കോഴിക്കോടിനെ പറയിപ്പിക്കാന്‍ ഒരു ഹോട്ടൽ! രണ്ട് കട്ടൻ ചായക്ക് 92 രൂപ!! പണിപാളിയപ്പോൾ മലക്കം മറിഞ്ഞു
കോഴിക്കോട്: കോഴിക്കോടിന്റെ രുചിവൈവിധ്യങ്ങള്‍ പുകള്‍പെറ്റതാണ്. അതിരാവിലെ തന്നെ പോറോട്ടയും മീന്‍മുളകിട്ടതും ഒക്കെ ഹോട്ടലുകളില്‍ പ്രാതലിന് ലഭിക്കുന്ന സ്ഥലം. അതിസമ്പന്നര്‍ക്കും സാധാരണക്കാര്‍ക്കും അവരവരുടെ പോക്കറ്റില്‍ ഒതുങ്ങുന്ന ഭക്ഷണം കിട്ടുന്ന നാടും ആണ് കോഴിക്കോട്. ഹോട്ടലുകാർ പോലും ഉപഭോക്താക്കളെ അതിഥികളെ പോലെ ഊട്ടുന്ന നാട്.
എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ഒരു ഹോട്ടലിലെ പകല്‍ക്കൊള്ളയാണ്. രണ്ട് കട്ടന്‍ ചായക്ക് ഹോട്ടല്‍ ഈടാക്കിയത് 92 രൂപയാണ്! ജിഎസ്ടി ഉള്‍പ്പെടെയാണ് ബില്‍ എന്നൊക്കെയാണ് കടയുടമ പറഞ്ഞത്. എന്നാല്‍ നല്‍കിയതാകട്ടെ ഹോട്ടലിന്റെ പേര് പോലും ഇല്ലാത്ത ഒരു ക്യാഷ് ബില്ലും.
അഡ്വ ശ്രീജിത്ത് കുമാര്‍ എംപിയാണ് ഈ പകല്‍ക്കൊള്ളയെ കുറിച്ച് ഫേസ്ബുക്കില്‍ ഒരു കുറിപ്പെഴുതിയത്. ഈ കുറിപ്പ് ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

മാന്യൻമാർ വരുന്ന കട!
#2കട്ടൻചായ, #വില92രൂപ...
കട്ടൻ ചായക്ക് ഇത്രയധികം വിലയോ, അതിന്റെ കാരണം അന്യഷിച്ചപ്പോ, ഇവിടെ ഇങ്ങനെ ആണത്ര...
1 കട്ടൻ ചായ 40 രൂപ 2 കട്ടൻ ചായ 80 + ജിഎസ്ടി 12 രൂപ = 92
നേരത്തെ പറയാമായിരുന്നു, എങ്കിൽ കുടിക്കില്ലായിരുന്നു എന്നു പറഞ്ഞപ്പോ ഇവിടെ മാന്യൻമാരാണ് വരുന്നത് അവരോട് പ്രത്യേകിച്ച് പറയണ്ട കാര്യമില്ല, നിങ്ങളെ കണ്ടപ്പോ അങ്ങിനെ തോന്നി, അല്ലാത്തവർ വന്നാൽ ചായക്ക് 44 രൂപയാണന്ന് പറഞ്ഞ് തിരിച്ചയക്കാറാണന്നും ബഹുമാന്യനായ മുതലാളിയുടെ മറുപടി...

വിലവിവര പട്ടികയില്ല, മെനു ഉണ്ടെന്ന്!
വിലവിവരപട്ടിക പ്രദർശിപ്പിച്ചിരുന്നെങ്കിൽ അതു കണ്ടെങ്കിലും മനസ്സിലാക്കാമായിരുന്നു, ഇവിടെ അതും ഇല്ലല്ലോ എന്നു പറഞ്ഞപ്പോ...
അതിന്റെ ആവശ്യമില്ല, ഇവിടെ മെനു കാർഡ് ഉണ്ടന്നായി മുതലാളി, എന്നിട്ട് Cash Counter ൽ നിന്നും ഒരു ചെറിയ ബുക്ക് ലെറ്റ് എടുത്ത് അത് നിവർത്തി കാണിക്കാൻ തുടങ്ങി.
ഇത് ആരും കാണിച്ചില്ലന്നും, ഒരൊറ്റ ടേബിളിൽ പോലും മെനു കാർഡ് ഇല്ലന്നും പറഞ്ഞപ്പോ, അത് ചോദിച്ച് വാങ്ങി വില മനസ്സിലാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വം ആണന്ന നിലയിലായി മുതലാളിയുടെ സംസാരം.

