എൻഡോസൾഫാൻ ദുരിതബാധിതർ സമരത്തിൽ, സർക്കാരിനെതിരെ വിടി ബൽറാം
പാലക്കാട്: സർക്കാരിൽ നിന്നുളള സഹായധനം ലഭിക്കാതെ സമരം ചെയ്യുന്ന കാസർക്കോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് വിടി ബൽറാം. എൻഡോസൾഫാൻ സെൽ യോഗം ചേർന്നിട്ട് പത്ത് മാസത്തോളമായെന്ന് വിടി ബൽറാം വ്യക്തമാക്കി. കോവിഡിൻ്റെ പേരിലാണ് യോഗം മുടങ്ങുന്നത് എന്നതാണ് ന്യായമെന്നും എന്നാൽ ഓൺലൈനായി യോഗം ചേരുന്നതിൽ എന്താണ് തടസ്സം എന്ന് മനസ്സിലാവുന്നില്ലെന്നും വിടി ബൽറാം പ്രതികരിച്ചു.
വിടി ബൽറാമിന്റെ പ്രതികരണം വായിക്കാം: കാസർക്കോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർ സമരത്തിലാണ്. കോവിഡ് കാലമായിട്ട് പോലും പ്രത്യക്ഷ സമരത്തിലേക്ക് അവരെ തള്ളിവിട്ടിരിക്കുന്നത് ഭരണാധികാരികളിൽ നിന്നുള്ള അവഗണനയും നീതി നിഷേധവുമാണ്. ദുരിതബാധിതർക്ക് മാസം തോറും സർക്കാരിൽ നിന്ന് ലഭിക്കേണ്ട സഹായധനം കഴിഞ്ഞ 3 മാസമായി ലഭിച്ചിട്ടില്ല. രണ്ടും മൂന്നും ദുരിതബാധിതർ ഒരു വീട്ടിൽ നിന്നുതന്നെയുള്ള പല കുടുംബങ്ങളുമുണ്ട്. അവർക്കൊക്കെ ഇത് നിലനിൽപ്പിൻ്റെ പ്രശ്നമായി മാറിയിരിക്കുകയാണ്.
ഇന്ന് കാസർക്കോട് കളക്ടറേറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയും ജില്ലയുടെ പല ഭാഗങ്ങളിലായി 'എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി'യും സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. യൂത്ത് കോൺഗ്രസിൻ്റെ 'യാചനാ സമര'ത്തിന് മുന്നോടിയായി ജില്ലാ കളക്ടറെ ഞാൻ ഫോണിൽ ബന്ധപ്പെട്ട് വിശദമായി സംസാരിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്നും സംസ്ഥാന സോഷ്യൽ സെക്യൂരിറ്റി മിഷനാണ് (KSSM) കാര്യങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം എന്നുമാണ് കളക്ടറുടെ നിലപാട്. ജില്ലയുടെ ചുമതലക്കാരനായ മന്ത്രി അധ്യക്ഷനായ എൻഡോസൾഫാൻ സെൽ യോഗം ചേർന്നിട്ട് പത്ത് മാസത്തോളമായി. ഇതാണ് ദുരിതബാധിതരുടെ പെൻഷൻ മുടങ്ങാനുള്ള പ്രധാന കാരണം. കോവിഡിൻ്റെ പേരിലാണത്രേ യോഗം ചേരാതിരിക്കുന്നത്. എന്നാൽ ഓൺലൈനായി യോഗം ചേരുന്നതിൽ എന്താണ് തടസ്സം എന്ന് മനസ്സിലാവുന്നില്ല.
