മോഹന്‍ലാല്‍ എന്തു ചെയ്തിട്ടാണ്, എന്താണ് വേടന്‍ ചെയ്ത രാജ്യദ്രോഹം? മൗനം പാടില്ലെന്ന് സന്ദീപ് വാര്യര്‍
കലാകാരന്മാര്‍ക്കെതിരെ ആര്‍എസ്എസ്-ബിജെപി നേതൃത്വം സ്വീകരിക്കുന്ന നിലപാട് ചോദ്യം ചെയ്യണമെന്ന് സന്ദീപ് വാര്യര്‍. ഇന്നലെ ഒറ്റ ദിവസം കൊണ്ട് മാത്രം മൂന്ന് കലാകാരന്മാരെ അവര്‍ രാജ്യദ്രോഹികളാക്കി പ്രഖ്യാപിച്ചു. എന്താണ് വേടന്‍ ചെയ്ത തെറ്റ് എന്ന് ചോദിച്ച സന്ദീപ് വാര്യര്‍, മോഹന്‍ലാലിനും അഖില്‍ മാരാര്‍ക്കുമെതിരെ സംഘപരിവാര്‍ നേതൃത്വം നിലപാട് എടുക്കുന്നതിനെയും വിമര്‍ശിച്ചു.
രാജ്യദ്രോഹികള്‍ എന്ന് കലാകരാന്മാരെ മുദ്രകുത്തുമ്പോള്‍ സാംസ്‌കാരിക കേരളം എന്തുകൊണ്ട് മൗനികളാകുന്നു എന്ന ചോദ്യമാണ് സന്ദീപ് വാര്യര്‍ ഉന്നയിക്കുന്നത്. രാഷ്ട്രീയം പറയുന്ന യുവതീ യുവാക്കള്‍ക്കും ചിന്തിക്കുന്നവര്‍ക്കും ആര്‍എസ്എസ് എതിരാണ് എന്ന് സൂചിപ്പിച്ച സന്ദീപ് വാര്യര്‍, ഒറ്റക്കെട്ടായി മലയാളികല്‍ ബിജെപിയെയും ആര്‍എസ്എസിനെയും തള്ളിക്കളയണം എന്നും ആവശ്യപ്പെടുന്നു.

മാധ്യമം ദിനപത്രം സംഘടിപ്പിച്ച അവാര്‍ഡ് പരിപാടിയില്‍ മോഹന്‍ലാല്‍ പങ്കെടുത്തതാണ് സംഘപരിവാരത്തെ ചൊടിപ്പിച്ചത്. അതേസമയം, വേടന്റെ പാട്ടുകള്‍ക്കെതിരെ അവര്‍ രംഗത്തുവരികയും ചെയ്തു. പിന്നാക്ക വിഭാഗത്തിന്റെ അവസ്ഥ വിവരിക്കുന്ന വേടന്റെ പാട്ടുകള്‍ യുവതലമുറയില്‍ വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്. വേടന്റെ പരിപാടികളില്‍ എത്തുന്നവരില്‍ ഭൂരിഭാഗവും പുതുതലമുറയില്‍ പെട്ടവരാണ്.
ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തെ കുറിച്ച് അഭിപ്രായം പറഞ്ഞതാണ് അഖില്‍ മാരാറിനെ വിമര്‍ശിക്കാന്‍ കാരണം. അദ്ദേഹം തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയും ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു. എമ്പുരാന്‍ സിനിമ ഇറങ്ങിയ ശേഷമാണ് മോഹന്‍ലാലിനെതിരെ തീവ്ര വലതുപക്ഷം പ്രത്യക്ഷമായി രംഗത്തുവന്നത്. പ്രത്യേക അജണ്ടയുടെ ഭാഗമായി നിര്‍മിക്കുന്ന സിനിമകളാണിത് എന്നും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. ഈ പശ്ചാത്തലത്തിലാണ് മൂന്ന് കലാകാരന്മാര്‍ക്കെതിരെയും വിമര്‍ശനം ഉയരുന്നത്. ഇതാണ് സന്ദീപ് വാര്യര്‍ ചോദ്യം ചെയ്യുന്നത്.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...
