പലരും പോയി സാറെ.. ആദ്യ പൊട്ടലിന് ഒരു ഡാം പോലെ, രണ്ടാമത്തേതിന് എല്ലാം കൂടെയങ്ങ് പോയി; കണ്ണീരോടെ അലവിക്ക
മേപ്പാടി: മുണ്ടക്കൈ പള്ളിക്ക് മുന്നിലെ പ്രദേശത്ത് ജെസിബികള്‍ തിരച്ചില്‍ നടത്തുമ്പോള്‍ ദുരെ മാറി അലവി എല്ലാം സസൂക്ഷ്മം നോക്കുകയാണ്. ഇടക്ക് അടുത്തേക്ക് പോയി നോക്കി പരിചയക്കാരനായ ചെറുപ്പക്കാരനോട് എല്ലായിടത്തും നന്നായി നോക്കുന്നുണ്ടോ എന്ന് ചോദിക്കും. ഒരിടവും വിട്ടുപോകാതെ നോക്കാന്‍ തിരച്ചിലുകാരോട് പറയണം എന്ന് ആ ചെറുപ്പക്കാരനോട് നിർദേശം അദ്ദേഹം പുഞ്ചിരിമട്ടത്തെ തന്റെ വീട്ടിലേക്ക് നടക്കുകയാണ്.
തന്റെ കുടുംബക്കാരും പരിചയക്കാരുമായി നിരവധിയാളുകള്‍ മുണ്ടക്കൈ പള്ളിക്ക് സമീപം താമസിച്ചിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. പലരും പോയി സാറേ എന്ന് പറഞ്ഞ് തുടങ്ങിയ അദ്ദേഹം ഓരോരുത്തരുടേയും പേരുകള്‍ എണ്ണി, ഒരു വീട്ടില്‍ എത്രപേരുണ്ടായിരുന്നു, നേരത്തെ മരണപ്പെട്ടവർ ആരൊക്കെ എന്ന് തുടങ്ങി വീട് എവിടെയാണ് സ്ഥിതി ചെയ്തത് എന്നത് വരെ കൃത്യമായി ഓർത്തെടുക്കുന്നു. അതായത് പ്രദേശത്തെ കൈവെള്ളയില്‍ എന്നത് പോലെ അദ്ദേഹത്തിന് അറിയാം.

ആദ്യ ഉരുള്‍പ്പൊട്ടിയ സമയത്ത് വന്ന മരവും മറ്റുമൊക്കെ മുണ്ടക്കൈയിലെ സീതമ്മകുണ്ട് എന്ന ഭാഗത്ത് വന്ന് അടിഞ്ഞ് കൂടി ഒരു ഡാം പോലെ രൂപപ്പെട്ടുവെന്നാണ് അലവി പറയുന്നത്. രണ്ടാമതും ഉരുള്‍പൊട്ടിയതോടെ ആ മരവും പാറക്കല്ലും എല്ലാംകൂടെ വലിയൊരു ശബ്ദത്തോടെ പൊട്ടി താഴേക്ക് ഒഴുകയായിരുന്നു. ആ ഒഴുക്കിലാണ് ചൂരല്‍മല തകർന്നിട്ടുണ്ടാക.
ഉരുള്‍പൊട്ടിയതോടെ മുണ്ടക്കൈ ഭാഗത്ത് നിന്നുമുള്ള ബാക്കിയായവരില്‍ പലരും പുഞ്ചിരിമട്ടം ഭാഗത്തേക്ക് ഓടിയെത്തി. അവർ വന്ന് പറഞ്ഞപ്പോഴും താഴത്തെ അവസ്ഥ ഇത്ര ഭീകരമായിരിക്കുമെന്ന് അറിയില്ലായിരുന്നു. സമീപത്തുള്ള ഒരു റിസോർട്ടില്‍ ഞങ്ങള്‍ ഇരുന്നൂറോളം പേരാണ് ആ രാത്രിയും പകലും കഴിച്ചുകൂട്ടിയത്. പിന്നീട് രക്ഷാപ്രവർത്തകർ എത്തി താഴെ എത്തിച്ചു. വെള്ളം ഒഴുകി എത്തിയ ഒരു ഭാഗത്തേക്ക് ചൂണ്ടിക്കാട്ടിക്കൊണ്ട് അലവി പറഞ്ഞു "അവിടെയൊരു റിസോർട്ട് ഉണ്ടായിരുന്നു, ജോലിക്കാരായി നാല് ബംഗാളികളും. അവരെക്കുറിച്ചൊന്നും ഒരു വിവരവുമില്ല".

മേഖലയില്‍ രക്ഷാപ്രവർത്തനം നടത്തുന്ന സൈന്യവും വിവരം ശേഖരിക്കുന്നത് അലവിയില്‍ നിന്നാണ്. മലയാളം അറിയുന്ന സൈനികന്‍ അലവിയോട് ചോദ്യം ചോദിച്ച് അദ്ദേഹം പറയുന്ന കാര്യം ഹിന്ദിയില്‍ ഉയർന്ന ഉദ്യോഗസ്ഥന് തർജ്ജമ ചെയ്തുകൊടുക്കുന്നു. അലവി പറയുന്ന കാര്യങ്ങള്‍ മറ്റൊരു സൈനികന്‍ ശ്രദ്ധാപൂർവ്വം എഴുതിയെടുക്കുകയും ചെയ്യുന്നു. പ്രാദേശികമായിട്ടുള്ള ഒരുവ്യക്തിയില്‍ നിന്നും വിവരം ലഭിക്കുന്നത് ഏറെ സഹായകമാണെന്ന് ആർമി ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു.












Click it and Unblock the Notifications