കമ്മ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനായി മതനിരപേക്ഷ വാദിയായി തുടരും;വിവാദങ്ങളിൽ പ്രതികരിച്ച് ഷെജിൻ
തിരുവനന്തപുരം; വിവാദങ്ങൾക്കിടെ പ്രതികരിച്ച് മിശ്രവിവാഹം ചെയ്ത കോടഞ്ചേരിയിലെ ഡി വൈ എഫ് ഐ നേതാവ് ഷെജിന്‍. താനും ജോയ്സ്നയും ആലപ്പുഴയിലെ തന്റെ അടുത്ത ബന്ധുവിന്റെ വീട്ടിലാണ് താമസിക്കുന്നതെന്ന് ഷെജിൻ പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയോ,വർഗീയ പ്രചരണങ്ങൾക്ക് വേണ്ടിയോ ഞങ്ങളുടെ ജീവിതത്തെ ഉപയോഗിക്കരുതെന്നും ഒരു കമ്മ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനായി മതനിരപേക്ഷ വാദിയായി തന്നെ മരണം വരെയും തുടരുക തന്നെ ചെയ്യുമെന്നും ഷെജിൻ ഫേസ്ബുക്കിൽ കുറിച്ചു. ജോയ്‌സ്‌നയെ തട്ടിക്കൊണ്ടുപോയി താമസിപ്പിച്ചത് എസ് ഡി പി ഐ കേന്ദ്രത്തിലാണെന്ന് സംശയമുണ്ടെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു ഇതിന് പിന്നാലെയാണ് ഷജിന്റെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം-

പ്രിയപ്പെട്ടവരേ...ഞാനും ജോയ്സ്നയും ആലപ്പുഴയിലെ എന്റെ അടുത്ത ബന്ധുവിന്റെ വീട്ടിലാണ് താമസിക്കുന്നത്. (ഇവര്‍ ഒരു രാഷ്ട്രീയ പാര്‍ടിയുടെയും ഭാഗമല്ല)
പ്രായപൂര്‍ത്തിയായ ഇന്ത്യന്‍ പൗരന്മാരെന്ന നിലയില്‍ ഞങ്ങള്‍ ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചതാണ്. തികഞ്ഞ മതനിരപേക്ഷ നിലപാടാണ് ജീവിതത്തില്‍ ഇത്രയും നാള്‍ സ്വീകരിച്ചത്.
ഒരു കമ്മ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനായി മതനിരപേക്ഷ വാദിയായി തന്നെ മരണം വരെയും തുടരുകയും ചെയ്യും.രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയോ,വർഗീയ പ്രചരണങ്ങൾക്ക് വേണ്ടിയോ ഞങ്ങളുടെ ജീവിതത്തെ ഉപയോഗിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അനാവശ്യ വിവാദങ്ങളെല്ലാം അവസാനിപ്പിച്ച്,ഞങ്ങളെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കണമെന്ന് എല്ലാവരോടും വിനീതമായി അപേക്ഷിക്കുകയാണ്, പോസ്റ്റിൽ പറഞ്ഞു.
തട്ടിക്കൊണ്ട് പോയ പെൺകുട്ടിയെ താമസിപ്പിച്ചത് എസ് ഡി പി ഐ കേന്ദ്രത്തിലാണോ എന്ന സംശയമുണ്ട് എന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. ജ്യോത്സനയെ വിവാഹം കഴിച്ച ഷജിൽ സി പി എം പ്രവർത്തകനാണ്. പ്രദേശത്തെ സിപിഎം നേതൃത്വമാണ് വിഷയത്തിൽ ഇടപെട്ടത്. ഇപ്പോൾ ഏകപക്ഷീയമായി ഷജിലിനെ പിന്തുണയ്ക്കുകയാണ്. ബാഹ്യശക്തികളുടെ ഇടപെടൽ ഉണ്ടായോ എന്ന രക്ഷിതാക്കളുടെ ആശങ്ക പരിഹരിക്കേണ്ടതാണ്. ജ്യോത്സനയെ ഒരു തവണയെങ്കിലും അവരുടെ മാതാപിതാക്കൾക്ക് മുമ്പിൽ എത്തിക്കാൻ സി പി എം തയ്യാറാകണം. ഇത് സാധാരണ രീതിയിലുള്ള പ്രണയമല്ല എന്നാണ് കുടുംബം പറയുന്നത്. സംസ്ഥാനത്ത് ഇത്തരം വിവാഹങ്ങൾക്ക് പിന്നിൽ മത തീവ്രവാദ സംഘടനകളുണ്ടെന്നത് വസ്തുതയാണ്. ഇവിടെ അത് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കപ്പെടേണ്ടതാണ്. കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന ജ്യോത്സനയുടെ കുടുംബത്തിന്റെ ആവശ്യത്തിന് എല്ലാ സഹായവും ബി ജെ പി നൽകുമെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.












Click it and Unblock the Notifications