സുബ്ഹാനി ഹാജ എന്ന നിഗൂഢ മനുഷ്യന്‍; കേരളത്തില്‍ നിന്ന് ഐസിസ് ഭീകരഗ്രൂപ്പുകളിലേക്കുള്ള അസാധാരണ യാത്ര
കൊച്ചി: വിദേശത്തെ ഐസിസിന്റെ ഭീകരവാദ ഗ്രൂപ്പുകളില്‍ ചേര്‍ന്ന് ഇന്ത്യയുടെ സൗഹൃദ രാജ്യങ്ങളുമായി യുദ്ധം ചെയ്ത കേസില്‍ മലയാളി ഭീകരന്‍ സുബ്ഹാനി മൊയ്തീന്‍ ഹാജ കുറ്റക്കാരനാണെന്ന് എന്‍ഐഎ കോടതി കണ്ടെത്തി. ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴ അടക്കാനുമാണ് കൊച്ചി എന്‍ഐഎ കോടതി ശിക്ഷ വിധിച്ചത്. ഐസിസിന് വേണ്ടി യുദ്ധം ചെയ്യാന്‍ വിദേശത്ത് പോയ ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ ഏക വ്യക്തി സുബ്ഹാനി മാത്രമാണ്. ഇത്തരം കേസില്‍ രാജ്യത്ത് ആദ്യത്തെ വിധിയാണ് വന്നിരിക്കുന്നത്. കേസില്‍ കോടതി വ്.ക്തമായ നിരീക്ഷണം നടത്തിയതിന് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. ഇയാള്‍ ഇറാഖില്‍ എത്തിയ യാത്രകളെ കുറിച്ചും കോടതി വ്യക്തമായി നിരീക്ഷിച്ചു.
അസാധരണമായ യാത്ര
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തിലെത്തിയ ഒരു തമിഴ് വ്യാപാര കുടുംബത്തില്‍ നിന്നുള്ള യുവാവിന്റെ അസാധാരണ യാത്ര കോടതി വ്യക്തമായി നിരീക്ഷിച്ചു. അമിതമായി മതത്തില്‍ ആകൃഷ്ടനായ സുബ്ഹാനി ഐസിസുമായി അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നത്. ഇറാഖുമായി ആഴത്തിലുള്ള ബന്ധം വയ്ക്കണമെന്നും അവിടെ വിവാഹത്തിലൂടെ ബന്ധുക്കളുണ്ടാകുമെന്ന് സുബ്ഹാനി പ്രതീക്ഷിച്ചിരുന്നു.
എന്‍ഐഎ പറയുന്നത്
എന്‍ഐഎയുടെ റിപ്പോര്‍ട്ട് പ്രകാരം ചെന്നൈയില്‍ താമസിച്ചിരുന്ന സുബ്ഹാനി 2015ലാണ് ഇറാക്കിലെ മൊസൂളില്‍ എത്തിയത്. ഇസ്താബൂള്‍ വഴി അവിടേക്ക് എത്തിയ ഇയാള്‍ ഐസിസില്‍ ചേര്‍ന്ന് സിറിയയിലും ഇറാക്കിലും യുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. അവിടെ നിന്ന് ഇയാള്‍ക്ക് 25 ദിവസത്തെ മത പരിശീലനവും 21 ദിവസത്തെ ആയുധ പരിശീലനവും ലഭിച്ചെന്ന് എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആയുധ പരിശീലനം
ആയുധ പരിശീലനത്തില്‍ പ്രധാനമായും ഓട്ടോമാറ്റിക്ക് റൈഫിളുകളുടെ പൊളിച്ചുമാറ്റുന്നതും സംയോജിപ്പിക്കുന്നതിനെ കുറിച്ചായിരുന്നു സുബ്ഹാനി പഠിച്ചത്. ശാരീരിക പരിശീലനത്തിന്റെ ഭാഗമായി സുബ്ഹാനി വ്യായാമം ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ പരിശീലനത്തിനിടെ കാലിന് മാകമായ പരിക്കേറ്റ് സുബ്ഹാനി തളര്‍ന്നു വീഴുകയായിരുന്നു. ഇതിന് പിന്നാലെ അവിടെയുള്ള പരിശീലകര്‍ സജീവമായ യുദ്ധത്തിന് യോഗ്യനല്ലെന്ന് വിധിക്കുകയും കാവല്‍ ചുമതലയില്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.