ഏതായാലും സർക്കാർ സംവിധാനങ്ങളുടെ മെല്ലെപ്പോക്കും ഉദാസീനതയും കാരണം അങ്ങേയറ്റത്തെ പരിഗണനയർഹിക്കുന്ന ഒരു വിഭാഗം സാധാരണ മനുഷ്യരാണ് ദുരിതത്തിലായിരിക്കുന്നത്. എട്ട് വർഷം മുൻപ് നിശ്ചയിച്ച 1200, 2200 രൂപ നിരക്കിൽത്തന്നെയാണ് ഇപ്പോഴും എൻഡോസൾഫാൻ ദുരിതബാധിതർക്ക് പെൻഷൻ ലഭിക്കുന്നത്. ഇതിനോടകം മറ്റ് ക്ഷേമ പെൻഷനുകളുടെ കാര്യത്തിലുണ്ടായ പോലുള്ള കാലാനുസൃത വർദ്ധന ഇവർക്കുണ്ടായിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ കുറഞ്ഞത് 5000 രൂപയെങ്കിലുമായി പെൻഷൻ വർദ്ധിപ്പിക്കണമെന്നാണ് എൻഡോസൾഫാൻ ദുരിതബാധിതരുടെ ആവശ്യം. പകരം ഇപ്പോഴവർ അനുഭവിക്കുന്നതോ, ഉള്ള പെൻഷൻ പോലും ലഭിക്കാത്ത അവസ്ഥയും! 2019 ഫെബ്രുവരി 3ന് മുഖ്യമന്ത്രിയുമായി നടത്തിയ അനുരഞ്ജന ചർച്ചയിൽ എടുത്ത യോഗതീരുമാനങ്ങളിൽ പലതും ഇനിയും നടപ്പാക്കപ്പെട്ടിട്ടില്ല എന്ന് 'എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി' ക്കാർക്ക് പരാതിയുണ്ട്.

2017ൽ മെഡിക്കൽ ക്യാമ്പ് നടത്തി പട്ടികയിൽ നിന്ന് ഒഴിവാക്കിയിരിൽ 511 കുട്ടികളെ മാത്രം പട്ടികയിൽ തിരിച്ചുൾപ്പെടുത്തി. ബാക്കി 1031 പേരെക്കൂടി ഉൾപ്പെടുത്താനുണ്ട്. എന്നാൽ മാത്രമേ അവർക്ക് അർഹമായ അനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ. പ്രത്യേക മെഡിക്കൽ ക്യാമ്പ് വീണ്ടും നടത്താമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടിട്ടില്ല. സുപ്രീം കോടതി വിധി പ്രകാരം 6727 ദുരിതബാധിതർക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ലഭിക്കേണ്ടിയിരുന്നു. എന്നാൽ ഇതിൽ 3713 പേർക്ക് യാതൊരു വിധ ധനസഹായവും ഇതുവരെ ലഭിച്ചിട്ടില്ല. വായ്പ എഴുതിത്തള്ളുന്നതും കുറച്ചാളുകൾക്ക് മാത്രമേ ഉപകാരപ്പെട്ടിട്ടുള്ളൂ. 2013 ലെ സർക്കാർ ഉത്തരവനുസരിച്ച് മുഴുവൻ ദുരിതബാധിതർക്കും BPL ആനുകൂല്യങ്ങളും സൗജന്യ റേഷനും നൽകാൻ തീരുമാനിച്ചിരുന്നതും ഇപ്പോൾ നടപ്പാവുന്നില്ല. ഇത് പുനസ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.
ദുരിതബാധിതരുടെ പുനരധിവാസം ലക്ഷ്യം വച്ചുള്ള മോഡൽ വില്ലേജ് പദ്ധതിയും ആഘോഷപൂർവ്വമായ തറക്കല്ലിടലിനപ്പുറം എവിടെയുമെത്തിയിട്ടില്ല. ദുരിതബാധിതരുടെ ഈ നീറുന്ന പ്രശ്നങ്ങളൊക്കെ ചർച്ച ചെയ്യാനുള്ള എൻഡോസൾഫാൻ സെൽ യോഗമാണ് ഭരണാധികാരികളുടെ താത്പര്യക്കുറവ് മൂലം ചേരാതിരിക്കുന്നത്. കാസർക്കോടിന് വേറെയും നിരവധി പരാതികളുണ്ട്. വിദഗ്ദ ചികിത്സക്ക് മംഗലാപുരത്തെ അമിതമായി ആശ്രയിക്കേണ്ട അവസ്ഥ എൻഡോസൾഫാൻ ദുരിതബാധിതരേയും അലട്ടുന്നുണ്ട്. കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലും കാസർക്കോട് ജനറൽ ആശുപത്രിയിലും വിദഗ്ദ ഡോക്ടർമാരുടെ അഭാവം ഒരു വലിയ പ്രശ്നമാണ്. ഒരു ന്യൂറോളജിസ്റ്റിൻ്റെ സേവനം പോലും ജില്ലയിൽ ഒരുക്കി നൽകാൻ ആരോഗ്യ വകുപ്പിന് കഴിയുന്നില്ല. മുഖ്യമന്ത്രിയുടേയും മുൻ ആരോഗ്യ വകുപ്പ് മന്ത്രിയുടേയും ശ്രദ്ധയിൽ ഈ വിഷയം എത്രയോ തവണ വന്നതാണ്. എന്നിട്ടും നടപടിയുണ്ടാവുന്നില്ല.
