കൈലുകുത്തലിന് ശേഷം ഇതാ മുഖ്യമന്ത്രി വക 'ഒക്കച്ചങ്ങാതി'! ഇത് രണ്ടാമത്... ഒക്കച്ചങ്ങാതിയുടെ അർത്ഥം?
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ ഉപയോഗിക്കുന്ന പല നാട്ടുഭാഷാ പ്രയോഗങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകാറുണ്ട്. അത്തരത്തില്‍ വീണ്ടും ഒരു പ്രയോഗം ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
'ഒക്കച്ചങ്ങാതിമാര്‍' എന്നതാണ് ആ വാക്ക്. ബിജെപിയുടെ സന്ദീപ് വാര്യര്‍ ഉന്നയിച്ച ആരോപണത്തെ പിന്തുണച്ച് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയതിനെ കുറിച്ച് പറയവേ ആണ് ഈ പ്രയോഗം. അപ്പോള്‍ തന്നെ എന്താണ് ഈ വാക്കിന്റെ അര്‍ത്ഥം എന്നുള്ള അന്വേഷണവും ആളുകള്‍ തുടങ്ങിയിരുന്നു.

ഒക്കച്ചങ്ങാതി
കല്യാണദിവസം കല്യാണച്ചെറുക്കന്റെ കൂട്ടുകാരന്റെ സ്ഥാനം ഏറ്റെടുക്കുന്ന ആളെ ആണ് 'ഒക്കച്ചങ്ഹാതി' എന്ന് വിശേഷിപ്പിക്കുന്നത്. വടക്കന്‍ കേരളത്തിലാണ് ഈ വാക്ക് പ്രയോഗത്തിലുള്ളത്. പ്രത്യേകിച്ചും തലശ്ശേരി, പാനൂര്‍ മേഖലകളില്‍ ആണ് ഇത് പ്രചാരത്തിലുള്ളത്.

ഒപ്പം തന്നെ കാണും
കല്യാണച്ചെക്കന്റെ കൂടെ തന്നെ കാണും 'ഒക്കച്ചങ്ങാതിയും'. കല്യാണ ചെറുക്കനെ ഒരുക്കുന്നത് മുതല്‍ കൂടെ നിന്ന് ധൈര്യം പകര്‍ന്നുനല്‍കേണ്ടത് വരെ ഒക്കച്ചങ്ങാതിയുടെ കടമയാണ്.
ഇതെല്ലാം ചേര്‍ത്തുവച്ച് തന്നെയാണ് പിണറായി വിജയന്‍ മുസ്ലീം ലീഗിനേയും ബിജെപിയേയും ചേര്‍ത്ത് പരിഹസിക്കാന്‍ ആ വാക്ക് ഉപയോഗിച്ചത്.

ഇത് രണ്ടാം തവണ
മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വാക്ക് തന്റെ വാര്‍ത്താ സമ്മേളനത്തില്‍ ഉപയോഗിക്കുന്നത് ആദ്യമായിട്ടല്ല. 2018 നവംബറില്‍ ശബരിമല വിവാദം കത്തി നിന്ന സമയത്തും ഇതേ വാക്കുപയോഗിച്ചിട്ടുണ്ട്. അന്ന് കോണ്‍ഗ്രസ്സുകാരെ ആയിരുന്നു ബിജെപിയുടെ ഒക്കച്ചങ്ങാതിമാര്‍ എന്ന് പിണറായി വിജയന്‍ വിശേഷിപ്പിച്ചത്.

കയിലുകുത്തല്‍
ഇതിന് മുമ്പ് പിണറായി വിജയന്റെ മറ്റൊരു നാട്ടുഭാഷാ പ്രയോഗവും ഹിറ്റ് ആയിരുന്നു. കയിലുകുത്തുക എന്നതായിരുന്നു അത്. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനങ്ങള്‍ പ്രതിച്ഛായാനിര്‍മിതിയുടെ ഭാഗമാണോ, ഇതിന് പിന്നില്‍ വല്ല പിആര്‍ ഏജന്‍സിയും ഉണ്ടോ എന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോള്‍ ആയിരുന്നു ആ പ്രയോഗം.

നിങ്ങളും ഞാനും
''അതു ശരി. നിങ്ങള്‍ കുറച്ചുകാലമായല്ലോ ഈ കയിലും കുത്തി നടക്കുന്നത്. ഞാനും കുറച്ചുകാലമായി ഈ കയിലും
കുത്തി നില്‍ക്കുന്നുണ്ട്. നമ്മള്‍ തമ്മില്‍ ആദ്യമായി കാണുകയല്ല. കുറേക്കാലമായി കണ്ടു കൊണ്ടിരിക്കുന്നു
ണ്ടല്ലോ. നമ്മള്‍ തമ്മില്‍ എങ്ങനെയാണ് സംസാരിക്കേണ്ടത് എന്നതിന് മറ്റാരുടെയെങ്കിലും ഉപദേശം തേടി മറുപടി പറയുക എന്ന ശീലമാണ് എനിക്ക് ഉള്ളത് എന്ന്, അത് സാമാന്യ ബുദ്ധിയുള്ള ഒരാളും പറയില്ല കെട്ടോ. നിങ്ങള്‍ ഒരുപാട് ചോദ്യം ചോദിക്കുന്നില്ലേ. ഞാന്‍ ആ പിആര്‍ ഏജന്‍സിയെ ബന്ധപ്പെട്ടാണോ ഉത്തരം പറയുന്നത്? - ഇതായിരുന്നു അന്നത്തെ ഉത്തരം

ബിജെപിയുടെ ഒക്കച്ചങ്ങാതിമാര്‍
ഫയലിലെ ഒപ്പ് സംബന്ധിച്ച് ബിജെപി ഉന്നയിച്ച ആരോപണം അവര്‍ക്ക് അറിയാഞ്ഞിട്ടാകും എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പക്ഷേ, കുഞ്ഞാലിക്കുട്ടിയെ പോലെ ഒരാള്‍ക്ക് അത് അറിയാതിരിക്കാന്‍ വഴിയില്ല. ബിജെപി പറഞ്ഞ കാര്യം കോണ്‍ഗ്രസ്സിനേക്കാള്‍ വാശിയോടെ മുസ്ലീം ലീഗ് ഏറ്റെടുക്കുകയാണെന്നും ബിജെപിയുടെ ഒക്കച്ചങ്ങാതിമാരായി ലീഗ് മാറിയിട്ടുണ്ട് എന്നും ആയിരുന്നു പിണറായി വിജയന്‍ പറഞ്ഞത്.












Click it and Unblock the Notifications