എല്ലാ കാമുകന്മാരും കമ്യൂണിസ്റ്റല്ല, മൊയ്തീന്‍ അല്ലേയല്ല: വിടി ബല്‍റാം വീണ്ടും
എന്ന് നിന്റെ മൊയ്തീന്‍ സിനിമയുടെ രാഷ്ട്രീയത്തെ വിമര്‍ശിച്ച വി ടി ബല്‍റാം വീണ്ടും ആ സിനിമയ്‌ക്കെതിരെ രംഗത്ത്. രംഗത്തെത്തി. സിനിമയുടെ രാഷ്ട്രീയമല്ല സിനിമയിലെ നായകന്റെ രാഷ്ട്രീയമാണ് വി ടി ബല്‍റാം എം എല്‍ എ തന്റെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ ചര്‍ച്ച ചെയ്യുന്നത്. എന്ന് നിന്റെ മൊയ്തീന്‍ കണ്ട ശേഷം, എല്ലാ കാമുകന്മാരും കമ്യൂണിസ്റ്റുകാരാണ് എന്ന് പ്രചരിപ്പിച്ചു നടക്കുന്ന സി പി എം അനുഭാവികളെയാണ് ബല്‍റാം കളിയാക്കുന്നത്.
വി ടി ബല്‍റാമിന്റെ മുമ്പത്തെ പോസ്റ്റ്, പൃഥ്വിരാജിനെ ലക്ഷ്യം വെച്ചായിരുന്നു എന്നും പൃഥ്വിരാജ് ഇതിന് തക്ക മറുപടി നല്‍കി എന്നും സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നുണ്ട്. എന്നാല്‍ ഇത് വെറുതെയാണ്. പൃഥ്വിരാജ് തനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല എന്നും വി ടി ബല്‍റാം പറയുന്നു. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാരനായിരുന്ന മൊയ്തീന്‍ കമ്യൂണിസ്റ്റ് എന്നാണ് ഇപ്പോള്‍ പറയുന്നത്... വി ടി ബല്‍റാമിന്റെ വാക്കുകളിലൂടെ..

പാവം സൈബര്‍ സഖാക്കള്‍
മൊയ്തീന്‍ കമ്മ്യൂണിസ്റ്റുകാരനായിരുന്നു, എല്ലാ നല്ലവരും ബൈ ഡിഫോള്‍ട്ട് കമ്മ്യൂണിസ്റ്റുകാരായിരിക്കും എന്നൊക്കെയുള്ള ധാരണപ്പുറത്ത് ചില നിഷ്‌ക്കളങ്ക സൈബര്‍ സഖാക്കള്‍ മൊയ്തീന്റെ പേരില്‍ ഇറക്കിയ ഫോട്ടോ കമന്റുകളും ഇതേപോലെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

പറഞ്ഞിട്ട് കാര്യമില്ല
കാര്യങ്ങളുടെ സത്യാവസ്ഥ അറിയാന്‍ മെനക്കെടുക എന്നത് അവരുടെ ശീലമല്ലാത്തതുകൊണ്ടും തെറിവിളിയും പൊങ്കാലയിടലുമാണു അതിനേക്കാള്‍ എളുപ്പമായി അവര്‍ കരുതുന്നതെന്നതിനാലും അവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല.

മൊയ്തീന്‍ കമ്യൂണിസ്റ്റല്ല
എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തിലെ ബി.പി. മൊയ്തീന്‍ ഒരുകാലത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിട്ടില്ല എന്നാണു മനസ്സിലാക്കുന്നത്. മനുഷ്യസ്‌നേഹിയായിരുന്ന അദ്ദേഹം പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാരനായിരുന്നു. പിന്നീട് അതിന്റെയും അപചയത്തില്‍ മനസ്സുമടുത്ത് പിന്മാറി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ് മൊയ്തീന്‍ പഞ്ചായത്തിലേക്ക് മത്സരിച്ച് ജയിച്ചത്.

ചുവപ്പ് കണ്ടാല്‍ അപ്പോള്‍ കമ്യൂണിസ്റ്റാക്കും
സിനിമയിലെ മൊയ്തീന്റെ പ്രചരണവാഹനത്തില്‍ നിരത്തിക്കെട്ടിയിരിക്കുന്ന ചുവപ്പുകൊടി കണ്ടിട്ടാണെന്ന് തോന്നുന്നു അദ്ദേഹം കമ്മ്യൂണിസ്റ്റ് ആണെന്ന് സഖാക്കള്‍ക്ക് തോന്നിപ്പോവുന്നത്.

ഇതാദ്യമായിട്ടല്ല
വര്‍ഷങ്ങള്‍ക്ക് മുന്‍പിറങ്ങിയ 'രക്തസാക്ഷികള്‍ സിന്ദാബാദ്' എന്ന ചിത്രത്തില്‍ സര്‍ സി.പി.രാമസ്വാമി അയ്യരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത് നായകനായ മോഹന്‍ലാല്‍ അവതരിപ്പിച്ച കമ്മ്യൂണിസ്റ്റ് കഥാപാത്രമായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ചരിത്രത്തില്‍ സര്‍ സി.പി.യെ വെട്ടിയത് കെ.സി.എസ്. മണി എന്ന ആര്‍.എസ്.പി. നേതാവാണ്.

