വയനാട് ബഫര്‍ സോണ്‍: കരട് വിജ്ഞാപനത്തില്‍ ഭേദഗതി വേണം, മോദിക്ക് കത്തയച്ച് പിണറായി വിജയന്‍
തിരുവനന്തപുരം: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമായി 118.59 ചതുരശ്ര കി.മീറ്റർ സ്ഥലം പരിസ്ഥിതി ലോല മേഖലയാക്കുന്നതിനുള്ള (ഇക്കോ സെൻസിറ്റിവ് ) കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിൻ്റെ കരട് വിജ്ഞാപനം ഈ മേഖലയിൽ ജീവിക്കുന്ന ജനങ്ങളുടെ ന്യായമായ ആശങ്ക കണക്കിലെടുത്ത് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
സംസ്ഥാന സർക്കാർ 2020 ജനവരിയിൽ സമർപ്പിച്ച ഭേദഗതി ചെയ്ത ശുപാർശ പ്രകാരം 88.2 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതി ലോല മേഖലയായി വിജ്ഞാപനം ചെയ്യേണ്ടത്. എന്നാൽ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം 118.59 ചതുരശ്ര കിലോമീറ്ററാണ് ഉൾപ്പെടുത്തിയത്. പരിസ്ഥിതി ലോല മേഖലകൾ വിജ്ഞാപനം ചെയ്യുമ്പോൾ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നാണ് സംസ്ഥാനത്തിൻ്റെ നിലപാട്. അതു കണക്കിലെടുത്ത് തോൽപ്പെട്ടി, കാട്ടിക്കുളം, പനവല്ലി , കുറുക്കൻമൂല, ചാലിഗഡ, കാപ്പിസ്റ്റോർ, ചീയാമ്പം, മൂടക്കൊല്ലി, ചീരാൽ എന്നീ പ്രദേശങ്ങൾ ഒഴിവാക്കണം.
ജീവിക്കാൻ പ്രയാസപ്പെടുന്നവരാണ് ഈ മേഖലകളിൽ അധിവസിക്കുന്നതെന്ന് കൂടി കണക്കിലെടുത്ത് കരടു വിജ്ഞാപനത്തിൽ ആവശ്യമായ മാറ്റം വരുത്താൻ വനം - പരിസ്ഥിതി മന്ത്രാലയത്തോട് നിർദേശിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തം; ഫെബ്രുവരി 7 , 8 തീയതികളിൽ പ്രതികൂല കാലാവസ്ഥാ ഉണ്ടാവില്ലെന്ന് അറിയിപ്പ്