സൌത്ത് ബീച്ചിൽ 60 രൂപയെന്ന്
കട്ടൻ ചായക്ക് ഇവർ വാങ്ങുന്ന 44+ജിഎസ്ടി ചെറിയ തുകയാണന്നും ബീച്ചിൽ കടലിനോട് ചേർന്ന് നിർമ്മിച്ച 'കടലാസ് ' എന്ന കടയിൽ 60 രൂപയാണ് ചായക്കെന്നും, കോഴിക്കോട് ചായയുടെ വില ഇത്രയൊക്കെ വരുമെന്നും, സൗത്ത് ബീച്ചിൽ അയാളുടെ കടയുടെ മതിലിനപ്പുറത്ത് വർഷങ്ങളോളം താമസക്കാരനായിരുന്ന, ഇപ്പോഴും, രാവും പകലും സൗത്ത് ബീച്ചിൽ ചിലവഴിക്കുന്ന, കോഴിക്കോട്ടങ്ങാടിയിൽ ജീവിക്കുന്ന എന്നെയും, അയാളുടെ കടയുടെ പുറകിലെ കുറ്റിച്ചിറക്കാരനായ, നാട്ടുകാരനായ അബ്ദുള്ള മാളിയേക്കലിനെയും, കോട്ടയംകാരനായ മുതലാളി, പറഞ്ഞ് മനസ്സിലാക്കിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
GST അടക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞ അദ്ദേഹം, തറപ്പിച്ച് ഒരു കാര്യം കൂടി പറഞ്ഞു- ഇവിടെ ഇങ്ങനെയാണ്, അതിന് നിങ്ങൾക്ക് എന്താണ് ചെയ്യാൻ പറ്റുന്നതെങ്കിൽ അത് ചെയ്തോളൂ.

ജിഎസ്ടി വാങ്ങും, ഉഡായിപ്പ് ബില്ലും നൽകും
അത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് കാര്യങ്ങൾ വിശദമായി ഒന്ന് മനസ്സിലാക്കാമെന്ന് കരുതി.
ജിഎസ്ടി അടച്ച ബിൽ ചോദിച്ചപ്പോൾ, സിസ്റ്റം കേടാണത്രെ! മാന്വൽ ബിൽ ചോദിച്ചപ്പോൾ ഓർഡർ എടുക്കുന്ന പോക്കറ്റ് ബുക്കിൽ ബില്ലെഴുതി കാണിച്ചു തന്നു, അതിൽ കടയുടെ പേരോ, ജിഎസ്ടി നമ്പറോ, കാർബൺ പതിപ്പോ, ബിൽ നമ്പറോ ഒന്നും തന്നെ ഇല്ല, ആ ബുക്ക് മറിച്ചു നോക്കിയപ്പോ ഭക്ഷണത്തിന്റെ അറവ് വിലക്കൊപ്പം ഒരു പാട് പേർക്ക് ജിഎസ്ടി എഴുതി പണം കൈപ്പറ്റിയിരിക്കുന്നതും കാണാൻ കഴിഞ്ഞു.

വെറുതേ വിടാൻ പറ്റുമോ
വില വിവര പട്ടികയെയും, ജിഎസ്ടിയെയും കുറിച്ചുള്ള സംശയങ്ങൾ ഒന്നുകൂടി തീർക്കാം എന്നു കരുതി, കട മുതലാളിയുടെ മുമ്പിൽ വച്ചു തന്നെ ലൈസൻസിംഗ് അതോറിറ്റിയിലെ ചിലരെയും, കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഗോപകുമാർ സാറിനെയും വിളിച്ച് സംസാരിച്ചു.
കസ്റ്റമർ കാണുന്ന തരത്തിൽ വില വിവരങ്ങൾ പ്രദർശിപ്പിക്കേണ്ടതിന്റെ നിയമ നിഷ്കർഷതയെ കുറിച്ചും, ജിഎസ്ടി നിയമപരമായി കൈപ്പറ്റേണ്ടതിന്റെ രീതികളെ കുറിച്ചും സംസാരിച്ച അദ്ദേഹം നടപടി എടുക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു.

