തെറ്റായ വിവരത്തോടെ ചിത്രം ഇനിയും പ്രചരിപ്പക്കല്ലേ; ആ ചിത്രത്തിലെ മൂന്ന് സഹോദരരും സുരക്ഷിതര്‍
കല്പറ്റ: വയനാട് മുണ്ടക്കൈയിലെ ഉരുൾപൊട്ടലിന്റെ ഞെട്ടലിൽ നിന്ന് ആരും മുക്തരായിട്ടില്ല. ജീവന് വേണ്ടി ഓടുന്ന മനുഷ്യരുടെയും ചെളിയിൽ പുതഞ്ഞ് ജീവൻ നഷ്ടമായ മനുഷ്യരുടെയും മുഖങ്ങൾ മനസ്സിൽ മായാതെ നിൽക്കുകയാണ്. ഉരുൾപൊട്ടലിന്റെ വിവിധ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അത്തരത്തിൽ പ്രചരിച്ച ഒരു ചിത്രമായിരുന്നു ചെളിയിൽ പുതഞ്ഞ് നിൽക്കുന്ന സഹോദരങ്ങളുടെ ഫ്രെയിം ചെയ്ത് ഫോട്ടോ. ദേശിയ മാധ്യമങ്ങളിലടക്കം ഈ ചിത്രം വന്നിരുന്നു. ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായി എന്ന നിലയിലായിരുന്നു.
എന്നാൽ മൂന്ന് പേരും സുരക്ഷിതരായി തന്നെ ഉണ്ട്. സുജിഷ നിവാസിൽ ധീരജിന്റെയും സഹോദരിമാരുടെയും ചിത്രമാണ് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടത്. എന്നാൽ ദുരന്തത്തിൽ ധീരജും സഹോദരിമാരും സുരക്ഷിതരാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ധീരജും അമ്മ സുമിഷയും മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഉള്ളത്. ധീരജിന്റെ സഹോദരിയുടെ വിവാഹത്തിന് എടുത്ത ചിത്രമാണ് മലവെള്ളപ്പാച്ചിലിൽ ചെളിയിൽ പുതഞ്ഞനിലിയിൽ ഇവരുടെ വീടിരുന്ന ഭാഗത്ത് കണ്ടെത്തിയത്.

പ്രദേശത്ത് മലവെള്ളം കൊണ്ടുപോകാത്ത ചുരുക്കം ചില വീടുകളിലൊന്നാണ് ധീരജിന്റേത് വീടനകത്ത് ഉള്ളതെല്ലാം വെള്ളം കൊണ്ടുപോയി പൂർണമായും ചെളിയും മണ്ണു കയറിയെങ്കിലും വീട് നശിച്ച് പോയിട്ടില്ല. സുമിഷയുടെ മൂത്തമകൾ ഭർതൃവീട്ടിലും ഇളയമകൾ തിരുവനന്തപുരത്ത് പഠിക്കുകയുമാണ്.
ഉരുൾപൊട്ടുന്ന വലിയ ശബ്ദം കേട്ട് ജീവനും കൊണ്ട് ഓടുന്നതിനിടയിൽ ധീരജിന്റെ ഫോൺ നിലത്ത് വീണ് കേടായിരുന്നു. ഇതോടെ ഇവരും ദുരന്തത്തിൽ ഉൾപ്പെട്ട് പോയെന്ന ആശങ്കയിലായിരുന്നു ബന്ധുക്കൾ. രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിലാണ് ഇവരുടെ വീട്ടിൽ ചെളിയിൽ പുതഞ്ഞ നിലയിലുള്ള ചിത്രം വൈറലായത്.
അതേ സമയം വയനാട് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ബെയ്ലി പാലം പൂർത്തിയാകുന്നതോടെ യന്ത്രങ്ങളടക്കം എത്തിച്ച് രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വയനാട്ടിൽ സർവകക്ഷി യോഗത്തിനും മന്ത്രിസഭാ യോഗത്തിനും ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാലിയാർ പുഴയിലും മൃതദേഹങ്ങൾക്കായി പരിശോധന നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
പുനരധിവാസം ഫലപ്രദമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാന ശ്രദ്ധരക്ഷാപ്രവർത്തനത്തിലാണ്. തത്ക്കാലം ആളുകളെ ക്യാമ്പിൽ താമസിപ്പിക്കും. പുനരധിവാസ പ്രക്രിയയ്ക്ക് ഫലപ്രദമായി നടപടി സ്വീകരിക്കും. ദുരിതാശ്വാസ ക്യാംപുകൾ തുടരും. വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ളവരുടെ സ്വകാര്യത സൂക്ഷിക്കാനും വിധം ക്യാംപുകളിൽ ക്രമീകരണം ഏർപ്പെടുത്തും.












Click it and Unblock the Notifications