Wayanad Landslide| വയനാട് ഉരുള്‍പൊട്ടല്‍: 'ഒരു കിലോമീറ്ററോളം പുഴ ഒഴുകുന്നത് റോഡിലൂടെ, സൈന്യം ഉടന്‍ എത്തണം'
കല്‍പ്പറ്റ: വയനാട് മേപ്പാടിയില്‍ ഉണ്ടായത് പറഞ്ഞ് അറിയിക്കാന്‍ കഴിയാത്ത തോതിലുള്ള ദുരന്തമാണെന്ന് ഐസി ബാലകൃഷ്ണന്‍ എം എല്‍ എ. നിരവധി ആളുകള്‍ മണ്ണിന് അടിയില്‍ അകപ്പെട്ടുവെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. എത്രത്തോളം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായെന്ന് പറയാന്‍ കഴിയാത്ത അവസ്ഥയാണ്. അപകടമുണ്ടായ സ്ഥലത്തേക്കുള്ള കണക്ടിവിറ്റി വലിയ പ്രശ്നമായിരിക്കുകയാണെന്നും മാനന്തവാടി എം എല്‍ എ വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കി.
ഒരി കിലോമീറ്ററോളം റോഡില്‍കൂടെയാണ് പുഴ കുലംകുത്തി ഒഴികിയിരിക്കുന്നത്. ഇതോടെ ആ ദുരത്തില്‍ റോഡ് ഇല്ലാതായിരിക്കുകയാണ്. ചൂരല്‍മല ഭാഗത്തേക്ക് പോകുന്ന ഒരു പാലമുണ്ട്. അത് മുഴുവനായി തകർന്നിരിക്കുകയാണ്. അതുകൊണ്ട് തന്നെ രക്ഷാപ്രവർത്തകർക്ക് വലിയ തോതില്‍ അങ്ങോട്ട് കടക്കാന്‍ സാധിക്കുന്നില്ല.

എയർ ആമ്പുലന്‍സ് ഉള്‍പ്പെടേയുള്ള സജ്ജീകരണങ്ങള്‍ ഉടനടി പ്രദേശത്ത് ലഭ്യമാക്കേണ്ടതുണ്ട്. സൈന്യത്തിന്റെ സഹായവും ഉടന്‍ തന്നെ ലഭിക്കേണ്ടതുണ്ട്. ചാലിയാർപ്പുഴയില്‍ നിന്നും മൂന്നോളം കുട്ടികളുടേത് ഉള്‍പ്പെടെ നിരവധിയാളുകളുടെ മൃതദേഹങ്ങള്‍ കിട്ടിയിട്ടുണ്ട്. എത്ര വലിയ അപകടമാണ് നടന്നതെന്ന് വ്യക്തമാക്കുന്നതാണ് ഇതെന്നും ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ പറയുന്നു.
2019 ല്‍ ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയില്‍ നിന്ന് രണ്ട് കിലോമീറ്ററോളം അപ്പുറത്ത് നില്‍ക്കുന്ന പ്രദേശമാണ് ഇത്. രക്ഷാപ്രവർത്തനം അതിവേഗത്തില്‍ തന്നെ നടക്കണം. അത് മാത്രമല്ല അപകടത്തില്‍ പരിക്കേറ്റവർക്കുള്ള ഏക ആശ്രയം എന്ന് പറയുന്നത് ബാംഗ്ലൂർ, മൈസൂർ ആശുപത്രികളാണ്. കുറ്റ്യാടി, താമരശ്ശേരി ചുരങ്ങള്‍ ബ്ലോക്കാണ്. തലശ്ശേരിയില്‍ നിന്നും വരുന്ന രണ്ട് ചുരങ്ങളും ഭീതിയിലാണ് നില്‍ക്കുന്നത്.
ചുരംവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതിനാല്‍ മികച്ച ചികിത്സ ലഭിക്കേണ്ട ആളുകളെ കർണാടകയിലേക്ക് മാറ്റേണ്ടി വരും. അല്ലെങ്കില്‍ അവരെ എയർ ആംബുലന്‍സ് വഴി കോഴിക്കോടേക്കോ അല്ലെങ്കില്‍ മികച്ച സൗകര്യമുള്ള മറ്റ് ആശുപത്രികളിലേക്കോ മാറ്റേണ്ടി വരും. അപകട വിവരം അറിയുമ്പോള്‍ ഞാന്‍ തൃശൂരായിരുന്നു. ഉടന്‍ തന്നെ പുറപ്പെട്ടു. ഇപ്പോള്‍ സംഭവ സ്ഥലത്ത് എത്താനായെന്നും എം എല്‍ എ കൂട്ടിച്ചേർത്തു.
അതേസമയം, ചൂരല്‍മല, മുണ്ടക്കൈ ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ സാധ്യമായ എല്ലാ രക്ഷാപ്രവർത്തനങ്ങളും അതിവേഗത്തില്‍ സാധ്യമാക്കുമെന്ന് മന്ത്രി ഒആർ കേളുവും വ്യക്തമാക്കി. വിവരം അറിഞ്ഞത് മുതല്‍ തന്നെ മുഖ്യമന്ത്രിയുമായി സംസാരിക്കുന്നുണ്ട്. സൈന്യത്തിന്റേയും വ്യോമസേനയുടേയും സഹായം തേടിയിട്ടുണ്ട്. സൈന്യം കോയമ്പത്തൂരില്‍ നിന്നുള്ള ഹെലികോപ്ടറുകള്‍ വയനാട്ടിലേക്ക് എത്തുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications