കടകംപള്ളിയെ അഭിനന്ദിച്ച് വിടി ബൽറാം; കൂട്ടത്തിൽ ഒരു 'കൊട്ടു'കൊടുക്കാനും മറന്നില്ല!
തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അഭിനന്ദിച്ച് വിടി ബൽറാം എംഎൽഎ. മഠാധിപതിക്ക് ഇരിക്കാനുള്ള സിംഹാസനം മാറ്റിയതിനാണ് വിടി ബൽറാമിന്റെ അഭിനന്ദനം. രാഷ്ട്രീയ നേതാക്കൾ ഇങ്ങനെ അൽപ്പം ആർജവത്തോടെ ഇടപെടാൻ തുടങ്ങിയാൽതീർക്കാവുന്നതേ ഉള്ളൂ മതത്തിന്റെയും വിശ്വാസത്തിന്റെയുമൊക്കെ പേര് പറഞ്ഞ് ഇത്തിൽ കണ്ണികളായി വിലസുന്ന ഇത്തരം ചൂഷക വർഗങ്ങളുടെ നെഗളിപ്പെന്ന് അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം പടിഞ്ഞാറെ കോട്ടയിലെ നവീകരിച്ച മിത്രാനന്ദപുരം തീർത്ഥകുളം ഉദ്ഘാടനത്തിനെത്തിയ കടകംപള്ളി സുരേന്ദ്രൻ വേദിയിൽ സ്വാമിക്കായി ഒരുക്കിയ സിംഹാസനമെടുത്ത് മാറ്റിയ വാർത്ത ചിത്രം സഹിതം കൊടുത്തിരുന്നു. ഇതിന് ശേഷം സോഷ്യൽ മീഡിയയിൽ ഫോട്ടോ വൈറലായി. മന്ത്രിക്ക് അഭിനന്ദന പ്രവാഹങ്ങളും വന്നു. ശൃംഗേരി മഠാധിപതി ശ്രീ ശ്രീ ഭാരതീ തീർത്ഥ സ്വാമികൾക്ക് വേണ്ടി യാണ് സംഘാടകർ വേദിയിൽ സിംഹാസനം ഒരുക്കിയത്.
ഏതോ കാലത്തെ "രാജകുടുംബ"ങ്ങളിലെ ഇപ്പോഴത്തെ അംഗങ്ങളെ കാണുമ്പോഴേക്കും കവാത്ത് മറന്ന് ഭയഭക്തിബഹുമാനത്തോടെ ഓച്ഛാനിച്ചു നിൽക്കുന്ന ശീലവും കൂട്ടത്തിൽ ഒഴിവാക്കപ്പെടേണ്ടതാണെന്നും വിടി ബൽറാം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. കടകമ്പള്ളിയൊക്കെ ആയതുകൊണ്ട് ഇനി സ്വാമിക്ക് സിംഹാസനം അങ്ങോട്ട് എടുത്തുകൊടുത്തതാണോ എന്നുമറിയില്ല. എന്റെ പ്രതികരണം ഈ ഫോട്ടോ സഹിതമുള്ള വാർത്തയെ അടിസ്ഥാനപ്പെടുത്തി മാത്രമാണെന്ന ഒരു 'തട്ടും' കൊടുത്താണ് വിടി ബൽറാം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.