വിഴിഞ്ഞത്തിന് തടയിട്ടത് റിസോര്‍ട്ട് ലോബി:തരൂർ
ദില്ലി: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി. പദ്ധതിക്ക് പാരിസ്ഥിതിക അനുമതിയും തീരദേശ നിയന്ത്രണ അനുമതിയും നല്‍കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചു.
കേന്ദ്ര സഹമന്ത്രി ശശി തരൂര്‍ ആണ് ഇക്കാര്യം ട്വിറ്ററിലൂടെ ആദ്യം അറിയിച്ചത്. അനുമതികള്‍ നല്‍കിക്കൊണ്ട് വനം-പരിസ്ഥിതിമന്ത്രാലയത്തിന്റെ ചുമതലയുളള വീരപ്പമൊയ്‌ലി ഫയലില്‍ ഒപ്പുവച്ചു എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. പദ്ധതി വൈകാനുള്ള കാരണങ്ങളിലൊന്ന് റിസോര്‍ട്ട് ലോബിയുടെ പ്രതിഷേധമായിരുന്നുവെന്നും തരൂര്‍ ട്വിറ്ററിലൂടെ പറഞ്ഞു.
പദ്ധതിക്ക് അനുമതി ലഭിക്കാന്‍ എന്തുകൊണ്ട് ഇത്രയും വൈകിയെന്ന് പലരും ശശി തരൂരിനോട് ട്വിറ്ററില്‍ ചോദിച്ചു. മൂന്ന് കാരണങ്ങളാണ് അദ്ദേഹം പറഞ്ഞത്. അഞ്ച് സീസണുകളിലുള്ള പരിസ്ഥിതിക പഠനം ആവശ്യമായിരുന്നു എന്നതാണ് ഒന്നാമത്തെ കാരണം. റിസോര്‍ട്ട് ലോബിയുടെ നേതൃത്വത്തില്‍ നടത്തിയ സമരങ്ങളും പദ്ധതിയെ ബാധിച്ചു. വിദഗ്ധരില്‍ നിന്നുള്ള വിശദാംശങ്ങള്‍ തേടുന്നതിനെടുത്ത സമയ ദൈര്‍ഘ്യവും പദ്ധതിയുടെ മെല്ലെപ്പോക്കിന് കാരണമായിട്ടുണ്ടെന്നാണ് തരൂരിന്റെ വിശദീകരണം.
വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധസമിത 2013 നവംബര്‍ 23 നാണ് ശുപാര്‍ശ സമര്‍പ്പിച്ചത്. നഷ്ടപരിഹാര പാക്കേജ് ഉള്‍പ്പെടെ ഫിഷറീസ് മേഖലക്ക് 48 കോടി രൂപ നീക്കിവെക്കണം എന്ന് പരിസ്ഥിതി മന്ത്രാലയം വ്യവസ്ഥ ചെയ്യുന്നുണ്ട്. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍ക്കും, കല്ലുമ്മക്കായ ശേഖരിക്കുന്നവര്‍ക്കും ജീവനോപാധിക്കുള്ള തുക ഉള്‍പ്പെടെയാണിത്.മീന്‍പിടിത്ത മേഖലയെ കാര്യമായി ബാധിക്കാത്ത തരത്തിലായിരിക്കണം പദ്ധതി നടപ്പാക്കേണ്ടതെന്നും നിര്‍ദ്ദേശമുണ്ട്.