ഐഎന്‍എല്‍ അടിപിടിയിലേക്ക് നയിച്ച സംഭവങ്ങള്‍... കാസിം ഇരിക്കൂർ പ്രകോപിപ്പിച്ചത് ഇങ്ങനെ, ലക്ഷ്യമിട്ടത് മറ്റൊന്ന്
കൊച്ചി: ഐഎന്‍എല്‍ സെക്രട്ടേറിയറ്റ് യോഗത്തിനിടെയാണ് പ്രവര്‍ത്തകര്‍ രണ്ട് വിഭാഗങ്ങളായി ഏറ്റുമുട്ടിയത്. പെട്ടെന്നുള്ള പ്രകോപനം മാത്രമായിരുന്നില്ല ഈ പ്രശ്‌നത്തിന് കാരണം. നാളുകളായി വളര്‍ന്നുവന്ന പ്രശ്‌നങ്ങള്‍ ഒരു ഘട്ടത്തില്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയായിരുന്നു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ആണ് യോഗത്തില്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത് എന്നാണ് പുറത്ത് വരുന്ന വിവരം. കാസിം ഇരിക്കൂര്‍ ആണ് പ്രകോപനം സൃഷ്ടിച്ചത് എന്ന് സംസ്ഥാന പ്രസിഡന്റ് പ്രൊഫ എപി അബ്ദുള്‍ വഹാബ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഐഎന്‍എല്‍ യോഗത്തില്‍ സംഭവിച്ചതെന്ത്? പരിശോധിക്കാം...

മിനിട്‌സിൽ ചെയ്തത്
സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെ മിനിട്‌സില്‍ ഇല്ലാത്ത കാര്യങ്ങള്‍ ജനറല്‍ സെക്രട്ടറിയായ കാസിം ഇരിക്കൂര്‍ എഴുതി വച്ചു എന്നാണ് ആക്ഷേപം. ഇത് ചോദ്യം ചെയ്തതോടെയാണ് തര്‍ക്കം രൂക്ഷമായത്. ഒടുവില്‍ അത് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്കും നീളുകയായിരുന്നു.

സെക്രട്ടേറിയറ്റ് അംഗങ്ങളെ പുറത്താക്കാന്‍
രണ്ട് സെക്രട്ടേറിയറ്റ് അംഗങ്ങളെ പുറത്താക്കാന്‍ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു എന്ന് കാസിം ഇരിക്കൂര്‍ മിനിസ്ടില്‍ രേഖപ്പെടുത്തിയിരുന്നു എന്നാണ് പറയുന്നത്. അത്തരമൊരു തീരുമാനം യോഗത്തില്‍ സ്വീകരിച്ചിരുന്നില്ല. ഇത് പ്രസിഡന്റ് എപി അബ്ദുള്‍ വഹാബിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യപ്പെടുകയായിരുന്നു.

പിന്‍വലിച്ച് മാപ്പുപറയണം
എടുക്കാത്ത തീരുമാനം മിനിട്‌സില്‍ ഉള്‍പ്പെടുത്തിയ സംഭവത്തില്‍ കടുത്ത പ്രതിഷേധമാണ് യോഗത്തില്‍ ഉയര്‍ന്നത്. അത് പിന്‍വലിക്കുകയും കാസിം ഇരിക്കൂര്‍ മാപ്പ് പറയുകയും വേണം എന്നായി സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ആവശ്യം. എന്നാല്‍ കാസിം ഇരിക്കൂര്‍ ഇതിന് തയ്യാറാകാതെ വന്നതോടെ തര്‍ക്കം രൂക്ഷമായി.

കാസിം ഇരിക്കൂറിന്റെ ചോദ്യം ചെയ്യല്‍
പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയോട് കാസിം ഇരിക്കൂര്‍ മോശമായ രീതിയില്‍ പെരുമാറിയെന്ന ശക്തമായ ആരോപണവും ഉണ്ട്. സംസ്ഥാന സെക്രട്ടറി ഏത് പാര്‍ട്ടിക്കാരന്‍ ആണെന്നായിരുന്നു കാസിം ഇരിക്കൂറിന്റെ ചോദ്യം. ഐഎന്‍എലിനെതിരെയുള്ള പാര്‍ട്ടിയിലെ അംഗമാണ് സെക്രട്ടറി എന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു. ഇതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സ്ഥിതിയായി.

