വീടാക്രമണത്തിന് പിന്നിലെ ലക്ഷ്യം കൊലപാതകം തന്നെ... വാരാപ്പുഴയിലെ വീടാക്രമണത്തിന് പിന്നിൽ നടന്നത്...
കൊച്ചി: വാസുദേവനോടും കുടുംബത്തോടുമുള്ള വിരോധം നിമിത്തം പ്രതികള്‍ അന്യായമായി സംഘം ചേര്‍ന്ന് വാസുദേവനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ മാരകായുധങ്ങളുമായി വീടുകയറി ആക്രമിക്കുകയായിരുന്നെന്ന് പോലീസ് റിപ്പോർട്ട്. വാരാപ്പുഴയിൽ വീടാക്രമണം കൊലപാതക ലക്ഷ്യത്തോടെയാണെന്നും പോലീസ് റിപ്പോർട്ട് ചെയ്യുന്നു. കസ്റ്റഡി അപേക്ഷയിലാണ് പോലീസ് ഇക്കാര്യം പറയുന്നത്. 2017 നവംബര്‍ മുതലുള്ള വഴക്കാണ് വൈരാഗ്യത്തിന് കാരണമെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
ഏപ്രില്‍ ആറ് ഉച്ചയോടെയാണ് വരാപ്പുഴ ദേവസ്വംപാടത്ത് വാസുദേവന്റെ വീട് ഒരു സംഘമാളുകള്‍ ആക്രമിക്കുന്നത്. ആക്രമണത്തില്‍ വാസുദേവനും വിനീഷിനും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അഞ്ചുമാസമായി വാസുദേവന്റെ കുടുംബവും ആക്രമികളും തമ്മില്‍ വഴക്കുണ്ടെന്നും പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. പലപ്പോഴും ഇതേച്ചൊല്ലി പലയിടത്തുവെച്ചും വിനീഷിനെ ആക്രമി സംഘത്തിലെ അംഗങ്ങള്‍ ദേഹോപദ്രവം ഏല്‍പിച്ചിട്ടുണ്ട്. വീടാക്രമണത്തിന്റെ തലേദിവസം വാസുദേവന്റെ സഹോദരന്‍ ദിവാകരനെ ഇവര്‍ ഉപദ്രവിച്ചിരുന്നു.

കേസിൽ 14 പേർ
കേസിലെ ഒന്നാംപ്രതി വിപിന്‍, മൂന്നാംപ്രതി ശ്രീജിത്ത് എന്ന തുളസീദാസ്, ആറാംപ്രതി അജിത്ത് കെബി എന്നിവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി സമര്‍പ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. വീടാക്രമണക്കേസിലെ മുഖ്യപ്രതികളെന്ന് വിനീഷ് പറഞ്ഞവരാണ് ഇവര്‍. കേസില്‍ 14 പേരെയാണ് പോലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഇതില്‍ ഇനി രണ്ടാംപ്രതി വിഞ്ചുവിനെ പിടികിട്ടാനുണ്ട്. മൂന്നുപേരെ ചൊവ്വാഴ്ച കസ്റ്റഡിയില്‍ ലഭിച്ചു. 12-ാം പ്രതി ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ചു. ബാക്കിയുള്ളവര്‍ ജാമ്യത്തിലാണ്.

ആളുമാറി
കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ നിരപരാധികളാണെന്നാണ് ഇപ്പോള്‍ കീഴടങ്ങിയവര്‍ ഉള്‍പ്പെടെ പറയുന്നത്. മൂന്നാംപ്രതി തുളസീദാസിന്റെ നാട്ടിലെ വിളിപ്പേര് ശ്രീജിത്ത് എന്നാണ്. ഇയാളാണെന്ന് തെറ്റിദ്ധരിച്ചാണ് പോലീസ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തതെന്ന് ബന്ധുക്കള്‍ പറയുന്നു. ശ്രീജിത്തിനെ ആക്രമി സംഘത്തില്‍ കണ്ടതായി ഓര്‍ക്കുന്നില്ലെന്നും തുളസീദാസ് എന്ന ശ്രീജിത്തിന്റെ പേരാണ് താന്‍ പരാതിയില്‍ പറഞ്ഞിരുന്നതെന്നും പരാതിക്കാരനായ വിനീഷും വ്യക്തമാക്കിയിരുന്നു.

മൂവരും ഒളിവിലായിരുന്നു
വാസുദേവന്റെ ആത്മഹത്യയെ തുടര്‍ന്ന് ഒളിവിലായിരുന്ന മൂവരും ശനിയാഴ്ച ആലുവ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. അന്വേഷണ സംഘത്തിന്റെ അപേക്ഷയില്‍ ഇവരെ ഈ മാസം 11 വരെ നാലു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. വീടാക്രമിച്ച കേസിലെ അഞ്ചാംപ്രതി എസ്ജി വിനുവും പത്താംപ്രതി എംഎസ് വിനുവും സുമേഷിന്റെ ബന്ധുക്കളാണ്. മുഖ്യപ്രതികള്‍ ഒളിവില്‍ പോയെങ്കിലും പോലീസ് മറ്റു പത്തുപേരെ സംഭവ ദിവസവും പിറ്റേന്നുമായി അറസ്റ്റു ചെയ്തിരുന്നു.

സിപിഎമ്മിന്റെ പക വീട്ടൽ
ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തിന് പിന്നില്‍ സിപിഎമ്മിന്‍റെ പക ആണെന്നും റിപ്പോർട്ടുകളുണ്ട്. സിപിഎം പ്രാദേശിക നേതൃത്വത്തിന്‍റെ അറിവോടെ തന്നെയാണ് ശ്രീജിത്തിനെ പിടികൂടിയതെന്ന് വാര്‍ത്തയില്‍ പറയുന്നു. ബിജെപിയുടെ പോഷക സംഘടനയായ യുവമോര്‍ച്ചയുടെ പ്രവര്‍ത്തകനായിരുന്നു ശ്രീജിത്തും ശ്രീജിത്തിന്‍റെ സഹോദരന്‍ സജിത്തും. ഇവരുടെ നേതൃത്വത്തില്‍ പ്രദേശത്ത് സംഘപരിവാര്‍ വളരുന്നത് സിപിഎമ്മിനെ അസ്വസ്ഥരാക്കി.ഇതിനിടെയാണ് വാസുദേവന്‍റെ വീടാക്രമിച്ച സംഭവത്തില്‍ പോലീസ് കേസെടുക്കുന്നത്. കേസെടുത്തവരുടെ പട്ടികയില്‍ ശ്രീജിത്ത് എന്നൊരാളുടെ പേര് ഉണ്ടായിരുന്നു. ഇതറിഞ്ഞ സിപിഎം പ്രാദേശിക രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരില്‍ ശ്രീജിത്തിനേയും സഹോദരന്‍ സജിത്തിനേയും കസ്റ്റഡിയില്‍ എടുക്കാന്‍ പോലീസിനോട് ആവശ്യപ്പെടുകയായിരുന്നെന്നും നേരത്തെ റിപിപോർട്ടുകളുണ്ടായിരുന്നു.












Click it and Unblock the Notifications