കാവല്‍ ജോലിക്കിടെ
ഐസിസ് ക്യാമ്പില്‍ കാവല്‍ ജോലി ചെയ്യുന്നതിനിടെ ഒപ്പമുണ്ടായിരുന്നവര്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെടുന്നത് കണ്ടു. പിന്നാലെ തനിക്ക് നാട്ടിലേക്ക് പോകണമെന്ന് സുബ്ഹാനി ആവശ്യപ്പെട്ടു. എന്നാല്‍ അതിന് സമ്മതിക്കാതിരുന്ന അവര്‍ ഇയാളെ തടവറയില്‍ പാര്‍പ്പിച്ചു. അവിടെ നിന്ന് എങ്ങനെയോ രക്ഷപ്പെട്ട് ഇറാഖ് അതിര്‍ത്തി കടന്ന് ഇയാള്‍ തുര്‍ക്കിയിലെത്തി.
കോണ്‍സുലേറ്റില്‍
തുര്‍ക്കിയിലെ നഗരമായ ഇസ്താബൂളില്‍ എത്തിയ സുബ്ാഹനി അവിടുത്തെ കോണ്‍സുലേറ്റില്‍ അഭയം തേടി. താനൊരു ടൂറിസ്റ്റുകാരനാണെന്നും എല്ലാ രേഖകളും നഷ്ടപ്പെട്ടെന്നും ഇയാള്‍ കള്ളം പറഞ്ഞു. അങ്ങനെ 2015ല്‍ ഇയാള്‍ സുരക്ഷ ഏജന്‍സികളുടെ കണ്ണുവെട്ടിച്ച് ഇന്ത്യയിലേക്ക് കടന്നു. അതേസമയം, ഇയാള്‍ എങ്ങനെയാണ് തുര്‍ക്കിയിലെ കോണ്‍സുല്‍ ജനറലിനെ പറ്റിച്ചതെന്ന് കോടതി വിചാരണയ്ക്കിടെ ചോദിച്ചിരുന്നു.
ഇന്ത്യയിലെത്തിയിട്ടും
ഇയാള്‍ തിരിച്ച് നാട്ടിലെത്തിയിട്ടും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ഐസിസിന് അടിത്തറ കെട്ടിപ്പടുക്കാനും തയ്യാറായി. സ്‌ഫോടക വസതുക്കള്‍ നിര്‍മ്മിക്കുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലാവുന്നത്. അത്യുഗ്ര ശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ കേരളത്തിലേക്ക് കടത്താന്‍ ഇയാള്‍ തയ്യാറെടുക്കുന്നതായി എന്‍ഐഎയ്ക്ക് വിവരം ലഭിച്ചിരുന്നു. കനകമല ഭീകരക്യാമ്പ് കേസിലും ഇയാള്‍ പ്രതിയാണ്. ഒരു ഏഷ്യന്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്തതിന് ഇന്ത്യന്‍ പൗരനായ ഐസിസ് ഭീകരനെതിരെ രാജ്യത്ത് ആദ്യമായാണ് വിചാരണ പൂര്‍ത്തിയാക്കുന്നത്.
തെളിയിക്കപ്പെട്ടു
ഇതുകൂടാതെ, ഐസിസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചെന്നും ഇയാള്‍ക്കെതിരെ കേസുണ്ട്. ഇറാഖിലും സിറിയയിലും ഐസിസിന് വേണ്ടി പ്രവര്‍ത്തിച്ചു. ഇന്ത്യയുടെ സൗഹൃദരാജ്യങ്ങള്‍ക്കെതിരെ സുബ്ഹാനി യുദ്ധം ചെയ്തു തുടങ്ങിയവയാണ് കുറ്റങ്ങള്‍. പ്രതിക്കെതിരായ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടുവെന്ന് കോടതി ഉത്തരവില്‍ പറയുന്നു.
സുബ്ഹാനിയുടെ വാദം
എന്നാല്‍ സുബ്ഹാനി ആരോപണങ്ങള്‍ നിഷേധിക്കുകയാണ് ചെയ്തത്. തീവ്രവാദി അല്ലെന്നും സമാധാനത്തില്‍ വിശ്വസിക്കുന്ന ആളാണെന്നും സുബ്ഹാനി പറഞ്ഞു. അക്രമത്തിന് ഒരിക്കലും സമാധാനം ഉറപ്പിക്കാനാകില്ലെന്നും ഇന്ത്യയ്ക്കെതിരേയോ മറ്റു രാജ്യങ്ങള്‍ക്കെതിരെയോ യുദ്ധം ചെയ്തിട്ടില്ലെന്നും സുബ്ഹാനി വാദിച്ചു.
ഐസിസിന് വേണ്ടി യുദ്ധം; മലയാളിയായ സുബ്ഹാനി കുറ്റക്കാരനെന്ന് എന്‍ഐഎ കോടതി