രാഹുൽ ഗാന്ധിയും പ്രിയങ്കയും ഇന്ന് വയനാട്ടിലേക്കില്ല; യാത്ര റദ്ദാക്കിയത് മോശം കാലാവസ്ഥ ചൂണ്ടിക്കാട്ടി
വയനാട്: അപ്രതീക്ഷിത ഉരുൾപൊട്ടലിൽ നൂറുകണക്കിന് പേരുടെ ജീവൻ പൊലിഞ്ഞ വായനാട്ടിലേക്കുള്ള സന്ദർശനം മാറ്റി രാഹുൽ ഗാന്ധി. മുൻ വയനാട് എംപിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായി രാഹുൽ ഗാന്ധിക്കൊപ്പം സഹോദരി പ്രിയങ്ക ഗാന്ധിയും വയനാട്ടിലേക്ക് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. വയനാട്ടിലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ജനവിധി തേടുന്ന വ്യക്തി കൂടിയാണ് പ്രിയങ്ക.
ഇരുവരുടെയും സന്ദർശനം മാറ്റിയതായാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. രാഹുൽ തന്നെയാണ് താനും പ്രിയങ്കയും വയനാട്ടിലേക്ക് എത്തില്ലെന്ന് ട്വീറ്റിൽ അറിയിച്ചത്. കാലാവസ്ഥ മോശമായത് കാരണം യാത്ര ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചുവെന്നാണ് ഇതിന്റെ കാരണമായി രാഹുൽ ഗാന്ധി ട്വീറ്റിൽ ചൂണ്ടിക്കാണിക്കുന്നത്.

'ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ കാണാനും സ്ഥിതിഗതികൾ വിലയിരുത്താനും ഞാനും പ്രിയങ്കയും നാളെ വയനാട് സന്ദർശിക്കേണ്ടതായിരുന്നു. എന്നാൽ, ഇടതടവില്ലാതെ പെയ്യുന്ന മഴയും പ്രതികൂല കാലാവസ്ഥയും കാരണം ഞങ്ങൾക്ക് അവിടെ ഇറങ്ങാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചിരിക്കുകയാണ്' ചൊവ്വാഴ്‌ച രാത്രി പുറത്തുവിട്ട ട്വീറ്റിൽ രാഹുൽ വ്യക്തമാക്കി.
'എത്രയും വേഗം ഞങ്ങൾക്ക് അവിടെയെത്തുമെന്ന് വയനാട്ടിലെ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു. ഞങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിക്കുകയും ആവശ്യമായ എല്ലാ സഹായവും നൽകുകയും ചെയ്യുന്നുണ്ട്. ഈ വിഷമഘട്ടത്തിൽ മനസ് വയനാട്ടിലെ ജനങ്ങൾക്കൊപ്പമാണ്' എന്നും രാഹുൽ തന്റെ ട്വീറ്റിൽ പറഞ്ഞു.
നേരത്തെ ഇന്ന് ഉച്ചയോടെ രാഹുൽ മേപ്പാടിയിൽ എത്തുമെന്നാണ് അറിയിച്ചിരുന്നത്. തുടർന്ന് മേപ്പാടിയിലെ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, സെന്റ് ജോസഫ് യുപി സ്‌കൂള്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ രാഹുൽ ഗാന്ധി സന്ദർശിക്കുമെന്നാണ് അറിയിച്ചിരുന്നത്. ശേഷം വിംസ് ആശുപത്രിയിലെത്തി ചികിത്സയിൽ കഴിയുന്നവരെയും അദ്ദേഹം കാണുമെന്ന് അറിയിച്ചിരുന്നു.
അതേസമയം, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വയനാട് സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്നലെ രാത്രി കോഴിക്കോട്ടെ സർക്കാർ ഗസ്‌റ്റ് ഹൗസിൽ തങ്ങുന്ന ഗവർണർ ഇന്ന് ഉച്ചയോടെയാവും വയനാട്ടിൽ എത്തുക. ശേഷം വയനാട്ടിലെ ദുരന്ത ബാധിത മേഖലകളിൽ അദ്ദേഹം സന്ദർശനം നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. വൈകീട്ടോടെ കോഴിക്കോട് എയർപോർട്ടിൽ നിന്ന് കൊച്ചിയിലേക്ക് തിരിക്കുമെന്നാണ് സൂചന.
മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ എണ്ണം 135 ആയി ഉയർന്നുവെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുകൾ സൂചിപ്പിക്കുന്നത്. നൂറിലധികം പേരെ കാണാൻ ഇല്ലെന്നാണ് സൂചന. കൂടുതൽ പേർ ഇപ്പോഴും വിവിധ മേഖലകളിൽ കുടുങ്ങി കിടക്കുകയാണ്. ഇന്നലെ രാത്രി നിർത്തിവച്ച രക്ഷാപ്രവർത്തനം ഇന്ന് രാവിലെ ഏഴ് മണിയോടെ പുനഃരാരംഭിക്കും.












Click it and Unblock the Notifications