വെഞ്ഞാറമൂട് കൊലപാതകം; 3 പേരോട് സ്നേഹം, 3 പേരോട് പക, കൊലയ്ക്കുള്ള കാരണം പറഞ്ഞ് അഫാൻ
വെഞ്ഞാറമൂട് കൂട്ടകൊലപാതക കേസിലെ പ്രതി അഫാന്റെ മൊഴി പുറത്ത്. മൂന്ന് പേരോടുള്ള അമിതമായ സ്നേഹവും മറ്റ് മൂന്ന് പേരോടുള്ള അടങ്ങാത്ത പകയുമാണ് കൊലയ്ക്ക് കാരണമെന്ന് അഫാൻ പോലീസിനോട് പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് താനും കുടുംബവും നേരിട്ടതെന്നും ഇയാൾ പോലീസിനോട് ആവർത്തിച്ചു.
കുടുംബത്തിന് 75 ലക്ഷത്തോളം രൂപയുടെ കടമുണ്ടായിരുന്നു. പണം കടം വാങ്ങിയവർ നിരന്തരം തിരിച്ചുചോദിച്ചു. പണമില്ലാത്തതിന്റെ പേരിൽ പരിഹസിച്ചു. കാൻസർ രോഗിയായ മാതാവിന്റെ ചികിത്സയ്ക്ക് പോലും പണം ഉണ്ടായിരുന്നില്ല. ഇതോടെ അമ്മയേയും അനിയനേയും കൊലപ്പെടുത്തി ജീവിതം അവസാനിപ്പിക്കാനായിരുന്നു തന്റെ ലക്ഷ്യമെന്ന് അഫാൻ പോലീസിനോട് പറഞ്ഞു. താൻ പോയാൽ പെൺസുഹൃത്ത് ഫർസാന തനിച്ചാകുമെന്നതിനാലാണ് അവളേയും ഇല്ലാതാക്കിയതെന്നാണ് അഫാന്റെ വാദം.

ആദ്യം അമ്മ ഷെമിയെ കൊലപ്പെടുത്താനാണ് ശ്രമിച്ചത്. ഷാൾ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചു. ഇതോടെ അവരുടെ ബോധം പോയി, അമ്മ മരിച്ചെന്ന് കരുതി വീട് പൂട്ടി ഇറങ്ങി. വീടിനടുത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പോയി പണയം വെയ്ക്കാൻ മാല കൊണ്ടുവരാമെന്നും പറഞ്ഞ് 1400 രൂപ കടമായി വാങ്ങി ഇറങ്ങി. ഈ പണത്തിന് ചുറ്റികയും മറ്റും വാങ്ങി. ശേഷം വല്ല്യുമ്മയുടെ വീട്ടിലേക്ക് പോയി.
കടം വീട്ടാനായി അഫാൻ വല്ല്യുമ്മയോട് സ്വർണമാല ചോദിച്ചിരുന്നു. എന്നാൽ അവർ നൽകിയിരുന്നില്ല. ഇത് പകയേറ്റി. ഇതാണ് സൽമ ബീവിയെ കൊല്ലാൻ കാരണമായത്. വല്ല്യുമ്മയെ കൊന്ന് മാലയും കവർന്നാണ് അഫാൻ മടങ്ങിയത്. തുടർന്ന് പിതൃസഹോദരൻ ലത്തീഫിനേയും ഭാര്യയേയും വകവരുത്തി. ലത്തീഫിനോടും തനിക്ക് അടങ്ങാത്ത പകയുണ്ടായിരുന്നതായി അഫാൻ പറയുന്നു.
കടം ഏറുന്നതിന്റെ പേരിൽ ലത്തീഫ് സ്ഥിരം അഫാനെ വഴക്ക് പറഞ്ഞിരുന്നത്രേ. ആഡംബരവും ധൂർത്തും വിമർശിച്ചു. ഒരു ലക്ഷം രൂപ ലത്തീഫ് കടമായി നൽകിയിരുന്നു. ഇതിൽ കൂടുതൽ പണം ആവശ്യപ്പെട്ടപ്പോൾ നൽകിയതുമില്ല. ഇത് പക കൂടാൻ കാരണമായി. സൽമാ ബീവിയെ കൊന്ന് മടങ്ങവേയാണ് ലത്തീഫിന്റെ വീട്ടിലെത്തി അദ്ദേഹത്തേയും ഭാര്യയേയും ക്രൂരമായി കൊലപ്പെടുത്തിയത്. മടങ്ങിയെത്തി മാല പണയം വെച്ച് 75000 രൂപ കടമെടുത്തു. ഇതിൽ 40,000 രൂപ കടമെടുത്തയാൾക്ക് തിരികെ നൽകി. ബാറിൽ കയറി മദ്യം കഴിക്കുകയും മദ്യം വാങ്ങുകയും ചെയ്തു. തിരിച്ചുവന്നപ്പോഴാണ് അമ്മ മരിച്ചില്ലെന്ന് മനസിലാകുന്നത്.ഉടൻ ചുറ്റിക കൊണ്ട് അമ്മയുടെ തലക്കടിച്ച് വീഴ്ത്തി. പിന്നാലെ പെൺസുഹൃത്തായ ഫർസാനയോട് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു.
ഫർസാന വരുമ്പോൾ സ്കൂളിൽ പോയ അനിയൻ അഫ്സാനും മടങ്ങി വരുമെന്ന് അഫാൻ ഭയന്നു. അനിയൻ തിരിച്ചെത്തിയാൽ തന്റെ പദ്ധതികൾ പൊളിയുമെന്നതിനാൽ അഫ്സാനോട് മന്തി വാങ്ങി വരാൻ പറഞ്ഞു. അഫ്സാന് ഹോട്ടലിൽ പോകാൻ ഓട്ടോയടക്കം വിളിച്ച് നൽകിയതും അഫാൻ തന്നെയാണ്. വീട്ടിലെത്തിയ ഫർസാനയെ മുകൾ നിലയിൽ കൊണ്ടുപോയി ചുറ്റിക കൊണ്ട് അടിച്ച് കൊന്നു. ശേഷം മടങ്ങിയെത്തിയ അഫ്സാൻ തന്റെ ഇഷ്ടഭക്ഷണം കഴിക്കും മുൻപ് തന്നെ കുഞ്ഞ് സഹോദരനെ അഫാൻ കൊലപ്പെടുത്തി. ഈ കൊലപാതകങ്ങൾ മദ്യലഹരിയിലാണ് താൻ ചെയ്തതെന്നും ഇയാൾ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
അതേസമയം ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട അഫാന്റെ അമ്മ ഷെമിയുടെ ആരോഗ്യനിലയിൽ പുരോഗതി ഉള്ളതായി പോലീസ് അറിയിച്ചു. ഇവരെ ഇന്ന് ചോദ്യം ചെയ്യും. കേസിൽ ഷെമിയുടെ മൊഴി ഏറെ നിർണായകമാകും.












Click it and Unblock the Notifications