സംസ്ഥാനത്ത് പരക്കെ ആക്രമം; പോലീസിനോട് അതീവ ജാഗ്രതയ്ക്ക് ഡിജിപി നിർദ്ദേശം
കൊച്ചി; മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതിന് പിന്നാലെ സംസ്ഥാനത്ത് പരക്കെ ആക്രമം. തലസ്ഥാനത്ത് രാത്രി ഉൾപ്പെടെ കോൺഗ്രസ്-സി പി എം പ്രവർത്തകർ ഏറ്റുമുട്ടി. കെ പി സി സി ആസ്ഥാനത്ത് ഉണ്ടായ കല്ലേറിനെ തുടർന്നുണ്ടായ അക്രമ സംഭവങ്ങൾ നിയന്ത്രിക്കാൻ പോലീസ് ദ്രുതകർമസേനയെ ഇറക്കി. അതേസമയം സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ നടപടികള്‍ ശക്തമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകി. സംസ്ഥാനത്തെ പോലീസ് സേനയോട് തയ്യാറായിരിക്കണമെന്നാണ് ഡി ജി പി അനില്‍ കാന്ത് നിര്‍ദേശിച്ചത്. ബറ്റാലിയന്‍ അടക്കമുള്ള സേനാവിഭാഗങ്ങള്‍ തയ്യാറായിരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്നലെ വൈകീട്ടോടെയായിരുന്നു മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ വെച്ച് പ്രതിഷേധം ഉണ്ടായത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. തൊട്ട് പിന്നാലെയാണ് കെ പി സി സി ആസ്ഥാനമായ ഇന്ദിരാ ഭവന് നേരെ ആക്രമണം ഉണ്ടായത്. മുതിർന്ന നേതാവ് എ കെ ആന്‍റണി ഓഫിസില്‍ ഉള്ളപ്പോഴായിരുന്നു ആക്രമണം. ഇന്ദിരാഭവന്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് രാത്രി കോൺഗ്രസ് പ്രവർത്തകർ വികെ. പ്രശാന്ത് എം എൽ എയുടെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ലാത്തി ചാർജിൽ കലാശിച്ചു. രാത്രി സെക്രട്ടറിയേറ്റിന് മുന്നിലും കോൺഗ്രസ് സി പി എം പ്രവർത്തകർ ഏറ്റുമുട്ടി.
കണ്ണൂരിലും വലിയ രീതിയിൽ സംഘർഷങ്ങൾ ഉണ്ടായി. രാത്രി ഡി സി സി ഓഫീസിന് നേരെ കല്ലേറുണ്ടായി.സംഭവത്തിൽ രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റു. ആഡൂര്‍ പനച്ചിക്കാവിന് സമീപം കെ പി സി സി പ്രസിഡന്റ് കെ. സുധാകരന്റെ ഭാര്യ വീടിനു നേരേയും ആക്രമണം ഉണ്ടായി. വീടിന്റെ ജനൽചില്ലുകൾ അക്രമികൾ എറിഞ്ഞ് തകർത്തു.
അതേസമയം അക്രമങ്ങളുടെ പശ്ചാത്തലത്തിൽ സി പി എമ്മിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. കെ പി സി സി ആസ്ഥാനമായ ഇന്ദിരാഭവനും സംസ്ഥാനത്തുടനീളെ കോണ്‍ഗ്രസ് ഓഫീസുകളും ആക്രമിച്ച സി പി എം ഗുണ്ടായിസം ജനാധിപത്യവിരുദ്ധമാണെന്ന് സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് എതിരെ ജനാധിപത്യരീതിയിലുള്ള പ്രതിഷേധമാണ് യു ഡി എഫും കോണ്‍ഗ്രസും നടത്തിയത്. സമരം അക്രമത്തിലേക്ക് വഴിതിരിച്ചു വിട്ടത് സി പി എം ഡി വൈ എഫ് ഐ ഗുണ്ടകളുമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും മുതിര്‍ന്ന നേതാവായ എ കെ ആന്റണി ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സകല രാഷ്ട്രീയ മര്യാദകളും ലംഘിക്കുന്ന പ്രവര്‍ത്തിയാണ് സി പി എം നേതാക്കളുടെ അറിവോടെ നടന്നത്, സതീശൻ പറഞ്ഞു.
ക്യൂട്ട് ലൈനൊക്കെ മാറ്റി പിടിച്ച് നസ്രിയ..നടിയുടെ പുത്തൻലുക്ക് ഞെട്ടിച്ചെന്ന് ആരാധകർ...വൈറൽ
മുഖ്യമന്ത്രിക്ക് എതിരായ പ്രതിപക്ഷ സമരത്തെ അക്രമം കൊണ്ട് അടിച്ചമര്‍ത്താമെന്ന് കരുതേണ്ട. കെ പി സി സി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും വഴിയില്‍ ഇറങ്ങാന്‍ സമ്മതിക്കില്ലെന്നാണ് സി പി എമ്മിന്റേയും ഡി വൈ എഫ്യു ഐടെയും വെല്ലുവിളി. ആ വെല്ലുവിളി ഞങ്ങള്‍ ഏറ്റെടുക്കുന്നു. കേരളത്തിന്റെ തെരുവിലൂടെ നടക്കാന്‍ സി പി എം അനുമതി ആവശ്യമില്ല.വിമാനത്തിനകത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുദ്രാവാക്യം വിളിച്ചത് ഭീകര പ്രവര്‍ത്തനമായി ചിത്രീകരിക്കുന്നത് വിചിത്രമാണ്. 'പ്രതിഷേധം' എന്ന മുദ്രാവാക്യം വിളിച്ചാല്‍ അത് എങ്ങനെയാണ് ഭീകരപ്രവര്‍ത്തനമാകുന്നത്. അതില്‍ നിയമലംഘനമുണ്ടെങ്കില്‍ കേസെടുക്കാം. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച ഇ പി ജയരാജന് എതിരെയും കേസെടുക്കണം. മുഖ്യമന്ത്രിക്ക് എതിരായ സമരം ഇനിയും ശക്തമായി തുടരുമെന്നും സതീശൻ വ്യക്തമാക്കി.












Click it and Unblock the Notifications