വിജയരാഘവൻ വർഗീയവിഷം ചീറ്റുന്ന വർഗീയവാദി; കടന്നാക്രമിച്ച് കെ സുധാകരൻ
കണ്ണൂർ: സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനെ വർഗീയവാദിയെന്ന് വിളിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വർഗീയവിഷം ചീറ്റുന്ന ഏറ്റവും വലിയ വർഗീയവാദിയെന്നാണ് വിജയരാഘവനെതിരെയുള്ള സുധാകരൻ്റെ പരാമർശം. ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തി യുദ്ധം ചെയ്യുന്നത് ശരിയാണോയെന്നും അദ്ദേഹം പരിഹസിച്ചു. അതാണ് കേരളത്തിലെ സിപിഎം വിജയരാഘവനെ മുന്നിൽ നിർത്തി ചെയ്യുന്നതെന്നും അദ്ദേഹം കടന്നാക്രമിച്ചു. ഇതിനപ്പുറത്തേക്ക് പറയാന്‍ തന്റെ മാന്യത അനുവദിക്കാത്തത് കൊണ്ടാണ് കൂടുതൽ കാര്യങ്ങൾ പറയാത്തതെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു.
വർഗീയവിഷം ചീറ്റുന്ന വർഗീയവാദിയെന്നായിരുന്നു കെ സുധാകരൻ സിപിഎം സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറിയെ വിശേഷിപ്പിച്ചത്. രൂക്ഷമായ ഭാഷയിൽ വിജയരാഘവനെ കടന്നാക്രമിച്ചു കൊണ്ടായിരുന്നു സുധാകരൻ്റെ പ്രസംഗത്തിലെ ഓരോ വാക്കുകളും.
ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തി യുദ്ധം ചെയ്യുന്നത് ശരിയാണോയെന്നും, അതാണ് വിജയരാഘവനെ മുന്നില്‍ നിര്‍ത്തി സിപിഎം ചെയ്യുന്നതെന്നും സുധാകരന്‍ പരിഹസിച്ചു. കണ്ണൂരിൽ നടന്ന കോൺഗ്രസ് പരിപാടിക്കിടെയായിരുന്നു സുധാകരൻ്റെ കടന്നാക്രമണം.
ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് എന്നിവ ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ അന്വേഷണം ആവശ്യപ്പെടും. പിണറായി മന്ത്രിസഭയിലെ ഒരു മന്ത്രിയെത്തി പ്രസ്താവനയിറക്കി കഴിഞ്ഞാൽ പ്രശ്നങ്ങൾ അവസാനിക്കില്ല. കോണ്‍ഗ്രസ് വിളിച്ചു ചേര്‍ക്കുന്ന മതസൗഹാര്‍ദ്ദ യോഗത്തില്‍ പങ്കെടുക്കുമെന്ന് എല്ലാ മതമേലധ്യക്ഷന്മാരും അറിയിച്ചിട്ടുണ്ട്. എന്നാൽ, സർക്കാർ സർവകക്ഷിയോഗത്തിന് മുൻകൈയ്യെടുക്കുന്നില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.
വിജയരാഘവനെ കുറിച്ച് ഇതിലും കൂടുതൽ പറയാൻ തൻ്റെ മാന്യത അനുവദിക്കുന്നില്ല. അതുകൊണ്ടാണ് ഇത്തരത്തിൽ ഇനി കൂടുതൽ പരാമർശങ്ങൾ നടത്താൻ താല്പര്യമില്ലാത്തതെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസം മതമേലധ്യക്ഷന്‍മാരുമായി കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും കൂടിക്കാഴ്ച നടത്തിയിരുന്നു.
വര്‍ഗീയത വളര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമമെന്നായിരുന്നു ഇതിനോടുള്ള വിജയരാഘവന്റെ വിമര്‍ശനം. ഇതിന്‍റെ പിൻപാട്ടുകാരനായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രവർത്തിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. വിജയരാഘവൻ്റെ വിമർശനത്തിനാണ് സുധാകരൻ മറുപടിയുമായി എത്തിയത്.
അതേസമയം, തൻ്റെ പ്രസംഗത്തിൽ സംസ്ഥാന സർക്കാരിനെതിരെയും സുധാകരൻ വിമർശനമുന്നയിച്ച് രംഗത്തെത്തി. സര്‍ക്കാരിന് ലാഭവിഹിതത്തിലാണ് കൂടുതൽ താല്പര്യം. എല്ലാത്തിലും കമ്മീഷൻ പറ്റാനുള്ള വ്യഗ്രതയാണുള്ളത്. ഇതിൻ്റെ ഭാഗമായാണ് റെയില്‍, ജലപാത തുടങ്ങിയവ വഴി കമ്മീഷന്‍ അടിച്ചെടുക്കാനുള്ള തന്ത്രങ്ങൾ പയറ്റുന്നത്.
കേരളത്തിൽ സർക്കാർ പദ്ധതികളിലൂടെ എന്ത് നിര്‍മ്മാണം നടത്തിയാലും കമ്മീഷന്‍ പറ്റും. എത്ര ഇടപാടുകളില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കമ്മീഷന്‍ വാങ്ങിയതെന്നും സുധാകരന്‍ ചോദിച്ചു. ലാവ്‌ലിന്‍ കേസ് തുടര്‍ച്ചയായി മാറ്റിവയ്ക്കുന്നതിന് പിന്നിൽ കേന്ദ്ര സര്‍ക്കാരിലെ ഉന്നതരുടെ ഇടപെടലുണ്ടെന്നും പരസ്പരധാരണയുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ പോകുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി.
നാലുവർഷം കൊണ്ട് സ്വപ്ന സുരേഷിനെ മുഖ്യമന്ത്രി അറിയില്ലെന്നാണ് പറയുന്നത്. കള്ളക്കടത്തു കേസ് ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്ന് അറിയില്ല. മുട്ടിൽ മരംമുറി കേസിൽ അന്വേഷണം നടത്തിയാൽ മുഖ്യമന്ത്രിയിലേക്ക് അന്വേഷണമെത്തുമെന്നും സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ അടുപ്പക്കാരാണ് മുട്ടിൽ വനം കൊള്ളയ്ക്ക് പിന്നിലുള്ളത്.
മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിനായി ദുരുപയോഗം ചെയ്തു. കള്ളക്കടത്ത് നടത്തിയതും മുഖ്യമന്ത്രിയുടെ ഓഫീസ് വഴിയാണെന്നും സുധാകരൻ ആരോപിച്ചു. ഇതിന് ആവശ്യമായ തെളിവുകൾ മാധ്യമങ്ങളുടെ കൈവശമുണ്ടെന്നും കെപിസിസി പ്രസിഡൻ്റ് കൂട്ടിച്ചേർത്തു.
ഗ്ലാമറസ് വിട്ട് ഒരു കളിയുമില്ല; ട്രെന്‍ഡിംഗായി പാര്‍വ്വതി നായരുടെ ഫോട്ടോഷൂട്ട്
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ പ്രിയങ്ക; പൊളിച്ചടുക്കുമോ കോണ്‍ഗ്രസ്, അനുകൂല ഘടകങ്ങള്‍ നിരവധി
Recommended Video