ഇന്ന് വിദ്യാരംഭം: വിജയദശമി ദിനത്തില്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍
തിരുവനന്തപുരം: വിജയദശമി ദിനത്തില്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകള്‍. ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലുമായി സംസ്ഥാനത്തുടനീളം വിദ്യാരംഭത്തിനുള്ള ചടങ്ങുകള്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികളെ എഴുത്തിനിരുത്താൻ പുലർച്ചെ തന്നെ രക്ഷിതാക്കളും ബന്ധുക്കളും എത്തിത്തുടങ്ങിയിരുന്നു. പല കേന്ദ്രങ്ങളില്‍ വലിയ തിരക്കും അനുഭവപ്പെടുന്നുണ്ട്.
കഴിഞ്ഞ വർഷങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങളുള്ളത്തിനാല്‍ നിയന്ത്രണങ്ങളോടെയായിരുന്നു സംസ്ഥാനത്ത് ചടങ്ങുകള്‍ നടന്നിരുന്നത്. എന്നാല്‍ ഇത്തവണ നിയന്ത്രണങ്ങള്‍ക്ക് ഇളവ് ലഭിച്ചതോടെ വിപുലമായ രീതിയിലാണ് പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്.

കൊല്ലൂർ മൂകാംബിക ക്ഷേത്രം, കോട്ടയം പനച്ചിക്കാട് ക്ഷേത്രം, തിരൂരിലെ തുഞ്ചൻ പറമ്പ്, പുനലൂർ ദക്ഷിണ മൂകാംബിക, തിരുവനന്തപുരം പൂജപ്പുര മണ്ഡപം എന്നിവിടങ്ങളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. വന്‍തിരക്ക് ഉണ്ടാവുമെന്ന കണക്ക് കൂട്ടലില്‍ വിദ്യാരംഭ ചടങ്ങിനും ക്ഷേത്രദർശനത്തിനുമായി എത്തിയ ഭക്തർക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

കണ്ണൂരിലെ മൃദംഗശൈലേശ്വരിക്ഷേത്രം, മലപ്പുറത്തെ കാടാമ്പുഴ, എറണാകുളത്തെ ചോറ്റാനിക്കര ക്ഷേത്രം, തൃശൂരിലെ തിരുവുള്ളക്കാവ്, കൊരട്ടി മുളവള്ളിക്കാവ്, തിരുവനന്തപുരം പൂജപ്പുര സരസ്വതിക്ഷേത്രം, ശ്രീ മൂകാംബിക ദേവി ക്ഷേത്രംഭപള്ളിക്കുന്ന് തൃശൂരിലെ കൊടുങ്ങല്ലൂര്‍, ആലപ്പുഴയിലെ ചക്കുളത്തുകാവ് തുടങ്ങിയ ക്ഷേത്രങ്ങളിലും വിപുലമായ രീതിയില്‍ പരിപാടികള്‍ നടക്കുന്നുണ്ട്.

ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാലയങ്ങളിലുമായി പൂജയ്ക്ക് വെച്ച് പുസ്തകങ്ങള്‍ വിജയദശമി ദിനത്തിലെ സരസ്വതി പൂജയ്ക്ക് ശേഷം പുജയെടുപ്പ് നടത്തിയിരുന്നു. ദുർഗാഷ്‌ടമി നാളിൽ ദേവിയെ ദുർഗയായും മഹാനവമി ദിനത്തിൽ മഹാലക്ഷ്‌മിയായും വിജയദശമി ദിനത്തിൽ സരസ്വതിയായും സങ്കല്‍പ്പിച്ചുള്ള പൂജകളാണ് നടത്തുക.

കേരളത്തിലെ പൊതുവെ എഴുത്തിനിരുത്ത് എന്ന് അറിയപ്പെടുന്ന വിദ്യാരംഭം കുട്ടികളുടെ മൂന്നാം വയസ്സിലാണ് നടത്തപ്പെടുക. കുട്ടിയെ മടിയിൽ ഇരുത്തിയശേഷം ഗുരു സ്വർണമോതിരം കൊണ്ടു നാവിൽ "ഹരിശ്രീ" എന്നെഴുതുന്നതാണ് വിദ്യാരംഭത്തിലെ പ്രധാന ചടങ്ങ്. അതിനുശേഷം കുട്ടിയുടെ വലതു കയ്യിലെ ചൂണ്ടുവിരൽ കൊണ്ട് ധാന്യങ്ങൾ (പച്ചരി) നിറച്ച പാത്രത്തിൽ "ഓം ഹരിഃ ശ്രീ ഗണപതയെ നമഃ; അവിഘ്നമസ്തു; ശ്രീ ഗുരുഭ്യോ നമഃ" എന്ന് എഴുതിക്കും. ചിലർ ഇത് ഹരിശ്രീ എന്നതില്‍ മാത്രം ഒതുക്കും.












Click it and Unblock the Notifications