മുദ്രാവാക്യം വിളിച്ചവർക്കെതിരെ വധശ്രമത്തിന് കേസെടുക്കുന്ന പിണറായി ഹിറ്റ്ലറേക്കാൾ വലിയ ഏകാധിപതി;വിഡി സതീശൻ
കൊച്ചി; വിമാനത്തിനുള്ളിൽ പ്രതിഷേധ മുദ്രാവാക്യം വിളിച്ചതിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമ കേസെടുത്ത പിണറായി വിജയൻ ഹിറ്റലറേക്കാൾ വലിയ ഏതാധിപതിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഹിറ്റ്ലറേക്കാൾ, മോദിയേക്കാൾ, യോഗി ആദിത്യനാഥിനേക്കാൾ വലിയ ഏകാധിപതി ചമയുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവർത്തകരെ ചവിട്ടിക്കൂട്ടിയ ഇ പി ജയരാജനെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. ഇപി ജയരാജനെതിരെ കേസെടുത്തില്ലേങ്കിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്നും വി ഡി സതീശൻ പറഞ്ഞു. പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'രണ്ട് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചപ്പോൾ അവർക്കെതിരെ വധശ്രമത്തിന് കേസെടുത്തിരിക്കുകയാണ്. പ്രതിഷേധം പ്രതിഷേധം എന്ന മുദ്രാവാക്യം വിളിച്ച കുട്ടികൾക്കതിരെ എന്തടിസ്ഥാനത്തിലാണ് വധശ്രമത്തിന് കേസെടുത്തത്? ഹിറ്റ്ലറേക്കാൾ, മോദിയേക്കാൾ, യോഗി ആദിത്യനാഥിനേക്കാൾ വലിയ ഏകാധിപതി ചമയുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളെ ചവിട്ടിക്കൂട്ടിയ ഇ പി ജയരാജനെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. ജയരാജൻ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത് പച്ചക്കള്ളമാണെന്ന് മനസിലായി. ജയരാജൻ പറഞ്ഞത് മദ്യപിച്ച് ലക്കുകെട്ടാണ് കോൺഗ്രസ് പ്രവർത്തകർ വന്നതെന്നാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചെന്ന് തെളിയിക്കാൻ ഇ പി ജയരാജനെ വെല്ലുവിളിക്കുകയാണ്. മദ്യപിച്ച് ലക്കുകെട്ട പോലെ പെരുമാറിയത് ജയരാജനാണ്, വിഡി സതീശൻ ആരോപിച്ചു.
കെപിസിസി ആസ്ഥാനത്തിന് നേര അക്രമം ചരിത്രത്തിലാദ്യമായി; ഗുരുതര വീഴ്ചയെന്ന് മുല്ലപ്പള്ളി
'സി പി എം ഇതിനെ ഭീകരപ്രവർത്തനമായി ചിത്രീകരിക്കുകയാണ്. യഥാർത്ഥത്തിൽ സി പി എം ആണ് ഭീകര പ്രവർത്തനം നടത്തുന്നത്. നിരവധി കോൺഗ്രസ് ഓഫീസുകൾ സി പി എം ആക്രമിച്ചു. പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തല തകർത്ത് സംഘപരിവാറിനെ പോലും നാണിപ്പിക്കുന്നവരാണിവർ. ഇടുക്കിയിലെ ഡി സി സി പ്രസിഡന്റിനെ ക്രൂരമായി ആക്രമിച്ചു. മൂന്ന് കോൺഗ്രസ് ഓഫീസുകൾ കത്തിച്ചു. ഓഫീസിന് നേരെ ബോംബെറിഞ്ഞു. ഇതല്ലേ ഭീകര പ്രവർത്തനം. ഭീകര സംഘടനകളെ പോലും തോൽപ്പിക്കുന്നവരാണ് സി പി എം'.
' ട്രെയിനിൽ നിന്നും ഇറങ്ങുമ്പോൾ കോൺഗ്രസ് മന്ത്രിയുടെ തലയിൽ കരി ഓയിൽ ഒഴിച്ച പാർട്ടിയല്ലേ സി പി എം. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ബാഗിൽ വെടിയുണ്ടയൊന്നും ഉണ്ടായില്ല. വിമാനത്തിൽ വെടിയുണ്ടമായി പോയതാരാണെന്ന് ഞങ്ങളെ കൊണ്ട് പറയിപ്പിക്കണ്ട. അഞ്ച് ദിവസം കേരളത്തിൽ കറുപ്പിന് നിരോധനമായിരുന്നു. ഇപ്പോൾ കറുപ്പ് നിരോധനത്തിന്റെ പേരിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ഒരുങ്ങുകയാണ്. തന്നേയും കെ പി സി സി പ്രസിഡന്റിനേയും പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന സി പി എം വെല്ലുവിളി സ്വീകരിക്കുന്നു. പേടിച്ചോടാൻ ഞങ്ങൾ പിണറായി വിജയനല്ല'.
'മുഖ്യമന്ത്രി തന്നെ പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ പറഞ്ഞത് കരിങ്കൊടി കാണിക്കുന്നത് അക്രമമല്ല പ്രതിഷേധമല്ലെന്നാണ്. കരിങ്കൊടി കാണുമ്പോ എന്തിനാണ് മുഖ്യമന്ത്രി ഇത്ര ഭയപ്പെടുന്നത്. ജനങ്ങളുടെ മുൻപിൽ മുഖ്യമന്ത്രി പ്രതികൂട്ടിലായിരിക്കുകയാണ്. സംഘപരിവാറിന്റെ കൂട്ട് പിടിച്ച് ഇതിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമമാണ് പിണറായി നടത്തുന്നത്. അതിനെ കോൺഗ്രസ് തുറന്ന് കാട്ടുക തന്നെ ചെയ്യും, വിഡി സതീശൻ പറഞ്ഞു. മുദ്രാവാക്യം വിളിച്ചാൽ വധശ്രമത്തിന് കേസെടുക്കുന്ന പുതിയ കേരളമാണ് ഇത്. മിണ്ടനും അനങ്ങാനും പ്രതിഷേധിക്കാനും പാടില്ലെന്ന് പറയുന്ന പിണറായി വിജയന്റെ നവ കേരളം, വിഡി സതീശൻ വിമർശിച്ചു.