കർഷകന്റെ ഭൂരേഖകളിൽ തിരുത്തൽ;ചെമ്പനോട വില്ലേജ് ഓഫീസിൽ വിജിലൻസ് റെയ്ഡ്,നിർദേശം നൽകിയത് ബെഹ്റ
ഉച്ചയ്ക്ക് 1.30ഓടെ തുടങ്ങിയ വിജിലൻസ് റെയ്ഡ് തുടരുകയാണ്.
കോഴിക്കോട്: വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥർ ഭൂനികുതി സ്വീകരിക്കാത്തതിനെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിജിലൻസും ഇടപെടുന്നു. ആത്മഹത്യ ചെയ്ത ചക്കിട്ടപ്പാറയിലെ ജോയിയുടെ ഭൂരേഖകളിൽ തിരുത്തലുകൾ നടന്നിട്ടുണ്ടെന്ന ആരോപണം വന്നതോടെയാണ് വിജിലൻസ് ഇടപെടുന്നത്.
കൊച്ചി മെട്രോയിൽ 'കൈപ്പണി'യുമായി യാത്രക്കാർ! സിസിടിവിയിൽ പെട്ടാൽ പിഴയടച്ച് മുടിയും;ചില്ലറക്കാര്യമല്ല
ഭൂരേഖകളിൽ വില്ലേജ് ഓഫീസ് അധികൃതർ തിരുത്തലുകൾ നടത്തിയിതായി ജോയിയുടെ ബന്ധുക്കൾ കണ്ടെത്തിയതോടെ സംഭവത്തിൽ അന്വേഷണം നടത്താൻ വിജിലൻസ് ഡയറക്ടർ നിർദേശം നൽകുകയായിരുന്നു. തുടർന്നാണ് ഉച്ചയോടെ കോഴിക്കോട് വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചെമ്പനോട വില്ലേജ് ഓഫീസിൽ വിജിലൻസ് റെയ്ഡ് ആരംഭിച്ചത്.
ഉച്ചയ്ക്ക് 1.30ഓടെ തുടങ്ങിയ വിജിലൻസ് റെയ്ഡ് തുടരുകയാണ്. അതേസമയം, തിരുത്തിയ രേഖകളുടെ പകർപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് മരിച്ച ജോയിയുടെ ബന്ധുക്കളും നാട്ടുകാരും വില്ലേജ് ഓഫീസിൽ തുടരുകയാണ്. വില്ലേജ് ഓഫീസിലും പരിസരത്തും വൻ ജനക്കൂട്ടമാണ് രാവിലെ മുതൽ തടിച്ചുകൂടിയിരിക്കുന്നത്.
രാവിലെ ജോയിയുടെ ഭൂമിയ്ക്ക് കരമടയ്ക്കാനായി എത്തിയ സഹോദരനാണ് ഭൂരേഖകളിൽ തിരുത്തലുകൾ നടത്തിയതായി കണ്ടെത്തിയത്. തുടർന്നാണ് വില്ലേജ് ഓഫീസിൽ തർക്കങ്ങൾ ആരംഭിച്ചത്. അതിനിടെ, മറ്റു ചിലരും തങ്ങളുടെ ഭൂരേഖകളിൽ കൃത്രിമം നടത്തിയതായി ആരോപിച്ച് രംഗത്തെത്തുകയും ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിനായി റവന്യൂ സെക്രട്ടറി പിഎച്ച് കുര്യൻ ശനിയാഴ്ച ചെമ്പനോട വില്ലേജ് ഓഫീസിലെത്തും.