ഖുർആൻ പാക്കറ്റുകളിലോ ഈന്തപ്പഴക്കുരുവിലോ വന്ന സ്വർണ്ണം എവിടെ? ആരാണ് അയച്ചത്? ചോദ്യങ്ങളുമായി ജലീൽ
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് സംസ്ഥാന രാഷ്ട്രീയത്തിൽ ചെറിയ കോലാഹലങ്ങളൊന്നുമല്ല ഉണ്ടാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വിവാദം കെട്ടടങ്ങിയെങ്കിലും സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ പുസ്തകം പുറത്ത് വന്നതിന് പിന്നാലെ വീണ്ടും ഈ വിഷയം സജീവ ചർച്ചയായിരിക്കുന്നു.
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വളരെ ലളിതമായ പല ചോദ്യങ്ങൾക്കും ഇനിയും ഉത്തരം കിട്ടിയിട്ടില്ല. കേരളത്തിലേക്ക് കടത്തിയ സ്വർണം എവിടെ നിന്ന് ആർക്ക് വേണ്ടി വന്നു എന്നുളളതാണ് ഇടത് അനുകൂലികൾ അടക്കമുളളവർ ചോദിക്കുന്ന ചോദ്യം.
കെടി ജലീലിന്റെ വാക്കുകൾ: ' സ്വർണ്ണക്കാറിൽ ഒരു യാത്ര! കേരളത്തിലെ വാർത്താ മാധ്യമങ്ങൾ ഒരുമിച്ച് ഉയർത്തിക്കൊണ്ടു വന്നതാണ് തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിനെ മറയാക്കിയുള്ള "സ്വർണക്കള്ളക്കടത്ത്". അതിൻ്റെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്ന് ജനങ്ങളോട് പറയേണ്ട ചുമതല മലയാള അച്ചടി-ദൃശ്യ മാധ്യമങ്ങൾക്കുണ്ട്. നയതന്ത്ര ബാഗേജിലോ ഖുർആൻ പാക്കറ്റുകളിലോ ഈന്തപ്പഴക്കുരുവിലോ വന്ന സ്വർണ്ണം എവിടെ? അതാരാണ് അയച്ചത്? ആർക്കു വേണ്ടിയാണ് കൊണ്ടു വന്നത്? ജനം ടിവിയുടെ അനിൽ നമ്പ്യാർ കോൺസുലേറ്റ് ജീവനക്കാരിക്ക് വിളിച്ച ടെലഫോൺ കോളിൻ്റെ ഉദ്ദേശമെന്തായിരുന്നു?
നിർണായക ഘട്ടത്തിലെ ആ വിളിയെക്കുറിച്ച് ആരും എന്തേ ചികഞ്ഞില്ല? ഈ ചോദ്യങ്ങൾ ചോദിക്കാനോ ഉത്തരം പറയിക്കാനോ ചാനൽ അഭിമുഖ കേസരികൾക്ക് കഴിയാതെ പോയത് ആരെ വെള്ള പൂശാനാണ്? ഇല്ലാക്കഥകൾ എഴുന്നള്ളിച്ച് യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് തലയൂരാനുള്ള ശ്രമം വിലപ്പോവില്ല. അഞ്ചോളം അന്വേഷണ ഏജൻസികൾ രണ്ട് കൊല്ലം അന്വേഷിച്ചിട്ടും ഇരുട്ടിൽ തപ്പൽ തുടരുന്നുവെങ്കിൽ എന്താണ് അതിനർത്ഥം? പച്ചനുണകൾ സത്യമാക്കാൻ ലോകത്ത് ആര് വിചാരിച്ചാലും കഴിയില്ല.
റംസാൻ കിറ്റുകളുടെയും വിശുദ്ധ ഖുർആൻ കോപ്പികൾ വിതരണം ചെയ്യാൻ ഏൽപ്പിച്ചതിൻ്റെയും പേരിൽ എനിക്ക് കുരുക്ക് മുറുക്കിയ വീരശൂരൻമാർ എവിടെ? കയ്യും മനസ്സും ശുദ്ധമാണെങ്കിൽ ഒരു തമ്പുരാനെയും പേടിക്കേണ്ട കാര്യമില്ല.സ്വർണ്ണക്കടത്തിൽ നിന്ന് സ്പിംഗ്ളറിലേക്കും കെ റെയിലിലേക്കും കെ ഫോണിലേക്കും ചർച്ച വഴിതിരിച്ച് വിടാനുള്ള ശ്രമം ആരെ രക്ഷപ്പെടുത്താനാണ്?
