സ്വത്ത് എഴുതിവെച്ചെന്ന് പറഞ്ഞാൽ പോര; ആ രേഖയെവിടെ? സജി ചെറിയാനെതിരെ യൂത്ത് കോൺഗ്രസ്
കൊച്ചി; ഭരണഘടന വിരുദ്ധ പരാമർശത്തിന്റെ പേരിൽ സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ അദ്ദേഹത്തിൻറ സ്വത്ത് സംബന്ധിച്ച വിവാദം വീണ്ടും ചർച്ചയാക്കി യൂത്ത് കോൺഗ്രസ്. നേരത്തെ കെ റെയിൽ കല്ലിടലുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ തൻറെ വീടും സ്വത്തും പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് എഴുതിവെച്ചെന്ന് സജി ചെറിയാൻ പറഞ്ഞിരുന്നു.മന്ത്രി സ്ഥാനം രാജിവെച്ചപ്പോൾ സജി ചെറിയാൻ ജനങ്ങൾക്ക് വേണ്ടി ജീവിച്ച നേതാവാണെന്ന് ഇക്കാര്യങ്ങൾ ഉൾപ്പെടെ വിവരിച്ച് കൊണ്ടായിരുന്നു സി പി എം സൈബർ ഗ്രൂപ്പുകൾ പ്രതിരോധം തീർത്തത്. എന്നാൽ സ്വത്തുക്കൾ നൽകുമെന്നതിന് എന്ത് തെളിവാണ് ഉള്ളത് എന്നാണ് ഇപ്പോൾ യൂത്ത് കോൺഗ്രസ് ചോദിക്കുന്നത്.

സജി ചെറിയാന്റെ വസതി സംരക്ഷിക്കാൻ കെ റെയിലിന്റെ മാപ്പിൽ മാറ്റം വരുത്തിയെന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ആരോപണത്തിന് മറുപടി പറയവേയായിരുന്നു സജി ചെറിയാൻ തന്റെ സ്വത്തുക്കളെ കുറിച്ച് പറഞ്ഞത്. വീടടക്കം തനിക്ക് 5 കോടതി രൂപയുടെ സ്വത്ത് ഉണ്ടെന്നും തന്റെ മരണ ശേഷം കരുണ പെയിൻ ആമ്‍റ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് നൽകുമെന്ന് നേരത്തേ പ്രഖ്യാപിച്ചതാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.ഇതോടെ സജി ചെറിയാൻ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ സത്യവാങ്മൂലത്തിൽ 32 ലക്ഷം എന്നാണ് പറഞ്ഞിരുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ വിജിലൻസ്, തെരഞ്ഞെടുപ്പ് കമ്മീഷൻ, ലോകായുക്ത എന്നിവർക്ക് പരാതി നൽകിയത്.

ഇപ്പോഴിതാ സ്വത്തുക്കൾ കരുണ സൊസൈറ്റിക്ക് നൽകുമെന്ന് സജി ചെറിയാൻ പറയുന്നതല്ലാതെ ഇക്കാര്യം തെളിയിക്കാനുള്ള രേഖകൾ ഒന്നും അദ്ദേഹം പുറത്തു വിട്ടിട്ടില്ലെന്നാണ് യൂത്ത് കോൺഗ്രസ് വിമർശനം. ഇത് സംബന്ധിച്ച് ബിനു ചുള്ളിയിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം-സജി ചെറിയാൻ സഖാവിന്റെ വിശാലമനസ്കതയെ കുറിച്ചും മനുഷ്യത്വത്തെ കുറിച്ചും ഉള്ള വാഴ്ത്തു പാട്ടുകളാണ് ചുറ്റും. ഈ പുകഴ്ത്തൽ സന്ദേശങ്ങളിൽ എല്ലാം പറയുന്നത് തന്റെ കാലശേഷം തന്റെ വീടും സ്വത്തുക്കളും കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റിക്കായി മന്ത്രി, സോറി മുൻ മന്ത്രി എഴുതി വച്ചു എന്നുള്ളതാണ്. പ്രിയപ്പെട്ട സഖാക്കളേ ഇങ്ങനെ കരുണ സൊസൈറ്റിക്കായി സജി ചെറിയാൻ വീടും സ്ഥലവും എഴുതി വച്ചു എന്നതിന് എന്താണ് തെളിവ് ?

ഇങ്ങനെ എഴുതി വച്ച രേഖ ഏതെങ്കിലും രജിസ്ട്രാർ ഓഫീസുകളിൽ രജിസ്ട്രർ ചെയ്തിട്ടുണ്ടോ ?ഉണ്ടെങ്കിൽ ആയതിന്റെ തെളിവ് പുറത്തു വിടുമോ ?അതല്ല വിൽപ്പത്രമായാണോ എഴുതി വച്ചിട്ടുള്ളത് ? ആണെങ്കിൽ ഈ വിൽപത്രം രജിസ്റ്റർ ചെയ്തിട്ടുണ്ടോ ? ഇല്ലെങ്കിൽ ഈ വിൽപത്രത്തിന്റെ പകർപ്പെങ്കിലും ലഭ്യമാണോ ?സജി ചെറിയാൻ തന്റെ സ്വത്തുക്കൾ തന്റെ കാലശേഷം കരുണ സൊസൈറ്റിക്ക് എഴുതി വച്ചിട്ടുണ്ടെങ്കിൽ അത് തീർച്ചയായും മാതൃകാപരം തന്നെയാണ്. പക്ഷേ വെറുതെ ഉള്ള പറച്ചിലുകൾക്കപ്പുറം ഈ കാര്യം രേഖകളുടെ പിൻബലത്തോടെ ജനങ്ങളെ ബോധ്യപ്പെടുത്തണം എന്നാണ് ആവശ്യപ്പെടുന്നത്. ആയതിനാൽ ഇതുമായി ബന്ധപ്പെട്ട തെളിവുകൾ അദ്ദേഹമോ അദ്ദേഹത്തെ വാഴ്ത്തിപ്പാടുന്ന സഖാക്കൾ ആരെങ്കിലുമോ പുറത്തു വിടണം എന്ന് അഭ്യർഥിക്കുകയാണ്. എല്ലാത്തിനും ഒരു ക്ലാരിറ്റി വേണമല്ലോ .

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 32 ലക്ഷത്തിന്റെ മതിപ്പുവില മാത്രമുണ്ടായിരുന്ന സ്വത്തുക്കൾ എട്ടു മാസം കൊണ്ട് 5 കോടി രൂപ മൂല്യമുള്ളതായി എങ്ങിനെ ഉയർന്നു എന്ന ചോദ്യത്തിന് ഇതുവരെയായും സജിസഖാവിൽ നിന്ന് ഒരു ഉത്തരം കിട്ടിയിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ വിജിലൻസ് അടയിരിപ്പ് തുടരുകയുമാണ്. അതുകൊണ്ട് കൂടിയാണ് ഈ കാര്യങ്ങളിലെല്ലാം മുൻ മന്ത്രിയിൽ നിന്നും അദ്ദേഹത്തിന്റെ അനുചരൻമാരിൽ നിന്നും വസ്തുനിഷ്ഠമായ ഒരു മറുപടി ആവശ്യപ്പെടുന്നത്.
'കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതാണോ';എന്തൊരു അഴക്..അനുശ്രീയുടെ വൈറൽ ചിത്രങ്ങൾ












Click it and Unblock the Notifications