നിട്ട വഴികള്‍ പാര്‍ട്ടി മറന്നോ എന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്. മന്ത്രി നിയമസഭയില്‍ പറഞ്ഞ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കീഴാറ്റൂര്‍ സമരക്കാര്‍. സിപിഎം അതിന്റെ മുന്‍കാല ചരിത്രത്തിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുകയാണെന്ന് സമരക്കാര്‍ കുറ്റപ്പെടുത്തുന്നു. സുധാകരനെതിരേയും അവര്‍ ആഞ്ഞടിച്ചു. സുധാകരന്‍ മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയനും കീഴാറ്റൂര്‍ സമരത്തെ തള്ളിയാണ് നിയസമഭയില്‍ പ്രസ്താവന നടത്തിയത്. കീഴാറ്റൂര്‍ സമരക്കാരുടെ പ്രതികരണം ഒരുപക്ഷേ, മുഖ്യമന്ത്രിക്ക് കൂടിയുള്ളള മറുപടിയാണ്...
ശൗച്യാലയത്തെ ശോചനാലയമാക്കി... അക്ഷരത്തെറ്റ് വെറുമൊരു തെറ്റല്ല- ചുള്ളിക്കാട് വിവാദത്തിൽ ടിസി രാജേഷ്
വയല്‍ക്കിളികളെ കൂട്ടിലടച്ചു
വയല്‍കിളികള്‍ മന്ത്രി സുധാകരന് വയല്‍ കഴുകന്‍മാരാകുന്നത് പാര്‍ട്ടി പിന്നിട്ട സമര ചരിത്രത്തെ മറന്നുപോയത് കൊണ്ടാണെന്ന് വയല്‍ക്കിളി കൂട്ടായ്മയുടെ പ്രതിനിധി സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. സമരക്കാരെ അധിക്ഷേപിക്കുന്ന പ്രസ്താവന മന്ത്രി പിന്‍വലിക്കണം. മന്ത്രി യാഥാര്‍ഥ്യം അറിയുന്നില്ല. വയലില്‍ നിന്ന് അവസാന വയല്‍ക്കിളിയെയും പോലീസ് കൂട്ടിലടച്ചുകൊണ്ടുപോയ ശേഷമാണ് സമരപ്പന്തല്‍ കത്തിച്ചതെന്ന കാര്യം ഓര്‍ക്കണം. അത് അവരിലെ ഫാഷിസ്റ്റ് രീതിയുടെ ഭാഗമാണ്. ഈ മാസം 25ന് കേരളം കീഴാറ്റൂരിലേക്ക് എന്ന പേരില്‍ മാര്‍ച്ച് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ ഭാഗങ്ങൡ നിന്നും ജനങ്ങള്‍ കീഴാറ്റൂരിലേക്ക് ഒഴുകമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്. ആ ജനങ്ങളെ തടയാന്‍ സാധിക്കുമോ എന്നും സുരേഷ് ചോദിച്ചു.
സമരനേതാക്കളെ അറിയില്ലേ
മന്ത്രി സുധാകരന് തിമിരം ബാധിച്ചിട്ടുണ്ട്. പാര്‍ട്ടി പിന്നിട്ടത് സമരങ്ങളിലൂടെയാണ്. സമരങ്ങളിലൂടെ വളര്‍ന്ന ഉന്നത നേതാക്കള്‍ തന്നെയാണ് വയല്‍ക്കിളി സമരത്തിനും നേതൃത്വം നല്‍കിയത്. സമരക്കാരുടെ അവസ്ഥ ഉള്‍ക്കൊള്ളാന്‍ ഭരണപക്ഷത്തെ പ്രമാണിമാര്‍ക്ക് പോലും സാധിച്ചില്ല. സമരവുമായി മുന്നോട്ട് പോകും. ഒരു ശക്തിക്കും തങ്ങളെ പിന്തിരിപ്പിക്കാന്‍ സാധിക്കില്ല. സമരക്കാരെ അധിക്ഷേപിക്കുന്ന വാക്കുകന്‍ മന്ത്രി തിരിച്ചെടുക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. കീഴാറ്റൂര്‍ വയലിലൂടെയുള്ള ബൈപാസിനെതിരെയാണ് പ്രദേശവാസികള്‍ സമരം ചെയ്യുന്നത്. എന്നാല്‍ സമരക്കാര്‍ പുറത്തുനിന്ന് വന്നവരാണെന്ന് സര്‍ക്കാര്‍ ആരോപിക്കുന്നു. സമരത്തില്‍ പങ്കെടുത്ത ചില പ്രവര്‍ത്തകരെ സിപിഎം നേരത്തെ പുറത്താക്കിയത് വിവാദമായിരുന്നു.
മുഖ്യമന്ത്രിയുടെ നിലപാട്
സമരം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതിന് പിന്നാലെയാണ് സമരക്കാര്‍ പ്രതികരണവുമായി രംഗത്തെത്തിയത്. പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിലും സിംഗൂരിലും നടന്ന സമരവുമായി കീഴാറ്റൂരിലെ സമരത്തെ താരതമ്യം ചെയ്യാനാകില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഇപ്പോള്‍ നടക്കുന്നത് അനാവശ്യ പ്രതിഷേധമാണ്. അതിന് പാര്‍ട്ടി ഒരിക്കലും വഴങ്ങില്ല. ദേശീയ പാതയ്ക്ക് വേണ്ടി 56 പേര്‍ ഭൂമി വിട്ടുനല്‍കിയിട്ടുണ്ട്. നാല് പേര്‍ മാത്രമാണ് ഭൂമി വിട്ടുനല്‍കാത്തത്. ദേശീയപാതാ വികസനം പാടില്ലെന്ന് ചിന്തിക്കുന്നവര്‍ നാട്ടിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഎം കൊല്ലരുത്
വയല്‍ക്കിളികളല്ല, വയല്‍കഴുകന്‍മാരാണ് സമരം ചെയ്യുന്നതെന്നാണ് മന്ത്രി സുധാകരന്‍ കുറ്റപ്പെടുത്തിയത്. ഇതാണ് സമരക്കാരെ ചൊടിപ്പിച്ചിരിക്കുന്നത്. മാത്രമല്ല, സമരം ചെയ്യുന്നത് പുറത്തുനിന്ന് വന്നവരാണെന്നും പാടത്തിന്റെ അരികത്ത് പോലും പോകാത്തവരാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തിയിരുന്നു. അതേസമയം, സമരം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ പ്രവര്‍ത്തകരെ സിപിഎം കൊല്ലരുതെന്നു നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയ കോണ്‍ഗ്രസ് എംഎല്‍എ സതീശന്‍ പരിഹസിച്ചു. കീഴാറ്റൂരില്‍ കഴുകന്‍മാരല്ല, സിപിഎം പ്രവര്‍ത്തകരാണ് സമരം നടത്തുന്നത്. സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പോലും ബോധ്യമാകാത്ത വികസനമാണ് പാര്‍ട്ടി ഗ്രാമത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖം മറച്ച്, മാറിടംമാത്രം കാണിക്കുന്നവരുടെ പ്രതിഷേധം; മുഖമുള്ളസ്ത്രീമാറിടം അപമാനമോ? രശ്മിയുടെ ചോദ്യം
ബത്തക്ക ചർച്ചകൾക്കിടെ അപമാനഭാരങ്ങളുടെ കാൽപനികമല്ലാത്ത ഓർത്തെടുക്കലുകൾ- അപർണ പ്രശാന്തി