ഒടുക്കം മലക്കം മറിച്ചിൽ
നടപടി അതൊരു പ്രയാസമുള്ള കാര്യമാണങ്കിലും, പറ്റുന്നത് ചെയ്യാൻ മുതലാളി പറഞ്ഞ സ്ഥിതിക്ക് എന്ത് ചെയ്യും. അതുവരെ തർക്കിച്ച, ചെയ്ത തെറ്റിനെ ന്യായീകരിച്ച മുതലാളി പോരാൻ നേരത്ത് വന്ന് 99% തെറ്റ് മൂപ്പരുടെ ഭാഗത്താണന്നായി.
ബാക്കി 1% ഞങ്ങളുടെ ഭാഗത്ത് വന്ന തെറ്റ് എന്താണാവോ?
നിങ്ങളുടെ കടയിൽ ചായ കുടിക്കാൻ കയറിയതോ?

ആ ഖ്യാതി നശിപ്പിക്കരുത്
പ്രിയപ്പെട്ട മുതലാളി ഒരു കാര്യം കൂടി മനസ്സിലാക്കിയാൽ നന്ന്,
കോഴിക്കോടിന് ഒരു ഭക്ഷണ സംസ്കാരമുണ്ട്. മനസ്സുനിറക്കുന്ന ആതിഥ്യ മര്യാദയുടെയും, സ്നേഹത്തിന്റെയും, സൗഹൃദത്തിന്റെയും, മാന്യതയുടെതും കൂടിയാണത്.
പണം പിഴിഞ്ഞെടുക്കുക എന്നതിനപ്പുറത്ത്, ഭക്ഷണം കഴിക്കുന്നവരുടെ സംതൃപ്തിയും സന്തോഷവുമാണ് വലുത്, അതിന് വേണ്ടി ആളുകളെ സ്നേഹത്തോടെ ഊട്ടുന്നവരാണ് കോഴിക്കോട്ടുകാർ. ഇപ്പോഴും 2 രൂപക്കും 5 രൂപക്കും ചായ നൽകുന്നവരുണ്ട് കോഴിക്കോട്.
രുചിയും, വൈവിദ്യവും, മര്യാദയുമാണ്, ഭക്ഷണത്തിന്റെയും റസ്റ്റോറന്റുകളുടെയും നഗരമെന്ന ഖ്യാതി കോഴിക്കോടിന് നേടികൊടുത്തത്.
അത് നശിപ്പിക്കരുത്.
പണമുണ്ടാക്കിക്കോളൂ... പക്ഷേ, ഒരിത്തിരി മര്യാദ വേണം
പണമുണ്ടാക്കിക്കോളൂ അതിന് പറ്റിയ സ്ഥലം കൂടിയാണ് കോഴിക്കോട്,
പക്ഷെ, ഗുജറാത്തി സ്ട്രീറ്റിലെ ഒരു പഴയ ബിൽഡിംഗിനകത്തെ ചായക്കടയിൽ ഒരു എസി പോലും ഇല്ലാതെ, പഴയ മരക്കസാരയിൽ ഫാനിനു കീഴെ ഇരുന്നു കുടിച്ച 2 കട്ടൻ ചായക്ക് 92 രൂപ വാങ്ങിക്കുന്ന, ജിഎസ്ടിയുടെ പേരിൽ സ്ലിപ്പ് എഴുതി പണം തട്ടുന്ന നെറികേട്, അത് ശരിയല്ല, മര്യാദയല്ല,അത് അംഗീകരിക്കാൻ കഴിയില്ല.
താങ്കളെ പോലുള്ളവർ ചെയ്യുന്നത്, കോഴിക്കോടിന്റെ നന്മക്ക് മുകളിൽ, ഭക്ഷണ പെരുമക്ക് മുകളിൽ കരി വാരി തേക്കുക കൂടിയാണ്. അതു കൊണ്ട് മാത്രമാണ് പ്രതികരിക്കേണ്ടി വന്നത്...












Click it and Unblock the Notifications