വിഴിഞ്ഞം തുറമുഖ റെയില്‍ ഇടനാഴി: പദ്ധതിക്ക് തുരങ്കം വയ്ക്കാന്‍ റെയില്‍വേ ശ്രമിക്കുന്നെന്ന് ജോണ്‍ ബ്രിട്ടാസ്
തിരുവനന്തപുരം: നിര്‍മാണം പൂര്‍ത്തിയാകുന്നതോടു കൂടി രാജ്യത്തെതന്നെ ഏറ്റവും ആഴമുള്ള തുറമുഖമായി മാറാന്‍ പോകുന്ന വിഴിഞ്ഞം തുറമുഖത്തിന് റെയില്‍ കണക്ടിവിറ്റി ഒരുക്കുന്നതിലും സാമ്പത്തിക സഹായം നല്‍കുന്നതിലും കേന്ദ്ര ഗവണ്‍മെന്റും റെയില്‍വേയും തുടരുന്ന ഉദാസീനതയും പ്രതികൂല മനോഭാവവും ചൂണ്ടിക്കാട്ടി രാജ്യസഭാഗം ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു.
കനത്ത വെല്ലുവിളി ഉയർത്തി ബിജെപി..തല പുകഞ്ഞ് കെസിആർ..നിർണായക നീക്കങ്ങൾ
നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വലിപ്പം കൂടിയ മദര്‍ ഷിപ്പുകള്‍ ഉള്‍പ്പെടെ അടുക്കുവാന്‍ കഴിയുന്ന തുറമുഖമായിട്ടുകൂടി വിഴിഞ്ഞം തുറമുഖത്തെ മേജര്‍ പോര്‍ട്ടായി പരിഗണിച്ച് സാഗര്‍മാല പദ്ധതിയിലുള്‍പ്പെടുത്തി റെയില്‍ കണക്ടിവിറ്റിക്ക് വേണ്ട സാമ്പത്തിക സഹായം നല്‍കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.
തുറമുഖം പ്രവര്‍ത്തനസജ്ജമാക്കുവാന്‍ കേരള സര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് മുഖേന വിഴിഞ്ഞം തുറമുഖത്ത് നിന്നു ബാലരാമപുരം റെയില്‍വേ സ്റ്റേഷന്‍ വരെ റെയില്‍ ലൈന്‍ നിര്‍മ്മിക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ ആരംഭിച്ചിരുന്നതാണ്. ഇതിന് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിയിരുന്നു. കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ വിശദമായ പഠനത്തിനുശേഷം 1053 കോടി രൂപയുടെ എസ്റ്റിമേറ്റോടു കൂടിയുള്ള ഡിപിആറും മറ്റും തയ്യാറാക്കി ദക്ഷിണ റെയില്‍വേയ്ക്ക് അംഗീകാരത്തിനായി സമര്‍പ്പിച്ചിരുന്നു.
തദ്ദേശവാസികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരമാവധി ലഘൂകരിക്കുക, പാരിസ്ഥിതികാഘാതം പരമാവധി കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടുകൂടിയും മറ്റും ആകെയുള്ള 10.7 കിലോമീറ്റര്‍ ദൂരത്തില്‍ 9.02 കിലോമീറ്ററും ഭൂഗര്‍ഭ തുരങ്കമായിട്ടാണ് ഡിപിആറില്‍ വിഭാവനം ചെയ്തിട്ടുള്ളത്. ഇതുവഴി ഈ റൂട്ടിന്റെ ആരംഭ-അന്തിമ ഇടങ്ങളില്‍ മാത്രം സ്ഥലങ്ങള്‍ ഏറ്റെടുത്താല്‍ മതിയാകും എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു. ഇന്ത്യയില്‍ റെയില്‍ തുരങ്കങ്ങളുടെ നിര്‍മ്മാണത്തില്‍ ഏറ്റവും കൂടുതല്‍ കഴിവും പ്രാഗത്ഭ്യവും തെളിയിച്ച കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ തയ്യാറാക്കിയ 1053 കോടി രൂപയുടെ ഈ എസ്റ്റിമേറ്റ് വര്‍ഷങ്ങളുടെ കാലവിളംബത്തോടു കൂടി ദക്ഷിണ റെയില്‍വേ ഏതാനും നാളുകള്‍ക്കു മുമ്പ് അംഗീകരിക്കുന്ന സമയത്ത് അകാരണമായും ഏകപക്ഷീയമായും 2104 കോടി രൂപയായി ഉയര്‍ത്തി.
ഇങ്ങനെ ഇരട്ടിയിലധികം വര്‍ധന പദ്ധതി ചെലവില്‍ വരുത്തിയത് സംബന്ധിച്ച് എംപി നേരത്തെ രാജ്യസഭയില്‍ റെയില്‍വേ മന്ത്രിയോട് ചോദ്യം ഉന്നയിച്ചിരുന്നുവെങ്കിലും വ്യക്തവും യുക്തിഭദ്രവുമായ വിശദീകരണം നല്‍കുവാന്‍ റെയില്‍വേയ്ക്ക് കഴിഞ്ഞിരുന്നില്ല. മറിച്ച് ദക്ഷിണ റെയില്‍വേ ഈ റീജിയണില്‍ നടത്തിവരുന്ന സമാന റെയില്‍വേ പ്രോജക്ടുകളുടെ അനുഭവ പാഠങ്ങളില്‍ നിന്നാണ് എസ്റ്റിമേറ്റ് തുക ഇരട്ടിയായി ഉയര്‍ത്തുവാന്‍ തീരുമാനമെടുത്തതെന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് റെയില്‍വേ നല്‍കിയത്. കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ പോലെ പരിണിതപ്രജ്ഞമായ ഒരു സ്ഥാപനം തയ്യാറാക്കിയ ഡിപിആര്‍ തുക ഇരട്ടിയോളം വര്‍ദ്ധിപ്പിക്കുന്നതിന്റെ കാര്യകാരണങ്ങള്‍ യുക്തിസഹമായി വിശദീകരിക്കുവാന്‍ പോലും റെയില്‍വേയ്ക്ക് കഴിയുന്നില്ല എന്നത് കേരളത്തിന്റെ റെയില്‍വേ പദ്ധതികളോടുള്ള കേന്ദ്രത്തിന്റെയും റെയില്‍വേയുടേയും സമീപനം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതാണ്.
1053 കോടി രൂപയുടെ എസ്റ്റിമേറ്റില്‍ ഏതാണ്ട് 536 കോടി രൂപയാണ് കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ തുരങ്ക നിര്‍മാണ ചെലവിനത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നതെങ്കിലും കാര്യകാരണങ്ങള്‍ വ്യക്തമായി വിശദീകരിക്കാതെ ദക്ഷിണ റെയില്‍വേ അത് ഇരട്ടിയിലധികമായി വര്‍ധിപ്പിച്ചതായാണ് മനസ്സിലാകുന്നത്. കൂടാതെ തുരങ്ക പാതയുടെ മുകളിലുള്ള ഭൂമിയുടെ റൈറ്റ് ഓഫ് വേ സംസ്ഥാനം വാങ്ങണമെന്ന തികച്ചും അനാവശ്യമായ ഒരു പുതിയ വ്യവസ്ഥ കൂടി ദക്ഷിണ റെയില്‍വേ മുന്നോട്ടുവച്ചിട്ടുണ്ട്. റൈറ്റ് ഓഫ് വേ വാങ്ങുന്നതിനും മറ്റുമായി ഏതാണ്ട് 200 കോടി രൂപയോളം പദ്ധതി ചെലവിനത്തില്‍ അധികമായി ഉള്‍ക്കൊള്ളിച്ചിട്ടുള്ളതായും മനസ്സിലാക്കുന്നു. ഇതിനോടകം കേരളത്തില്‍ ദക്ഷിണ റെയില്‍വേ നിര്‍മ്മിച്ച് പ്രവര്‍ത്തിപ്പിച്ചുവരുന്ന തുരങ്കപാതകളുടെ മുകളില്‍ റൈറ്റ് ഓഫ് വേ ദക്ഷിണ റെയില്‍വേ വാങ്ങിയിട്ടില്ല എന്ന വസ്തുത കണക്കിലെടുക്കുമ്പോഴാണ് ഈ പദ്ധതിയോടുള്ള റെയില്‍വേയുടെ തത്വദീക്ഷയില്ലാത്ത സമീപനത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കാന്‍ കഴിയുക.
Recommended Video
റെയില്‍വേയുടെ വാദങ്ങള്‍ ഖണ്ഡിച്ചുകൊണ്ടും പദ്ധതിച്ചെലവ് 1060 കോടിയായി മരവിപ്പിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടും കൊങ്കണ്‍ റെയില്‍വേ സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ നാളിതുവരെയായി ഒരു മറുപടിയും റെയില്‍വേ നല്‍കിയിട്ടില്ല. ഡിപിആര്‍ അംഗീകരിക്കുന്നത് സംബന്ധിച്ച് ദക്ഷിണ റെയില്‍വേ കൈക്കൊണ്ട നടപടികള്‍ പുനഃപരിശോധിക്കണമെന്നും തുറമുഖ റെയില്‍ നിര്‍മാണത്തിന് വേണ്ടി സാഗര്‍മാല പദ്ധതിയില്‍ പ്രതിപാദിക്കും പ്രകാരമുള്ള സാമ്പത്തിക സഹായം കേന്ദ്രം നല്‍കണമെന്നും റെയില്‍വേ മന്ത്രിക്ക് അയച്ച കത്തില്‍ ജോണ്‍ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.