പിണറായി സർക്കാരിന്റെ കാലത്തെ ഏറ്റുമുട്ടൽ കൊലകളെ കുറിച്ചും അന്വേഷിക്കണം: വിടി ബൽറാം
ഹൈദരാബാദില്‍ കൂട്ടബലാത്സംഗ കൊലപാതക കേസിലെ പ്രതികളെ പോലീസ് വെടിവെച്ച് കൊന്നത് വ്യാജ ഏറ്റുമുട്ടലിലൂടെയാണ് എന്നാണ് സുപ്രീം കോടതി നിയോഗിച്ച സമിതി കണ്ടെത്തിയിരിക്കുന്നത്. പത്ത് പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാനും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. വെറ്റിനറി ഡോക്ടറായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി സംഭവത്തില്‍ പിടിയിലായ നാല് പേരെയാണ് 2019ല്‍ പോലീസ് വെടിവെച്ച് കൊന്നത്. പോലീസിന്റെ ഈ നടപടി വലിയ തോതില്‍ ആഘോഷിക്കപ്പെട്ടിരുന്നു.
കൊലപാതകികളായ പോലീസുകാരെ മാതൃകാപരമായി ശിക്ഷിക്കാൻ ഭരണകൂടം തയ്യാറാകുമോ എന്നാണ് ഇനി അറിയേണ്ടത് എന്ന് കോൺഗ്രസ് നേതാവ് വിടി ബൽറാം പറയുന്നു. വിടി ബൽറാമിന്റെ പ്രതികരണം: ഹൈദരാബാദിലെ "ഏറ്റുമുട്ടൽ മരണ"ങ്ങൾ പോലീസ് ഒരുക്കിയ വ്യാജ ഏറ്റുമുട്ടലുകളാണ് എന്ന് സുപ്രീം കോടതി നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരിക്കുന്നു. പ്രതികളെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുത്ത നാല് മനുഷ്യരെയാണ് പോലീസ് വെടിവെച്ച് കൊന്നുതള്ളിയത്. മനുഷ്യാവകാശ പക്ഷത്തു നിന്നുകൊണ്ട് അന്നതിനെ എതിർത്തവരും പോലീസ് ഭാഷ്യത്തിൽ സംശയം പ്രകടിപ്പിച്ചവരുമൊക്കെ രൂക്ഷമായ സൈബറാക്രമണവും തെറിവിളിയുമൊക്കെയാണ് നേരിടേണ്ടി വന്നത്. അത്രത്തോളം വികലവും അരാഷ്ട്രീയപരവുമാണ് നമ്മുടെയിടയിലെ പൊതുബോധം.
നടിയെ ആക്രമിച്ച കേസുമായി എന്ത് ബന്ധം? പ്രോസിക്യൂഷനോട് നിർണായക ചോദ്യങ്ങളുമായി കോടതി
ഈയിടെയിറങ്ങിയ 'ജനഗണമന' സിനിമയൊക്കെ ഇങ്ങനെയുള്ള 'ഇൻസ്റ്റൻറ്റ് ജസ്റ്റീസി'ന്റെ അപകടങ്ങളെക്കുറിച്ച് സാമാന്യമായ ഒരവബോധം സൃഷ്ടിക്കുന്നതിൽ ഉപകരിച്ചിട്ടുണ്ടെന്ന് തോന്നുന്നു. കൊലപാതകികളായ പോലീസുകാരെ മാതൃകാപരമായി ശിക്ഷിക്കാൻ ഭരണകൂടത്തിന് ആർജ്ജവമുണ്ടാകുമോ എന്നതാണ് ഇനിയറിയേണ്ടത്. കേരളത്തിലും മാവോയിസ്റ്റുകളെന്ന പേരിൽ എട്ട് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയപ്രവർത്തകരെയാണ് ഇക്കഴിഞ്ഞ ആറ് വർഷത്തിനിടയിൽ "ഏറ്റുമുട്ടൽ" കൊലപാതകങ്ങളിലൂടെ പോലീസ് ഇല്ലാതാക്കിയത്. ഇവയിൽ രണ്ട് പേർ സ്ത്രീകളായിരുന്നു. ഇവയെക്കുറിച്ച് നിയമാനുസരണം നടക്കേണ്ട മജിസ്റ്റീരിയൽ തല അന്വേഷണങ്ങളുടെ റിപ്പോർട്ടുകളൊന്നും ഇതുവരെ വെളിച്ചം കണ്ടിട്ടില്ല.
അതുകൊണ്ടു തന്നെ ഹൈദരാബാദിലേത് പോലെ ഇവിടെയും സർക്കാർ ഭാഷ്യങ്ങൾക്കപ്പുറം സത്യം ഇന്നും ജനങ്ങൾക്ക് മുമ്പിൽ വന്നിട്ടില്ല. കേരളത്തിലെ പിണറായി വിജയൻ സർക്കാരിന്റെ കാലത്തെ ഏറ്റുമുട്ടൽ കൊലപാതകങ്ങളേക്കുറിച്ചും സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സമഗ്രമായ ഉന്നതതല അന്വേഷണം നടക്കേണ്ടതുണ്ട്. ജനാധിപത്യത്തിന്റെ വഴി അൽപ്പം ദുഷ്ക്കരമാണ്. എന്നാൽ അതല്ലാതെ ഒരാധുനിക സമൂഹത്തിന് മറ്റ് വഴിയില്ല എന്നതാണ് യാഥാർത്ഥ്യം'.
ഭാവന ചില്ലാണ് ബ്രോ.. ജീൻസിൽ സൂപ്പർ കൂളായി പ്രിയതാരം, പുതിയ ചിത്രങ്ങൾ വൈറൽ