ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ കുറ്റസമ്മതം, ശബരിമലയിൽ ആചാരം ലംഘിച്ചു
Recommended Video

പമ്പ: പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുളള സ്ത്രീകള്‍ പ്രവേശിക്കുന്നത് ആചാരലംഘനമാണ് എന്ന് പ്രഖ്യാപിച്ച് ശബരിമലയെ സംരക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട സംഘപരിവാറുകാര്‍ തന്നെ കടുത്ത ആചാരലംഘനം നടത്തുന്ന വിചിത്രമായ കാഴ്ചയാണ് കഴിഞ്ഞ ദിവസം കേരളം കണ്ടത്. കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങളിലും കൊലപാതകങ്ങളിലും വരെ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി പതിനെട്ടാം പടിയില്‍ ഇരുമുടിക്കെട്ടില്ലാതെ കയറിയത്, 'വിശ്വാസ സംരക്ഷകര്‍' എന്ന് സംഘപരിവാര്‍ സ്വയം ചാര്‍ത്തിയ പട്ടം അഴിച്ച് കളയിപ്പിച്ചിരിക്കുന്നു.
താന്‍ ആചാരലംഘനം നടത്തിയെന്ന് വത്സന്‍ തില്ലങ്കേരി തന്നെ തുറന്ന് സമ്മതിച്ചിരിക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയിലാണ് വത്സന്‍ തില്ലങ്കേരിയുടെ കുറ്റസമ്മതം. വിശദാംശങ്ങള്‍ ഇങ്ങനെ:

കറുപ്പുടുത്ത പ്രതിഷേധക്കാർ
ഭക്തരെന്ന പേരില്‍ ശബരിമലയില്‍ എത്തിയവര്‍ അയ്യപ്പനെ തൊഴുത് മലയിറങ്ങി മടങ്ങിപ്പോകുന്നതല്ല കഴിഞ്ഞ ദിവസം ശബരിമലയില്‍ കണ്ടത്. സാധാരണയായി ചിത്തിര ആട്ട വിശേഷത്തിന് ആയിരത്തില്‍ അധികം പേര്‍ മാത്രം എത്തുന്നയിടത്ത് ഇത്തവണ തടിച്ച് കൂടിയത് പതിനായിരങ്ങള്‍. അതില്‍ പ്രാര്‍ത്ഥിക്കാന്‍ വേണ്ടി മാത്രമെത്തിയ ഭക്തര്‍ അല്ലായിരുന്നു കൂടുതലും. മറിച്ച് കറുപ്പുടുത്ത് പ്രതിരോധം ചമയക്കാന്‍ എത്തിയവര്‍ ആയിരുന്നു.

സന്നിധാനം നിയന്ത്രിച്ച് സംഘപരിവാർ
കെ സുരേന്ദ്രനേയും വിവി രാജേഷിനേയും വത്സന്‍ തില്ലങ്കേരിയേയും അനുസരിക്കുക മാത്രം ചെയ്യുന്നവരായിരുന്നു സന്നിധാനത്ത് എത്തിയ പ്രതിഷേധക്കാര്‍ എന്നത് കഴിഞ്ഞ ദിവസത്തെ സംഭവങ്ങളില്‍ നിന്ന് വ്യക്തമാണ്. പോലീസിന് നിയന്ത്രിക്കാന്‍ പറ്റാത്തവരെ പോലീസിന്റെ തന്നെ മെക്രോഫോണ്‍ ഉപയോഗിച്ചും പതിനെട്ടാം പടിയില്‍ കയറി വരെ പ്രസംഗിച്ചും നിയന്ത്രിക്കുന്ന വത്സന്‍ തില്ലങ്കേരിയേയും കേരളം കണ്ടതാണ്.

