ശ്രീറാം വെങ്കിട്ടരാമന് വിഎസിന്റെ പിന്തുണ; സത്യസന്ധമായി ജോലി ചെയ്യൂ... ഒന്നിനെയും ഭയപ്പെടാനില്ല!
തിരുവനന്തപുരം: ദേവികുളം മുന്‍ സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് പിന്തുണയുമായി വിഎസ് അച്യുതാനന്ദൻ. സത്യസന്ധമായി ജോലി ചെയ്യുമ്പോൾ ഒന്നും ഭയപ്പെടാനില്ലെന്ന് അദ്ദേഹം പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമൻ വിഎസ് അച്യുതാനന്ദനെ സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്. വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ മൂന്നാര്‍ ഓപ്പറേഷന് ശേഷം വീണ്ടും മൂന്നാര്‍ പ്രശ്നത്തെ വലിയ ജനശ്രദ്ധയിലേയ്ക്ക് കൊണ്ടുവന്നത് ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാമായിരുന്നു.
ഇതിനെതിരെ സിപിഎമ്മിന്റേത് അടക്കമുള്ള നേതാക്കളുടെ കടുത്ത എതിര്‍പ്പുമാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. എസ് രാജേന്ദ്രന്‍ എംഎല്‍എയും മന്ത്രി എംഎം മണിയുമെല്ലാം സബ് കളക്ടര്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. മൂന്നാറില്‍ ശ്രീറാം വെങ്കിട്ട രാമന്‍ നടത്തിയ ഇടപെടല്‍ ചെറിയ കാര്യമല്ലെന്നാണ് വിഎസ് അച്യുതാനന്ദൻ രണ്ടു പേരുടെയും കൂടിക്കാഴ്ചയിൽ പറഞ്ഞത്. 2006 ല്‍ തുടങ്ങിയ കൈയേറ്റം തിരിച്ച് പിടിക്കല്‍ പലവിധ കാരണങ്ങളാല്‍ പൂര്‍ത്തിയാക്കാനായില്ലെന്നും വിഎസ് പറഞ്ഞു.

സ്വന്തം പാര്‍ട്ടി നേതാക്കളില്‍ നിന്ന് തന്നെ സമ്മര്‍ദ്ദമുണ്ടായിട്ടും സബ് കളക്ടറെ മാറ്റുന്ന കാര്യം പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നാർ വിഷയം വിവാദമായപ്പോൾ പറഞ്ഞിരുന്നു. പക്ഷേ അവസാനം പിണറായിക്ക് നിലപാട് മാറ്റേണ്ടി വരികയായിരുന്നു. മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടും സബ് കളക്ടറുടെ നടപടികളെ പിന്തുണച്ചും വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തിയതോടെ മൂന്നാര്‍ പ്രശ്നം കൂടുതല്‍ ശ്രദ്ധ നേടി.












Click it and Unblock the Notifications