പ്രവർത്തിച്ചാല്‍ രണ്ട് വർഷം തടവ്; ഓഫീസും സ്വത്തും സീല്‍ ചെയ്യും: പിഎഫ്ഐ നിരോധനത്തില്‍ സംഭവിക്കുന്നത്
ദില്ലി: ഏവരും പ്രതീക്ഷിച്ചിരുന്നത് പോലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്നലെ അർധരാത്രിയോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരിക്കുകയാണ്. രാജ്യത്തിനകത്ത് നടത്തിയ വിവിധ ഭീകര പ്രവർത്തനങ്ങളിലെ സാന്നിധ്യം, അന്താരഷ്ട്ര തലത്തിലെ ഭീകരവാദ സംഘടനകളുമായുള്ള ബന്ധം തുടങ്ങിയവ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കേന്ദ്ര സർക്കാറിന്റെ നിരോധനം. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട എട്ട് സംഘടനകള്‍ക്കും നിരോധനമുണ്ട്.
ഇതോടെ ഈ സംഘടനയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഭാവി പ്രവർത്തനങ്ങള്‍ നിയമപരമായ നടപടിക്ക് വിധേയമാക്കപ്പെടുമെന്നാണ് നിയമവിദഗ്ധർ പറയുന്നത്. . ഇതോടെ സംഘടനകളിൽ തുടർന്ന് പ്രവര്‍ത്തിക്കുന്നവർക്കും സഹായങ്ങൾ നൽകുന്നവർക്കും രണ്ട് വർഷം വരെ തടവ് കിട്ടുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധിക്കപ്പെട്ടെങ്കിലും അവരുടെ ആശയപരമായ നിലനില്‍പ്പ് തുടരുകയും മറ്റേതെങ്കിലും സംഘടനയായി അവർ വീണ്ടും രൂപം കൊള്ളുകയും ചെയ്യുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. സി പി എം, മുസ്ലിം ലീഗ് കോണ്‍ഗ്രസ് നേതാക്കള്‍ ഇത് ചൂണ്ടിക്കാട്ടുന്നു. സിമിയുടെ നിരോധനം ഉള്‍പ്പടേയുള്ളവ ഉദാഹരിച്ചുകൊണ്ടാണ് ഇവരുടെ മറുപടി.

തീവ്രവാദ സംഘടനയായി മുദ്രകുത്തിക്കൊണ്ടല്ല, മറിച്ച് നിയമവിരുദ്ധമായ സംഘടനയെന്ന നിലയിലാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചിരിക്കുന്നതെന്നാണ് പ്രമുഖ അഭിഭാഷകന്‍ എംആർ അഭിലാഷ് വ്യക്തമാക്കുന്നത്. സെക്ഷന് 3 പ്രകാരമുള്ള യുഎപിഎ നോട്ടിഫിക്കേഷനാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. സെക്ഷന്‍ 35 പ്രകാരമാണ് തീവ്രവാദ സംഘടനായി പ്രഖ്യാപിക്കാന്‍ സാധിക്കുക.

സെക്ഷന് 3 പ്രകാരമുള്ള നോട്ടീസ് ആയതുകൊണ്ടാണ് 5 വർഷത്തേക്ക് നിജപ്പെടുത്തിയുള്ള നിരോധനം വന്നത്. തീവ്രവവാദ പ്രവർത്തനങ്ങളേക്കാള്‍ ഉപരി വ്യാപകമായിട്ടുള്ള അക്രമ പ്രവർത്തനങ്ങളാണ് ആദ്യകാരണമായി പറഞ്ഞിട്ടുള്ളതെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. കേരളത്തിലുള്‍പ്പടേയുള്ള രാഷ്ട്രീയ അതിക്രമങ്ങളും കൊലപാതകങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുവെന്നും എംആർ അഭിലാഷ് വ്യക്തമാക്കുന്നു.

മറ്റ് പേരുകളില്‍ പുതിയ സംഘടന വരുന്നതിനെ തടയാന്‍ സാധിക്കില്ല. അതുപോലെ പോപ്പുലർ ഫ്രണ്ടില്‍ നിലവിലുള്ളവർക്ക് മറ്റ് സംഘടനകളില്‍ പ്രവർത്തിക്കാന്‍ സാധിക്കും. പോപ്പുലർ ഫ്രണ്ട് അംഗമാണ് എന്നുള്ളതുകൊണ്ട് ശിക്ഷകിട്ടില്ല. അംഗത്വത്തോടൊപ്പം തന്നെ സംഘടന പ്രവർത്തനങ്ങളില്‍ സജീവമായി മുഴുകകുയം അക്രമപ്രവർത്തിന് കോപ്പ് കൂട്ടുകയും ചെയ്താല്‍ ശിക്ഷ ലഭിക്കും.

പോപ്പുലർ ഫ്രണ്ടിന്റെ ആശയങ്ങള്‍ വെച്ചുകൊണ്ട് മറ്റ് രാഷ്ട്രീയ സംഘടനകളില്‍ പ്രവർത്തിച്ചാല്‍ അവരുടെ ആശയങ്ങള്‍ അവിടേക്ക് പ്രചരിപ്പിക്കാന്‍ സാധിക്കും. സെക്ഷന്‍ 3 പ്രകാരമുള്ള നോട്ടിഫിക്കേഷന്‍ 30 ദിവസത്തിനുള്ളില്‍ യു എ പി എ പ്രകാരം സ്ഥാപിക്കപ്പെട്ടിട്ടുള്ള ട്രിബ്യൂണലിന്റെ പരിഗണനയ്ക്ക് വരേണ്ടതുണ്ട്. ട്രിബ്യൂണല്‍ പോപ്പുലർ ഫ്രണ്ടിനെക്കൂടി കേട്ടതിന് ശേഷം നിരോധനം കണ്‍ഫോം ചെയ്യുകയാണെങ്കില്‍ അഞ്ച് വർക്കാലം ഈ നിരോധനം തുടരുകയും ചെയ്യും.

സെക്ഷന്‍ 3 പ്രകാരമുള്ള നോട്ടീസ് പെട്ടെന്ന് പ്രാബല്യത്തില്‍ കൊണ്ടുവന്നതിനാല്‍ പോപ്പുലർ ഫ്രണ്ടിന്റെ എല്ലാ ഓഫീസുകളും സീല്‍ ചെയ്യപ്പെടുകയും ഭാരവാഹികള്‍ ചോദ്യം ചെയ്യപ്പെടുകയും ഉടമസ്ഥതിയിലുള്ള വസ്തുതകള്‍ സീല്‍ ചെയ്യപ്പെടുകയും ചെയ്യും. കൂടുതല്‍ തെളിവുകള്‍ കിട്ടിയാല്‍ ഭീകരവാദ സംഘടനായി പോപ്പുലർ ഫ്രണ്ടിനെ മാറ്റാന്‍ സാധിക്കുമെന്നും എം ആർ അഭിലാഷ് വ്യക്തമാക്കുന്നു.












Click it and Unblock the Notifications