എഐ കാമറ ഇടപാടിൽ പ്രതിപക്ഷം എന്തുകൊണ്ട് കോടതിയെ സമീപിക്കുന്നില്ല; ചോദ്യവുമായി ആന്റണി രാജു
തിരുവനന്തപുരം: വിവാദമായ എഐ കാമറ ഇടപാടിൽ പ്രതിപക്ഷം കോടതിയെ സമീപിക്കാത്തത് എന്തെന്ന ചോദ്യവുമായി മന്ത്രി ആന്റണി രാജു. മുഖ്യമന്ത്രിയേയും കുടുംബത്തേയും താറടിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നത്. വിവാദത്തിന് പിന്നിൽ വ്യവസായികളുടെ കുടിപ്പകയാണെന്നും ആന്ററണി രാജു ആരോപിച്ചു.
'വ്യക്തിഹത്യ നടത്തി, താറടിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അക്രമിക്കുവാനാണ് ഭാവമെങ്കിൽ അതൊന്നും കേരളത്തിലെ ജനങ്ങൾ അംഗീകരിക്കുവാൻ പോകുന്നില്ല. യുഡിഎഫ് ഫാക്ടറിയിലെ ഒരു നുണക്കഥ കൂടിയാണ് പൊളിയുവാൻ പോകുന്നത്.

പഴയ പ്രതിപക്ഷ നേതാവ് കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുൻപ് ഇതുപോലെ വ്യക്തിഹത്യ നടത്തി കേരളത്തിൽ അടിസ്ഥാനരഹിതമായ അഴിമതി ആരോപണങ്ങളും ആക്ഷേപങ്ങളും ഉന്നയിച്ചു. അതിനെല്ലാം ചുട്ടമറുപടി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ നല്കി.
അന്നത്തെ പ്രതിപക്ഷ നേതാവ് ഇപ്പോഴെവിടെയാണ് ഇരിക്കുന്നത് .
ഇത്തരത്തിലാണ് പോകുന്നതെങ്കിൽ അതിനേക്കാളും ഗതികെട്ടെ
അവസ്ഥയിലേക്കായിരിക്കും ഇത്തവണത്തെ പ്രതിപക്ഷ നേതാവ് പോകുന്നത്. ഇത് വ്യവസായികൾ തമ്മിലുള്ള കുടിപ്പകയാണ്
ടെൻഡര് നഷ്ടപ്പെട്ട വ്യവസായികളെ പ്രോത്സാഹിപ്പിക്കുവാൻ പ്രതിപക്ഷം കൂട്ടനിൽക്കുകയാണ്', മന്ത്രി വിമർശിച്ചു.
100 കോടി രൂപയുടെ അഴിമതിയാണ് ക്യാമറ ഇടപാടിൽ നടന്നതെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചത്. 'കൺട്രോൾ റൂമും ക്യാമറയും അടക്കം മുഴുവൻ സാധനങ്ങളും വാങ്ങുന്നതിന് ട്രോയിസ് നൽകിയ പ്രെപ്പോസൽ 57 കോടി രൂപയുടേതാണ്. എന്നിട്ടാണ് 151 കോടി രൂപയ്ക്ക് ടെണ്ടർ നൽകിയത്.
മുഖ്യമന്ത്രിയുടെ അടുത്ത ബന്ധു പ്രകാശ് ബാബു കൺസോർഷ്യത്തിന്റെ ആദ്യ യോഗത്തിൽ പങ്കെടുത്തു. പണം നഷ്ട്ടപ്പെട്ട കമ്പനികൾ അത് മടക്കി കിട്ടാൻ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രകാശ് ബാബുവിനെ സമീപിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് കൂടി മുഖ്യമന്ത്രി മറുപടി പറയണം', വിഡി സതീശൻ പറഞ്ഞു.
അതേസമയം ഗതാഗത മന്ത്രിക്കെതിരേയും വിഡി സതീശൻ രംഗത്തെത്തി. പ്രതിപക്ഷം ഉന്നയിച്ച ഏഴ് ചോദ്യങ്ങളിൽ മറുപടി നൽകാൻ മന്ത്രി തയ്യാറാവട്ടെ. എന്തിനാണ് ഈ വകുപ്പൊക്കെ തലയിൽ വെച്ച് നടക്കുന്നത്. കൈപൊള്ളുന്നത് കൊണ്ടാണ് മന്ത്രി പറയാത്തത്. അല്ലാതെ അറിയാൻ പാടില്ലാഞ്ഞിട്ടല്ല. നടത്തിയ മന്ത്രി പക്ഷേ ഇതെല്ലാം മറന്ന് പോയി. പുകമറയാണ്, നുണക്കൊട്ടാരമാണ് എന്നൊക്കെയാണ് ഇപ്പോൾ സർക്കാരിന്റെ മറുപടിയെന്നും സതീശൻ പറഞ്ഞു.
അതേസമയം ഒരു നയാ പൈസയുടെ അഴിമതി പോയിട്ട് കേരള സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് എഐ ക്യാമറ പദ്ധതിക്ക് ഒരു രൂപ പോലും ചെലവാക്കിയിട്ടില്ല എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം. ആരോപണത്തിൽ മുഖ്യമന്ത്രി മറുപടി പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications