ലോക്കപ്പില്‍ നഗ്നനാക്കി നിർത്തി യുവാവിന് മർദ്ദനം.. കേരളത്തിലെ പോലീസ് ഗുണ്ടകളെക്കാൾ മോശം!!
കോഴിക്കോട്: ഗുണ്ടകളെക്കാള്‍ മോശമായാണ് കേരളത്തില്‍ പൊലീസ് പെരുമാറുന്നതെന്നും കടുത്ത മനുഷ്യാവകാശ ലംഘനമാണ് അത്തോളിയില്‍ അനൂപിന് നേരിടേണ്ടി വന്നതെന്നും കെ പി സി സി മുന്‍ പ്രസിഡന്റ് വി എം സുധീരന്‍. അത്തോളി പൊലീസ് ലോക്കപ്പിലിട്ട് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന ഉള്ളിയേരി പുത്തഞ്ചേരി തയ്യുള്ളതില്‍ അനൂപിനെ അത്തോളി മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജില്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധീരന്‍.

വരാപ്പുഴ സംഭവത്തില്‍ നിന്നും സര്‍ക്കാരും പൊലീസും പാഠമുള്‍ക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡി സി സി പ്രസിഡന്റ്ടി സിദ്ദിഖ്, കെ പി സി സി സെക്രട്ടറി അഡ്വ. കെ പ്രവീണ്‍കുമാര്‍, കെ പി സി സി അംഗം കെ ബാലകൃഷ്ണന്‍ കിടാവ്, ഡി സി സി ജനറല്‍ സെക്രട്ടറി എ കെ അബ്ദുള്‍ സമദ്, വൈശാഖ് കണ്ണോറ, അത്തോളി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഗിരീഷ് മൊടക്കല്ലൂര്‍ തുടങ്ങിയവര്‍ വി എം സുധീരനോടൊപ്പം ഉണ്ടായിരുന്നു.
വരാപ്പുഴ കസ്റ്റഡി മരണ വിവാദം കത്തി നില്‍ക്കുമ്പോഴാണ് അത്തോളിയില്‍ യുവാവിനെ ലോക്കപ്പിലിട്ട് നഗ്‌നനാക്കി പൊലീസ് മര്‍ദ്ദിച്ച സംഭവം. മര്‍ദ്ദനത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ അനൂപ് ചികിത്സയില്‍ തുടരുകയാണ്. അത്തോളി പൊലീസ് സ്റ്റേഷനിലെ എ എസ് ഐ രഘുവാണ് മര്‍ദ്ദിച്ചതെന്ന് അനൂപ് പരാതിപ്പെട്ടിരുന്നു. വ്യക്തി വൈരാഗ്യമാണ് കസ്റ്റഡിയിലെടുത്തതിന് പിന്നിലെന്നാണ് ആരോപണം. ഒരു കല്യാണവീട്ടില്‍ മദ്യപിച്ചെത്തിയ ചില പൊലീസുകാര്‍ അവിടെയുള്ളവരെ അസഭ്യം പറഞ്ഞതിനെ അനൂപ് അടക്കം ഒരു സംഘം യുവാക്കള്‍ ചോദ്യംചെയ്തിരുന്നു. ഈ വൈരാഗ്യമാണ് പൊലീസ് അതിക്രമത്തിന് പിന്നിലെന്നാണ് ആരോപണം.

വീട്ടിലെത്തിയ പൊലീസ് തന്നെ കുളിമുറിയില്‍നിന്ന് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നെന്നാണ് അനൂപ് പറയുന്നത്. തടയാന്‍ ശ്രമിച്ച ഭാര്യയെയും അമ്മയെയും പൊലീസ് അസഭ്യം പറഞ്ഞു. പൊലീസ് ജീപ്പില്‍ വെച്ചും ക്രൂരമായി മര്‍ദ്ദിച്ചു. ലോക്കപ്പിലെത്തിച്ച് വസ്ത്രം ഊരി നഗ്നനാക്കി നിര്‍ത്തി. ചുമരില്‍ ചേര്‍ത്തു നിര്‍ത്തി മര്‍ദ്ദിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു എന്നും അനൂപ് പറയുന്നു. പിന്നീട് സ്റ്റേഷനില്‍നിന്ന് ജാമ്യത്തില്‍ പുറത്തിറങ്ങിയ അനൂപ് സ്റ്റേഷനു മുന്നില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ കസ്റ്റഡിയിലെടുത്ത് അനൂപിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും ഒന്നര മണിക്കൂറിനകം ജാമ്യത്തില്‍ വിട്ടുവെന്നുമാണ് പൊലീസ് പറയുന്നത്.












Click it and Unblock the Notifications