'കടുത്തുരുത്തിയിൽ മത്സരിച്ചിരുന്നെങ്കിൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ചേനെ'... എന്നിട്ടും എന്തിന് ജോസ് പാലായിൽ നിന്നു?
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ 12 സീറ്റില്‍ മത്സരിച്ച് അഞ്ച് സീറ്റില്‍ വിജയിച്ച പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എം. സ്‌ട്രൈക്ക് റേറ്റ് നോക്കുകയാണെങ്കില്‍ കോണ്‍ഗ്രസിനേക്കാള്‍ ഏറെ മുന്നില്‍. പിണങ്ങിപ്പിരിഞ്ഞ ജോസഫ് ഗ്രൂപ്പിനേക്കാള്‍ വളരെയേറെ മുന്നില്‍. എല്‍ഡിഎഫിലെ മൂന്നാം സ്ഥാനക്കാര്‍.
പക്ഷേ, പാര്‍ട്ടി ചെയര്‍മാന്‍ ആയ ജോസ് കെ മാണിയ്ക്ക് സ്വന്തം തട്ടകമായ പാലായില്‍ അടിപതറി. അതും വലിയ ഭൂരിപക്ഷത്തില്‍. പാലായില്‍ മത്സരിക്കുക എന്നത് ജോസ് കെ മാണിയുടെ തീരുമാനമായിരുന്നു. ആ പരാജയത്തില്‍ നഷ്ടം പാലായുടേതാണ് എന്നാണ് ജോസ് കെ മാണി പറയുന്നത്. വിശദാംശങ്ങള്‍...
ദില്ലിയില്‍ കനത്ത മഴ: ചിത്രങ്ങള്‍ കാണാം

പാലാ...
കെഎം മാണിയുടെ കോട്ടയായിരുന്നു പാലാ മണ്ഡലം. ഒരിക്കല്‍ പോലും തോല്‍വി അറിയാതെ മുന്നോട്ട് കുതിച്ച ഇടം. മാണിയുടെ മരണം വരെ പാലായില്‍ വേറെയൊരു കൊടിയും ഉയര്‍ന്നിട്ടില്ല. എന്നാല്‍ മാണിയുടെ മരണത്തിന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും പാലാ കേരള കോണ്‍ഗ്രസ് എമ്മിനെ കൈവിട്ടു.

ഞെട്ടിച്ച പരാജയം
യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തിയ പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവച്ചിട്ടും, പാര്‍ട്ടി ചെയര്‍മാന്‍ പാര്‍ട്ടി കോട്ടയില്‍ പരാജയപ്പെട്ട കാഴ്ചയാണ് കേരളം കണ്ടത്. ആ ഞെട്ടില്‍ നിന്ന് കേരള കോണ്‍ഗ്രസും ജോസ് കെ മാണിയും മുക്തരായിട്ടില്ല.

കടുത്തുരുത്തിയില്‍
ജോസ് കെ മാണി കടുത്തുരുത്തിയില്‍ മത്സരിക്കട്ടേ എന്നായിരുന്നത്രെ പാര്‍ട്ടിയിലെ നേതാക്കളുടെ ഭൂരിപക്ഷ അഭിപ്രായം. പക്ഷേ, അതിന് താന്‍ സമ്മതിച്ചില്ല എന്നാണ് ജോസ് കെ മാണി മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിട്ടുള്ളത്. കടുത്തുരുത്തിയില്‍ മത്സരിച്ചാല്‍ വന്‍ഭൂരിപക്ഷത്തില്‍ ജയിക്കാനാകുമെന്ന് തനിക്ക് അറിയാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

പിന്നെന്തുകൊണ്ട്?
എന്നാല്‍ കടുത്തുരുത്തിയില്‍ താന്‍ മത്സരിച്ചാല്‍ പാര്‍ട്ടിയുടെ ബാക്കി സീറ്റുകളെ അത് ബാധിക്കുമായിരുന്നു എന്നാണ് ജോസ് പറയുന്നത്. അത്തരത്തില്‍ വലിയ പ്രചാരണം ഉണ്ടാകുമെന്ന് ഭയക്കുകയും ചെയ്തിരുന്നു. അതിനെ നേരിടാന്‍ വേണ്ടിയാണ് താന്‍ പാലായില്‍ തന്നെ മത്സരിക്കാന്‍ തീരുമാനിച്ചത് എന്നും ജോസ് പറയുന്നു.

