കീഴടങ്ങി സതീശൻ; ഉമ്മൻ ചാണ്ടിയെ നേരിട്ട് പോയി കണ്ടു, മുതിർന്ന നേതാക്കളെ വീട്ടിൽ പോയി കാണും... ഗ്രൂപ്പ് വിജയം?
കോട്ടയം/തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പുതിയ നേതൃത്വം ഒടുക്കം ഗ്രൂപ്പുകള്‍ക്ക് മുന്നില്‍ വഴങ്ങുന്നു. സവായ നീക്കങ്ങളുടെ ഭാഗമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. പ്രമുഖ മുതിര്‍ന്ന നേതാക്കളെ എല്ലാം വീടുകളില്‍ ചെന്ന് സന്ദര്‍ശിക്കും എന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം വിഡി സതീശന്‍ വ്യക്തമാക്കിയത്.
എന്നാല്‍ ചര്‍ച്ചയില്‍ ഒരു സമവായത്തില്‍ എത്തിയിട്ടില്ല എന്ന സൂചനയാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം നല്‍കുന്നത്. ചര്‍ച്ചകള്‍ തുടരും എന്നാണ് അദ്ദേഹം പറഞ്ഞത്. പുതിയ നേതൃത്വം ഒടുവില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് കീഴ്‌പ്പെടുന്നു എന്ന സൂചനയാണ് ഇത് നല്‍കുന്നത് എന്നാണ് വിലയിരുത്തല്‍.

കോട്ടയം പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ വീട്ടില്‍ എത്തിയാണ് വിഡി സതീശന്‍ അദ്ദേഹത്തെ കണ്ടത്. പാര്‍ട്ടിയില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകളോ പ്രയാസങ്ങളോട് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പൂര്‍ണമായും പരിഹരിക്കണമെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ആഗ്രഹിക്കുന്നുണ്ട് എന്നാണ് സതീശന്‍ പറയുന്നത്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് തനിക്കും കെപിസിസി പ്രസിഡന്റ് കെ സുധാകരനും പൂര്‍ണമായ ചുമതലയുണ്ട് എന്നും സതീശന്‍ വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്ക് ശേഷം ഉമ്മന്‍ ചാണ്ടിയ്‌ക്കൊപ്പമാണ് സതീശന്‍ മാധ്യമ പ്രവര്‍ത്തകരെ കണ്ടത്.

പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകാനുള്ള നീക്കങ്ങളുടെ തുടക്കം ഉമ്മന്‍ ചാണ്ടിയുടെ അനുഗ്രഹത്തോടേയും പിന്തുണയോടേയും വേണം എന്ന് താന്‍ ആഗ്രഹിച്ചു എന്നാണ് സതീശന്‍ പറഞ്ഞത്. അതിന് വേണ്ടി അദ്ദേഹത്തിന്റെ സമയം ചോദിച്ചു. ഉമ്മന്‍ ചാണ്ടിയെ കാണാന്‍ തനിക്ക് യഥാര്‍ത്ഥത്തില്‍ ഒരു അനുമതിയുടേയും ആവശ്യമില്ല. ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തിയതോടെ, കേരളത്തിലെ കോണ്‍ഗ്രസിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ആകുമെന്ന വിശ്വാസവും തനിക്ക് ഉണ്ടായി എന്നും സതീശന്‍ പറഞ്ഞു. ഇതിനായുള്ള എല്ലാ ശ്രമങ്ങളും തുടരും.

കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഇല്ല എന്ന് പറഞ്ഞ് കണ്ണടച്ച് ഇരുട്ടാക്കാന്‍ പറ്റില്ല. പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കണം. സിപിഎമ്മിലും ബിജെപിയിലും പ്രശ്‌നങ്ങളില്ലേ? പ്രശ്‌നങ്ങള്‍ നേതൃത്വം അവസരത്തിനൊത്ത് ഉയര്‍ന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കും എന്നും സതീശന്‍ പറഞ്ഞു.
ഗ്രൂപ്പ് വിഷയങ്ങള്‍ അച്ചടക്കത്തിന്റെ വാള്‍ ഓങ്ങിക്കൊണ്ട് ഒതുക്കിത്തീര്‍ക്കാാന്‍ പറ്റുന്ന ഒന്നല്ല എന്ന തിരിച്ചറിവിലാണ് ഇപ്പോഴത്തെ നീക്കങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ഘട്ടത്തില്‍ മറ്റ് നേതാക്കളെ കാണാനാണ് പദ്ധതി.
പെര്‍ഫെക്ട് ഓകെ; മോഹന്‍ലാലിനൊപ്പമുള്ള വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ച് കല്യാണി പ്രിയദര്‍ശന്‍

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ അവരുടെ വീടുകളില്‍ പോയി കണ്ട് ചര്‍ച്ച നടത്തും എന്നാണ് സതീശന്‍ പറയുന്നത്. മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രയാസമുണ്ടാകുന്ന ഒരു സാഹചര്യം പാര്‍ട്ടിയില്‍ ഒരിക്കലും ഉണ്ടാവില്ല എന്ന ഉറപ്പാണ് അദ്ദേഹം മുന്നോട്ട് വയ്ക്കുന്നത്. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് കേരളത്തിലെ കോണ്‍ഗ്രസിനെ ഒറ്റക്കെട്ടായി ചേര്‍ത്തുനിര്‍ത്തി മുന്നോട്ട് കൊണ്ടുപോകുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിക്കുന്നുണ്ട് അദ്ദേഹം. ചില പിണക്കങ്ങള്‍ക്ക് ശേഷം ഇണക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ ആ ബന്ധം കുറച്ചുകൂടി ദൃഢമാകുമെന്നും അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തല ഉന്നയിച്ച വിമര്‍ശനങ്ങളോട് പ്രതികരിക്കാന്‍ ഇപ്പോഴും വിഡി സതീശന്‍ തയ്യാറായിട്ടില്ല. ഉരുളയ്ക്കുപ്പേരി കണക്കെ താന്‍ മറുപടി നല്‍കേണ്ടത് മുഖ്യമന്ത്രി ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ക്കും ബിജെപി ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ക്കും ആണ്. അല്ലാതെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മറുപടി പറയുക എന്നതല്ല തന്റെ ജോലി എന്നും സതീശന്‍ പറഞ്ഞു. വളരെ സംയമനത്തോടുകൂടി, നിയന്ത്രണത്തോടുകൂടി എല്ലാവരേയും ഒരുമിച്ചുകൊണ്ടുപോകും എന്നതാണ് തീരുമാനം എന്ന് കൂടി പറയുണ്ട് പ്രതിപക്ഷ നേതാവ്.
ചുരുക്കിപ്പറഞ്ഞാല്‍, രമേശ് ചെന്നിത്തല ഉയര്‍ത്തിയ ഗൗരവതരമായ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറല്ലെന്നാണ് വിഡി സതീശന്‍ വ്യക്തമാക്കിയത്. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് ആവര്‍ത്തിക്കുകയും ചെയ്തു.

ഗ്രൂപ്പ് സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴടങ്ങുകയാണെന്ന് പറയാതെ പറയുകയും ചെയ്യുന്നുണ്ട് സതീശന്‍. മാധ്യമ പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ ഒരു ചോദ്യം ചോദിച്ചപ്പോള്‍, അത് നിങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കോണ്‍ഗ്രസിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകും എന്ന് മാത്രമാണ് തങ്ങള്‍ക്ക് പറയാനുള്ളത് എന്ന് കൂടി സതീശന്‍ പറഞ്ഞു.
ആരും ആര്‍ക്കും വിധേയരല്ല. കൂട്ടായ നേതൃത്വമാണ് കോണ്‍ഗ്രസിനുള്ളത്. ആശയവിനിമയത്തിലെ പാളിച്ചകളാണ് പല പ്രശ്‌നങ്ങള്‍ക്കും കാരണമായത്. നിരന്തരമായി ചര്‍ച്ച ചെയ്യുന്നതോടെ ആ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കപ്പെടുമെന്നും സതീശന്‍ പറയുന്നുണ്ട്. വിധേയത്വത്തിന്റേയോ കീഴടങ്ങലിന്റേയോ ഒരു പ്രശ്‌നവും ഇതില്‍ ഇല്ല. ആര് ജയിച്ചു എന്ന് തീരുമാനിക്കാന്‍ ഇതൊരു മത്സരമല്ലെന്നും സതീശന്‍ പറയുന്നുണ്ട്.

കോണ്‍ഗ്രസില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ട്. അടുത്ത കാലത്തുണ്ടായ ചില കാര്യങ്ങളില്‍ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങള്‍ ഉണ്ടായി. അതില്‍ വേദനയുണ്ട് എന്നാണ് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്. തന്റെ നിലപാടില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നു എന്ന വ്യക്തമാക്കുന്നതായിരുന്നു സതീശനെ നിര്‍ത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രതികരണം. ചര്‍ച്ചയിലൂടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കണം എന്ന് പറഞ്ഞ പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തോട് താന്‍ യോജിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കോണ്‍ഗ്രസ് ഒരു ജനാധിപത്യ പ്രസ്ഥാനമാണ്. അതിനകത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം. ചര്‍ച്ചയില്ലാതിരിക്കുന്നത് പ്രശ്‌നങ്ങള്‍ വഷളാക്കും. ചര്‍ച്ച തുടരും എന്നാണ് പ്രതിപക്ഷ നേതാവും പറയുന്നത് എന്ന് കൂടി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. രമശ് ചെന്നിത്തല ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്, താന്‍ ചില കാര്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇതെല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് എന്നും അതിനോട് സഹകരിക്കും എന്നും ഉമ്മന്‍ ചാണ്ടി പറയുന്നുണ്ട്.

പ്രതിപക്ഷ നേതാവിന്റെ ഇപ്പോഴത്തെ ഇടപടെലില്‍ തൃപ്തനാണോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറായില്ല. താന്‍ പഴയ കാര്യങ്ങളിലേക്ക് പോകുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് കോണ്‍ഗ്രസ് എന്നും മുന്‍കൈ എടുത്തിട്ടുള്ളത് എന്ന് കൂടി അദ്ദഹം പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പ് ഉണ്ടാവില്ലേ, അതോ ഗ്രൂപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ ആയിരിക്കുമോ മുന്നോട്ടുള്ള പോക്ക് തുടങ്ങിയ ചോദ്യങ്ങളോട് ആദ്യം ഉമ്മന്‍ ചാണ്ടി പ്രതികരിച്ചില്ല. 'കോണ്‍ഗ്രസ് ഫസ്റ്റ്, ഗ്രൂപ്പ് സെക്കന്‍ഡ്' എന്നാണ് ഒടുവില്‍ അദ്ദേഹം പറഞ്ഞത്.












Click it and Unblock the Notifications