കേരള വികസനം ലക്ഷ്യമാക്കിയുള്ള ഏറ്റവും വലിയ പ്രൊജക്ടാണ് ദേശീയ പാതയുടെ വികസനം. ആയിരക്കണക്കിന് കോടികൾ ചെലവിട്ടാണ് കേരളത്തിൻ്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഭൂമി സർക്കാർ ഏറ്റെടുത്ത് നേഷണൽ ഹൈവേക്ക് കൈമാറിയത്.
നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നു. എത്ര രൂപയാണ് ഭൂമിക്കും വസ്തുവിനും പണം കിട്ടിയ സ്ഥല ഉടമകൾ പദ്ധതി യാഥാർത്ഥ്യമാക്കിയ ഒന്നാം പിണറായി സർക്കാരിന് കമ്മീഷൻ വകയിൽ നൽകിയത്? നേഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ എത്ര കോടിയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാരിന് കമ്മീഷൻ സമ്മാനിച്ചത്? ഒരിക്കലും നടക്കുകയില്ലെന്ന് കട്ടായം പറഞ്ഞ ഗെയ്ൽ വാതക പൈപ്പ് ലൈൻ യാഥാർത്ഥ്യമാക്കിയതിൻ്റെ പേരിൽ ഇന്ത്യൻ പ്രധാനമന്ത്രി എത്ര കോടിയാണ് കേരളത്തിൻ്റെ മുഖ്യമന്ത്രിക്ക് കമ്മീഷൻ പോക്കറ്റിലിട്ടു കൊടുത്തത്?
ഇടമൺ കൊച്ചി പവർ ഹൈവേ സാക്ഷാത്കരിച്ച ഒന്നാം പിണറായി ഗവൺമെൻ്റിന് എത്ര കോടിയാണ് ബന്ധപ്പെട്ടവർ കമ്മീഷൻ എത്തിച്ചത്? കമ്മീഷൻ്റെ കണക്ക് പറയുന്നവർ ഇതുകൂടി ഒന്നന്വേഷിക്കുന്നത് നന്നാകും. കേരളത്തിൻ്റെ വികസന പദ്ധതികൾ കമ്മീഷൻ അടിക്കാൻ വേണ്ടിയാണെന്ന് പ്രചരിപ്പിക്കുന്നവരെ കുറ്റം പറയാനാവില്ല. ഒരു ബിരിയാണിപ്പാക്കറ്റോ കടലാസോ പെൻസിലോ താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് വാങ്ങുമ്പോൾ കമ്മീഷൻ അടിക്കുന്ന ശീലക്കാർ തന്നെപ്പോലെയാണ് മറ്റുള്ളവരുമെന്ന് കരുതുന്നതിൽ തെറ്റില്ല.
നോക്കൂ സുന്ദരമായ പൂന്തോട്ടം, ചെടികള്‍ക്കിടയില്‍ അതാ ഒരു കാവല്‍ നായ; 11 സെക്കന്‍ഡില്‍ കണ്ടെത്തണം
അത് അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന കപട ബുദ്ധിജീവികളുടെയും വലതുപക്ഷ മാധ്യമങ്ങളുടെയും സ്ഥിതിയാണ് ദയനീയം. പെരുംനുണകൾ എഴുന്നള്ളിച്ച് കേരളത്തിൻ്റെ ഭാവി വികസനം തകർക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. കുരക്കേണ്ടവർക്ക് കുരക്കാം. കേരളത്തിൻ്റെ വികസനരഥം മുന്നോട്ടു തന്നെ ഗമിക്കും. കാരണം, കേരളത്തിൻ്റെ മുഖ്യമന്ത്രി പിണറായി വിജയനാണ്. കേരളം ഭരിക്കുന്നത് ഇടതുപക്ഷ സർക്കാരാണ്'.