ഏതാനും ദിവസം മുൻപ് പുതിയ ആരോഗ്യ മന്ത്രിയുമായി ഒരു ചാനൽ സംഘടിപ്പിച്ച ഫോൺ -ഇൻ പരിപാടിയിലും എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രതിനിധിയായ ഒരു വീട്ടമ്മ ഈ വിഷയം ഉന്നയിക്കുകയും പ്രശ്നം പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകുകയും ചെയ്യുന്നത് കണ്ടിരുന്നു. ഇനിയെങ്കിലും ആ ഉറപ്പ് പാലിക്കപ്പെടേണ്ടതുണ്ട്. യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച സർക്കാർ മെഡിക്കൽ കോളേജ് ഇനിയും പൂർണ്ണ പ്രവർത്തനസജ്ജമായിട്ടില്ല. യുഡിഎഫ് കാലത്ത് നബാർഡ് വഴി അനുവദിച്ച 58 കോടി രൂപയും കാസർക്കോട് പാക്കേജ് വഴി നൽകിയ 25 കോടിയും ഉപയോഗിച്ച് പൂർത്തിയാക്കിയ അക്കാദമിക് ബ്ലോക് മാത്രമാണ് മെഡിക്കൽ കോളേജിൽ ഇന്നുള്ള പ്രധാന സൗകര്യം. ഇതിന് പുറമേ ഒ.പി, ഐ പി സംവിധാനങ്ങൾ കൂടി അടിയന്തരമായി ഒരുക്കി ജനങ്ങൾക്ക് ഉപകാരപ്രദമാക്കേണ്ടതുണ്ട്. 120 കോടി രൂപയുടെ വികസന പ്രൊപ്പോസൽ കിഫ്ബിക്ക് മുമ്പാകെ പൊടിപിടിച്ച് കിടപ്പാണ്. ഇക്കഴിഞ്ഞ അഞ്ച് വർഷവും മെഡിക്കൽ കോളേജിന് പുതുതായി കാര്യമായ എന്തെങ്കിലും ഫണ്ടനുവദിച്ച് ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ സർക്കാരിന് കഴിഞ്ഞിട്ടില്ല എന്നത് ദൗർഭാഗ്യകരമാണ്. ഇതിനെതിരെയും വിവിധ സംഘടനകൾ സമരരംഗത്തേക്കിറങ്ങുകയാണ്.
നിലവിൽ കോവിഡ് ആശുപത്രി മാത്രമായിട്ടാണ് മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നത്. എന്നാലവിടെപ്പോലും ആവശ്യത്തിന് വെൻ്റിലേറ്ററുകളോ ഐസിയു കിടക്കകളോ സജ്ജമാക്കിയിട്ടില്ല. 600 ഓളം രോഗികൾക്കായി ടാറ്റ നിർമ്മിച്ചു നൽകിയ താത്ക്കാലികാശുപത്രിയിലും 150 ഓളം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാൻ കഴിയുന്നുള്ളൂ. കേരളത്തിൻ്റെ വടക്കേയറ്റമായതു കൊണ്ട് മാത്രം അർഹിക്കുന്ന പരിഗണനയും ശ്രദ്ധയും പലപ്പോഴും ലഭിക്കാതെ പോകുന്ന ഒരു ജില്ലയാണ് കാസർക്കോട്. കോവിഡിൻ്റെ പേരിൽ കർണ്ണാടകം അതിർത്തി അടക്കാൻ ശ്രമിച്ച അവസരത്തിൽ കാസർക്കോട്ടുകാർ അനുഭവിച്ച ദുരിതം നമുക്ക് മുന്നിലുണ്ട്. വികസന രംഗത്തെ പിന്നാക്കാവസ്ഥയോടൊപ്പം കേരളത്തിൻ്റെ പൊതു ശരാശരിയിൽ കൂടുതൽ തൊഴിലില്ലായ്മയും കാസർക്കോട് അനുഭവിക്കുന്നുണ്ട്. ആരോഗ്യരംഗത്തെങ്കിലും കാസർക്കോടിന് അർഹമായ സൗകര്യങ്ങൾ ഒരുക്കി നൽകുക എന്നത് സർക്കാരിൻ്റെ മുൻഗണനയാവേണ്ടതുണ്ട്. എൻഡോസൾഫാൻ ദുരിതബാധിതരടക്കമുള്ള സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതും.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications