മടങ്ങി വരാമെന്ന് വിജയ് ബാബു, ഈ മാസം 30ന് തിരിച്ച് എത്തുമെന്ന് അഭിഭാഷകൻ കോടതിയിൽ
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ വിജയ് ബാബു കേരളത്തിലേക്ക് മടങ്ങി എത്തും. ഈ മാസം 30ന് ആണ് വിജയ് ബാബു വിദേശത്ത് നിന്ന് മടങ്ങി എത്തുക. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ കോടതി തയ്യാറാകാത്ത പശ്ചാത്തലത്തിലാണ് വിജയ് ബാബു നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നത്. കോടതിയുടെ അധികാര പരിധിയിലേക്ക് എത്തിയ ശേഷം മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാം എന്നാണ് ജസ്റ്റിസ് പി ഗോപിനാഥ് പറഞ്ഞത്.
തിരിച്ച് വരാനുളള വിമാന ടിക്കറ്റ് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. ഇത് പ്രകാരം ദുബായില്‍ നിന്നും കൊച്ചിയിലേക്കുളള വിമാന ടിക്കറ്റ് വിജയ് ബാബുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി. ദുബായ്- കൊച്ചി വിമാനത്തിലാണ് വിജയ് ബാബു എത്തുക. മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കണമെന്ന് അഭിഭാഷകന്‍ ഹൈക്കോടതിയോട് അഭ്യര്‍ത്ഥിച്ചു. വിശദമായ യാത്രാ രേഖകള്‍ നാളെ ഹാജരാക്കുമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
വിജയ് ബാബു ഇന്ത്യയിലുണ്ടോ എന്നുളള ചോദ്യത്തിന് ഇല്ലെന്ന് അഭിഭാഷകന്‍ മറുപടി നല്‍കി. ഏത് ദിവസം വേണമെങ്കിലും കോടതിയില്‍ ഹാജരാകാമെന്നും അന്വേഷണത്തോട് സഹകരിക്കാമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. വിജയ് ബാബു പീഡിപ്പിച്ചതായി നടി പരാതി നല്‍കിയതിന് പിന്നാലെയാണ് നടന്‍ രാജ്യം വിട്ടത്. ആദ്യം ദുബായിലേക്ക് കടന്ന വിജയ് ബാബുവിനെ തിരിച്ച് എത്തിക്കാന്‍ പോലീസ് ശ്രമം ശക്തമാക്കിയതോടെ ഇയാള്‍ ജോര്‍ജിയയിലേക്ക് കടന്നു. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാന്‍ കരാര്‍ ഇല്ലാത്ത രാജ്യമായത് കൊണ്ടാണ് വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നത്.
പൊട്ടിച്ചിരിച്ച് മഞ്ജു വാര്യർ, 'ഇപ്പോഴും കുട്ടിത്തം മാറിയിട്ടില്ല', ചിത്രങ്ങൾ കാണാം
തിരിച്ച് എത്താന്‍ പോലീസ് വിജയ് ബാബുവിനോട് ആവശ്യപ്പെട്ടിരുന്നു. ബിസിനസ്സ് ടൂറിലാണെന്ന് മറുപടി നല്‍കിയ വിജയ് ബാബു 19ാം തിയതി മടങ്ങി എത്തുമെന്നും പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ തിരിച്ച് എത്തിയില്ല. ഇതോടെയാണ് വിജയ് ബാബുവിനെ തിരിച്ച് എത്തിക്കാനുളള നടപടികള്‍ പോലീസ് വേഗത്തിലാക്കിയത്. വിജയ് ബാബുവിന് എതിരെ ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മാത്രമല്ല പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ അടക്കമുളള നടപടികളിലേക്ക് പോലീസ് നീങ്ങുന്ന ഘട്ടത്തിലാണ് വിജയ് ബാബു മടങ്ങി വരാന്‍ തയ്യാറാകുന്നത്. വിജയ് ബാബുവിന് എതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുളള നീക്കവും പോലീസ് നടത്തുന്നുണ്ട്.