ഇന്നലെ ഒരു ദിവസം കൊണ്ട് കേരളത്തിലെ ബിജെപി ആർഎസ്എസ് നേതൃത്വം രാജ്യദ്രോഹികളായി പ്രഖ്യാപിച്ചത് മൂന്ന് കലാകാരന്മാരെയാണ്.
വേടൻ, അഖിൽ മാരാർ, മോഹൻലാൽ
എന്താണ് വേടൻ ചെയ്ത രാജ്യദ്രോഹം ? ജാതിവെറിക്കും അസ്‌പൃശ്യതക്കും എതിരായ നിലപാട് ശക്തമായ വരികളിലൂടെ യുവാക്കൾക്കിടയിൽ എത്തിച്ചു. അവരത് ഏറ്റെടുത്തു. സംഘപരിവാറിന് സഹിച്ചില്ല. സ്വാഭാവികമായും ഇഷ്ടമല്ലാത്തവരെ രാജ്യദ്രോഹികളായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ വച്ച് വേടനെയും അവർ രാജ്യദ്രോഹിയായി പ്രഖ്യാപിച്ചു.
രണ്ട് അഖിൽ മാരാരാണ്. തന്റേതായ അഭിപ്രായങ്ങൾ വെട്ടി തുറന്നുപറയുന്ന യുവ കലാകാരൻ. ആരെയും ഭയക്കാത്ത പ്രകൃതമുള്ള അഖില്‍ മാരാർ കേന്ദ്രസർക്കാരിന് മറുപടി പറയാൻ ബുദ്ധിമുട്ടുള്ള , എന്നാൽ രാജ്യത്തെ ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന ചില ചോദ്യങ്ങൾ ചോദിച്ചു. അതോടെ അഖിൽ മാരാരും രാജ്യദ്രോഹിയായി. ബിജെപിയുടെ കൊട്ടാരക്കര മണ്ഡലം കമ്മിറ്റി കാൽപ്പായ കടലാസിൽ പരാതി എഴുതി കൊടുക്കേണ്ട താമസം, പിണറായി വിജയൻ്റെ പോലീസ് രാജ്യദ്രോഹ കേസെടുത്തു.
മൂന്ന് മോഹൻലാലാണ്. മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ മാധ്യമം പത്രത്തിൻറെ ഒരു അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തതാണ് രാജ്യദ്രോഹിയായി പ്രഖ്യാപിക്കാൻ കാരണം. അതും ആർഎസ്എസിന്റെ ഔദ്യോഗിക മുഖപത്രം തന്നെയാണ് മോഹൻലാലിനെയും രാജ്യദ്രോഹിയാക്കിക്കളഞ്ഞത്.
സാംസ്കാരിക കേരളത്തോടാണ് എനിക്ക് ചോദിക്കാനുള്ളത്. കേരളത്തിലെ മൂന്ന് കലാകാരന്മാരെ, പൊതുസമൂഹം ഇഷ്ടപ്പെടുന്ന മൂന്നു പേരെ, സംഘപരിവാർ രാജ്യദ്രോഹികൾ എന്ന് മുദ്രകുത്തി വേട്ടയാടുമ്പോൾ നിങ്ങൾക്ക് എങ്ങനെ മൗനമായിരിക്കാൻ സാധിക്കുന്നു ?
മലയാളി യുവതി യുവാക്കളോടാണ് എനിക്ക് പറയാനുള്ളത്.. ബിജെപിയും ആർഎസ്എസും ചിന്തിക്കുന്ന യുവതി യുവാക്കൾക്കെതിരാണ്. അവരുടെ പുതുവഴികൾക്കും സംഗീതത്തിനും എതിരാണ്. വേടനതിരായ സംഘപരിവാർ ആക്രമണം സൂചിപ്പിക്കുന്നത് യുവാക്കൾ രാഷ്ട്രീയം പറയുന്നതുപോലും അവർ ഭയക്കുന്നു എന്നാണ്. അതുകൊണ്ട് ഒറ്റക്കെട്ടായി മലയാളി യുവത ബിജെപിയെയും ആർഎസ്എസിനെയും തള്ളിക്കളയണം.












Click it and Unblock the Notifications