കൈയ്യാങ്കളി ഒഴിവാക്കാന്‍
കാസിം ഇരിക്കൂറിന്റെ നടപടികള്‍ യോഗത്തില്‍ കൈയ്യാങ്കളിയ്ക്ക് വഴിവയ്ക്കുമെന്ന സ്ഥിതി എത്തിയപ്പോള്‍ ആണ് സംസ്ഥാന പ്രസിഡന്റ് എപി അബ്ദുള്‍ വഹാബ് ഇടപെട്ടത്. സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ താന്‍ യോഗ നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു എന്നാണ് പിന്നീട് അബ്ദുള്‍ വഹാബ് പറഞ്ഞത്.

കൗണ്‍സില്‍ ചേരും... ഇരിക്കൂര്‍ പുറത്തോ?
ജൂലായ് 25 ന് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ചേരും എന്നും നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ പ്രവര്‍ത്തക സമിതി യോഗം നടക്കില്ലെന്ന് എപി അബ്ദുള്‍ വഹാബ് അറിയിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാന കൗണ്‍സിലിന്റെ അടിയന്തര യോഗം ചേരുകയും ഉചിതമായ തീരുമാനം കൈക്കൊള്ളുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

പാര്‍ട്ടിയെ തകര്‍ക്കുന്ന ചാരനോ?
ഐഎന്‍എലിനെ നശിപ്പിക്കാന്‍ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ നിന്നോ സംവിധാനങ്ങളില്‍ നിന്നോ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്തെങ്കിലും കൈപ്പറ്റിയിട്ടുണ്ടോ എന്ന സംശയവും എപി അബ്ദുള്‍ വഹാബ് ഉന്നയിച്ചിട്ടുണ്ട്. കാസിം ഇരിക്കൂറിനെ മാറ്റുന്നത് തന്നെ ആയിരിക്കും സംസ്ഥാന കൗണ്‍സിലിന്റെ പ്രധാന അജണ്ട. സെക്രട്ടേറിയറ്റ് യോഗം ഇങ്ങനെ ഒരു സംഘര്‍ഷത്തിലേക്ക് എത്തിച്ചത് കാസിം ഇരിക്കൂര്‍ ആണെന്നും അദ്ദേഹം പറഞ്ഞു.

പ്രവർത്തക സമിതിയ്ക്ക് വേണ്ടി
തിരഞ്ഞെടുപ്പിന് ശേഷം ഐഎൻഎൽ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നേരിട്ട് ചേർന്നിരുന്നില്ല. സെക്രട്ടേറിയറ്റ് യോഗം വിളിക്കണം എന്ന സംസ്ഥാന പ്രസിഡന്റിന്റെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു കഴിഞ്ഞ മാസം കോഴിക്കോട് പ്രവർത്തക സമിതി യോഗം ചേർന്നത്. സംസ്ഥാന സെക്രട്ടേറിയറ്റിൽ കാസിം ഇരിക്കൂറിന് പിന്തുണ കുറവാണ്. ഇത് മറികടക്കാൻ ആയിരുന്നു വീണ്ടും പ്രവർത്തക സമിതി യോഗം വിളിക്കാനുള്ള നീക്കവുമായി മുന്നോട്ട് വന്നത്. പ്രവർത്തക സമിതിയിൽ തീരുമാനങ്ങൾ കൈക്കൊണ്ട് പ്രസിഡന്റിന്റേയും മറ്റുള്ളവരുടേയും എതിർപ്പുകൾ മറികടക്കാം എന്നതായിരുന്നു കാസിം ഇരിക്കൂറിന്റെ ലക്ഷ്യമെന്നും ആരോപണമുണ്ട്.

കൊവിഡ് പ്രോട്ടോകള്‍
സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ചേരണം എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു കാസിം ഇരിക്കൂര്‍. എന്നാല്‍ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മതി പ്രവര്‍ത്തക സമിതിയോഗം എന്ന പ്രസിഡന്റിന്റെ നിലപാടിന് മുന്നില്‍ ഒടുവില്‍ കീഴടങ്ങുകയായിരുന്നു. എന്തായാലും ഇനി പ്രവര്‍ത്തക സമിതി ചേരില്ല. അടുത്തതായി ചേരുന്നത് സംസ്ഥാന കൗണ്‍സില്‍ തന്നെ ആയിരിക്കും. ഐഎന്‍എല്‍ പിളരുമോ അതോ കാസിം ഇരിക്കൂറിനെ പുറത്താക്കി സംഘടന മുന്നോട്ട് പോകുമോ എന്ന് കാത്തിരുന്ന് കാണാം.
പുതിയ മെയ്‌ക്കോവറില്‍ അന്ന രാജന്‍; താരത്തിന്റെ പുതിയ ലുക്ക് തമിഴ് ചിത്രത്തിന് വേണ്ടി












Click it and Unblock the Notifications