ഇതൊരു ക്ലീഷേ ആണ്
പോലീസുകാരനാണെങ്കില്‍ പേരു കുട്ടന്‍ പിള്ള, ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലെ ജോലിക്കാരനാണെങ്കില്‍ അലക്‌സ്, വീട്ടുവേലക്കാരിയാണെങ്കില്‍ ജാനു എന്നതൊക്കെ പഴയകാലം തൊട്ട് മലയാള സിനിമയിലുള്ള ക്ലീഷേകളാണെന്ന് ഹാസ്യാത്മകമായി നിരീക്ഷിക്കുന്നവരുണ്ട്.

സിനിമാക്കാര്‍ ഇങ്ങനെ തന്നെ
സിനിമയിലെ ഒരു പതിവ് രീതിയാണു നല്ല വ്യക്തികളുടെയും സംഭവങ്ങളുടെയും കാര്യം വരുമ്പോള്‍ അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പതിച്ച് കൊടുക്കുക, അഴിമതിയും ഉഡായിപ്പും ഒക്കെ ഖദറിട്ട കോണ്‍ഗ്രസ്സുകാരുടെയും മറ്റും സ്ഥിരം സ്വഭാവമാണെന്ന് വരുത്തിത്തീര്‍ക്കുക എന്നത്.

കമ്മ്യൂണിസ്റ്റുകാരെല്ലാം നല്ലവര്‍
കമ്മ്യൂണിസ്റ്റുകാരെല്ലാം നന്മ മാത്രം കൈമുതലാക്കിയ എല്ലാം തികഞ്ഞ മാതൃകാ പൊതുപ്രവര്‍ത്തകരാണെന്നും ബാക്കിയെല്ലാവരും മോശക്കാരാണെന്നുമുള്ള പൊതുബോധങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതില്‍ ഇത്തരം സിനിമകള്‍ വഹിച്ച പങ്ക് കാണാതെ പോകാനാവില്ല. അത് തുറന്നു കാട്ടപ്പെടുമ്പോള്‍ മറുപടികള്‍ പൊങ്കാല രൂപത്തിലാവുന്നത് സ്വാഭാവികം മാത്രം എന്നേ ഞാനും കരുതുന്നുള്ളൂ.

ഞാന്‍ പറഞ്ഞത് ഇതാണ്
ഈ സിനിമ കണ്ട ഒരു പ്രേക്ഷകനെന്ന നിലയില്‍ എന്റെ ഫേസ്ബുക്ക് പോസ്റ്റ് പൃഥ്വിരാജിനോ മറ്റേതെങ്കിലും വ്യക്തിക്കോ എതിരെയല്ല, മറിച്ച് ഒരു യഥാര്‍ത്ഥ സംഭവകഥ എന്ന വ്യക്തമായ അവകാശവാദത്തോടെ കടന്നുവന്ന ഒരു സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തിനും പറ്റിയ ചില നോട്ടപ്പിശകുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ളത് മാത്രമായിരുന്നു എന്ന് ബല്‍റാം വിരുദ്ധ രാഷ്ട്രീയ തിമിരം ബാധിക്കാത്ത എന്നതൊരാള്‍ക്കും മനസ്സിലാക്കാവുന്നതേ ഉള്ളൂ.

മറുപടി ഇല്ലല്ലോ
പ്രത്യേകിച്ചും രാഷ്ട്രീയ കാലഗണനയുമൊക്കെയായി ബന്ധപ്പെട്ടത്. അതിനൊന്നും ഇപ്പോഴും വ്യക്തമായ ഒരു മറുപടിയും കിട്ടിയിട്ടില്ല. പൃഥ്വിരാജ് പറയുന്നത് പോലെ ഈ സിനിമ മൊയ്തീന്റെ പ്രണയത്തിനു തന്നെയാണു മുന്‍ഗണന നല്‍കിയിരിക്കുന്നത്. അതിലാര്‍ക്കും സംശയമോ എതിര്‍പ്പോ ഇല്ല. അതൊക്കെ സംവിധായകന്റെ സ്വാതന്ത്ര്യമാണുതാനും.

പറഞ്ഞത് അതല്ല
ഞാന്‍ പറഞ്ഞത് ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയിലെ മൊയ്തീന്റെ കാരക്റ്ററൈസേഷനു കൂടുതല്‍ സമയം നീക്കിവെക്കണമെന്നല്ല, നീക്കിവെച്ച സമയത്ത് കുറച്ചുകൂടി കൃത്യമായും വസ്തുനിഷ്ഠമായും മൊയ്തീനോട് നീതിപുലര്‍ത്തിക്കൊണ്ടും അത് ചെയ്യണമെന്ന് മാത്രമായിരുന്നു - ഇത്രയും പറഞ്ഞുകൊണ്ടാണ് വി ടി ബല്‍റാം തന്റെ പോസ്റ്റ് ചുരുക്കുന്നത്.












Click it and Unblock the Notifications