എസ്കലേറ്ററിൽ കയറുന്നത് പോലെ
റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയിലെ അവതാരന്‍ അഭിലാഷ് വിശേഷിപ്പിച്ചത് പോലെ, ലുലു മാളിലെ എസ്‌കലേറ്ററിലെന്ന പോലെ ആയിരുന്നു ഇരുമുടിക്കെട്ടില്ലാതെ വത്സന്‍ തില്ലങ്കേരി പരിശുദ്ധമായ പതിനെട്ടാം പടി കയറുകയും ഇറങ്ങുകയും ചെയ്തത്. ഇത് ദൃശ്യങ്ങള്‍ അടക്കം പുറത്ത് വരികയും വിവാദമാവുകയും ചെയ്തതോടെ വത്സന്‍ തില്ലങ്കേരി ന്യായീകരണവുമായി മുന്നോട്ട് വരികയും ചെയ്തു. താന്‍ ആചാര ലംഘനം നടത്തിയില്ല എന്നായിരുന്നു ആദ്യത്തെ വാദം.

ഒടുവിൽ കുറ്റസമ്മതം
ഇരുമുടിക്കെട്ടുമായാണ് പടി കയറിയത് എന്നും പ്രശ്‌നമുണ്ടായപ്പോള്‍ ഇരുമുടിക്കെട്ട് മറ്റൊരാളെ ഏല്‍പ്പിച്ച് പ്രതിഷേധക്കാരോട് സംസാരിക്കുകയായിരുന്നു എന്നതാണ് വത്സന്‍ തില്ലങ്കേരി ആദ്യം ന്യായീകരിച്ചത്. എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ താന്‍ ആചാരലംഘനം നടത്തിയതായി വത്സന്‍ തില്ലങ്കേരി തുറന്ന് സമ്മതിച്ചു. തന്നോട് അയ്യപ്പന്‍ ക്ഷമിക്കട്ടെ എന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.

പ്രായച്ഛിത്തം ചെയ്തു
ആചാരലംഘനം നടത്തിയതിന് ശേഷം താന്‍ ശബരിമല തന്ത്രിയെ കണ്ട് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തി. തന്ത്രിയുടെ നിര്‍ദേശപ്രകാരമുളള പ്രായച്ഛിത്തം ശബരിമലയില്‍ ചെയ്തിട്ടുണ്ട്. തന്റെ ഭാഗത്ത് നിന്ന് സംഭവിച്ചത് സാഹചര്യങ്ങള്‍ കൊണ്ട് സംഭവിച്ചതാണ് എന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു. എന്നാല്‍ വത്സനൊപ്പം പ്രതിഷേധക്കാരില്‍ ചിലരും പതിനെട്ടാം പടിയില്‍ ഇരുമുടിക്കെട്ടില്ലാതെ നില്‍ക്കുന്നതിന്റെയും മറ്റും ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ആചാരലംഘനമെന്ന് തന്ത്രി
ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയത് ആചാര ലംഘനം ആണെന്ന് തന്ത്രി കണ്ഠര് രാജീവര് വ്യക്തമാ്ക്കിയിട്ടുണ്ട്. ആചാരപ്രകാരം അതിന് അനുമതിയുളളത് പൂജാരിമാര്‍ക്കും പന്തളം കൊട്ടാരം പ്രതിനിധികള്‍ക്കും മാത്രമാണ്. ആചാരം ലംഘിച്ചു എന്ന് ബോധ്യപ്പെട്ടാല്‍ ശബരിമലയില്‍ പരിഹാര ക്രിയ ചെയ്യുമെന്നും തന്ത്രി പറഞ്ഞു.

ഇപ്പോൾ നട അടക്കേണ്ടേ
വത്സന്‍ തില്ലങ്കേരിയുടേത് ആചാരലംഘനമാണെന്നും അക്കാര്യത്തില്‍ അന്വേഷണം നടത്തും എന്നുമാണ് ദേവസ്വം ബോര്‍ഡ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അതിനിടെ ആചാരസംരക്ഷണത്തിന് എന്ന പേരില്‍ ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കിയ സംഘപരിവാര്‍ തന്നെ ആചാരം ലംഘിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ഉയരുകയാണ്. യുവതികള്‍ കയറി ആചാരം ലംഘിക്കപ്പെട്ടാല്‍ നട അടയ്ക്കും എന്ന് പറഞ്ഞ തന്ത്രിക്ക് ഇപ്പോള്‍ നട അടയ്‌ക്കേണ്ടേ എന്ന് സൈബര്‍ ലോകം ചോദിക്കുന്നു.












Click it and Unblock the Notifications