കടുത്തുരുത്തിയും പോയി
എന്നാല്‍ കടുത്തുരുത്തി സീറ്റും വിജയിക്കാന്‍ കേരള കോണ്‍ഗ്രസ് എമ്മിന് സാധിച്ചില്ല. അവിടെ വിജയിച്ചത് ജോസഫ് ഗ്രൂപ്പിനെ മോന്‍സ് ജോസഫ് ആയിരുന്നു. സ്റ്റീഫന്‍ ജോര്‍ജ്ജിനെ ആയിരുന്നു കേരറ കോണ്‍ഗ്രസ് എം രംഗത്തിറക്കിയത്. പക്ഷേ, 42,256 വോട്ടിന് 2016 ല്‍ ജയിച്ച മോന്‍സിനെ വിറപ്പിക്കാന്‍ സ്റ്റീഫന് കഴിഞ്ഞു . ഭൂരിപക്ഷം പത്തിലൊന്നായി കുറക്കാന്‍ സാധിച്ചു.

പാലായുടെ നഷ്ടം
പാലായിലെ തോല്‍വി തന്റെ നഷ്ടമല്ല, പാലായുടെ തോല്‍വിയാണെന്നും ജോസ് പറയുന്നുണ്ട്. ബിജെപിയുടെ പതിനയ്യായിരം വോട്ടുകള്‍ മാണി സി കാപ്പന് വേണ്ടി മറിച്ചു എന്ന ആക്ഷേപവും ഉന്നയിക്കുന്നുണ്ട് ജോസ് കെ മാണി. പിണറായി വിജയനൊപ്പം നിന്നതാണ് തന്നെ ബിജെപിയുടെ ശത്രുവാക്കിയത് എന്നും പറയുന്നുണ്ട്.

പാലായ്ക്ക് വേണ്ടി വാശിപിടിച്ചില്ലെങ്കില്‍
എന്തായാലും ജോസ് കെ മാണി തോറ്റു എന്നത് ശരിയാണ്. പാലാ മണ്ഡലത്തിന് വേണ്ടി വാശിപിടിച്ചതിന്റെ പേരില്‍ മുന്നണി വിട്ടുപോയ മാണി സി കാപ്പനാണ് അവിടെ ജയിച്ചത്. അത്തരം ഒരു തര്‍ക്കം ഉണ്ടായിരുന്നില്ലെങ്കില്‍, സ്ഥിതി മറ്റൊന്നാകുമായിരുന്നു. പാലായും കടുത്തുരുത്തിയും എല്‍ഡിഎഫിന്റെ കണക്കില്‍ എത്തിയേനെ. ജോസ് കെ മാണി മന്ത്രിസഭയിലും എത്തുമായിരുന്നു.

സ്ഥാനമുറപ്പിച്ചു
ജോസ് കെ മാണി തോറ്റെങ്കിലും കേരള രാഷ്ട്രീയത്തില്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനം നിര്‍ണയിച്ചുകഴിഞ്ഞിട്ടുണ്ട്. മന്ത്രിസഭയില്‍ അംഗത്വവും ചീഫ് വിപ്പ് പദവിയും പാര്‍ട്ടിയ്ക്ക് ലഭിക്കുകയും ചെയ്തു. ജോസഫ് ഗ്രൂപ്പിന്റെ സ്ഥിതി ഇനി എന്താകുമെന്ന് പ്രവചിക്കാന്‍ പോലും ആകാത്ത അവസ്ഥയാണ്.

വളരുംതോറും...
എന്നാല്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് ഒരു വിധിയുണ്ട്. വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യും എന്നതാണത്. കേരള കോണ്‍ഗ്രസ് എമ്മില്‍ ജോസ് കെ മാണിയ്ക്ക് പുറമേ, റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ഒരു അധികാര കേന്ദ്രം കൂടി ഉദയം ചെയ്യുകയാണിപ്പോള്‍. റോഷി മന്ത്രികൂടി കുമ്പോള്‍ എന്ത് സംഭവിക്കും എന്ന് വീക്ഷിക്കുകയാണ് രാഷ്ട്രീയ കേരളം.
ഭാനു ശ്രീയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications